ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യയുടെ പുതിയ തലമുറ ബൗളർമാർക്കെതിരേ ദക്ഷിണാഫ്രിക്കൻ നിരയിൽ റണ്‍സ് നേടാനായത് ഡി കോക്കിനും ബവുമയ്ക്കും മാത്രമായിരുന്നു. 37 പന്തിൽ നിന്ന് എട്ട് ഫോറിന്റെ സഹായത്തോടെ ക്യാപ്റ്റൻ ക്വിന്റണ്‍ ഡി കോക്ക് 52 റണ്‍സെടുത്തു. 43 പന്തിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ ടെന്പ ബവുമ 49 റണ്‍സ് സ്വന്തമാക്കി. ഡി കോക്കിനെ നവദീപ് സൈനിയും ബവുമയെ ദീപക് ചാഹറുമാണ് പുറത്താക്കിയത്.
ബവുമ-ഡി കോക്ക് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 45 പന്തിൽ 57 റണ്‍സ് എടുത്ത് മികച്ച രീതിയിൽ മുന്നേറുന്പോഴാണ് സൈനി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 11.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 88 എന്ന നിലയിൽനിന്ന ദക്ഷിണാഫ്രിക്കയെ പിന്നീട് ഇന്ത്യൻ ബൗളർമാർ 149ൽ ഒതുക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ റണ്‍ വേട്ടയ്ക്ക് രോഹിത് ശർമ വെടിക്കെട്ടോടെ തുടക്കമിട്ടു. രണ്ട് സിക്സർ പറത്തിയ രോഹിത്തിനു പക്ഷേ 12 പന്തിൽ 12 റണ്‍സുമായി മടങ്ങേണ്ടിവന്നു. ഇന്ത്യൻ സ്കോർബോർഡിൽ 3.5 ഓവറിൽ 33 റണ്‍സ് ആയിരുന്നു അപ്പോഴുണ്ടായിരുന്നത്. ശിഖർ ധവാൻ 31 പന്തിൽ 40 റൺസ് നേടി.