നേപ്പിള്‍സ്/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് പോരാട്ടങ്ങളുടെ തുടക്കം അട്ടിമറികളോടെ. കിരീടം നിലനിര്‍ത്താനിറങ്ങുന്ന ലിവര്‍പൂളിന് നാപ്പോളിയോടേറ്റ തോല്‍വിയായിരുന്നു അപ്രതീക്ഷിതം. ബാഴ്സലോണയ്ക്കു സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സ്വന്തം ഗ്രൗണ്ടില്‍ ചെല്‍സി തോറ്റു. എന്നാല്‍, കഴിഞ്ഞ സീസണിലെ അട്ടിമറിക്കാരായ അയാക്സ് ആംസ്റ്റര്‍ഡാം വിജയത്തുടക്കമിട്ടു.
കഴിഞ്ഞ സീസണില്‍ നാപ്പോളിയുടെ ഗ്രൗണ്ടില്‍ 1-0ന് തോറ്റശേഷമുള്ള ലിവര്‍പൂളിന്റെ കുതിപ്പ് കിരീടത്തിലാണ് ചെന്നു നിന്നത്. ഈ സീസണിലും അതാവര്‍ത്തിക്കാനുള്ള അവസരമാണ് ലിവര്‍പൂളിനു ലഭിച്ചത്. ഗ്രൂപ്പ് ഇയില്‍ നാപ്പോളിയുടെ സാന്‍ പൗളോയിലിറങ്ങിയ ലിവര്‍പൂളിന് ഇത്തവണയും ഫലം മറ്റൊന്നാക്കാനായില്ല. നാപ്പോളി എതിരില്ലാത്ത രണ്ടു ഗോളിനു ലിവര്‍പൂളിനെ തോല്‍പ്പിച്ചു. കളിയുടെ അവസാന പത്തുമിനിറ്റിനിടെയാണ് ഗോള്‍ രണ്ടും വീണത്.
82-ാം മിനിറ്റില്‍ ഒരു ഫൗളിനെത്തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി ഡ്രൈസ് മെര്‍ട്ടന്‍സ് വലയിലാക്കി. ഈ പെനല്‍റ്റി അനുവദിച്ചതിനെ ലിവര്‍പൂള്‍ പരിശീലകന് യര്‍ഗന്‍ ക്ലോപ്പ് ചോദ്യം ചെയ്തു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ലോറന്റെ നാപ്പോളിയുടെ ജയം ഉറപ്പിച്ചു. കഴിഞ്ഞ സീസണില്‍ ടോട്ടനത്തിലായിരുന്ന ലോറന്റെ ഈ സീസണ് മുതല്‍ നാപ്പോളിയിലാണ്. നാപ്പോളിക്കായി താരത്തിന്റെ ആദ്യ ഗോളാണ്. ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരേ നാപ്പോളി സ്വന്തം ഗ്രൗണ്ടില്‍ ആറില്‍ അഞ്ച് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ജയമായിരുന്നു. 2017 നവംബറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടു മാത്രമേ തോറ്റിട്ടുള്ളൂ.
1994ല്‍ എസി മിലാനെ അയാക്സ് തോല്‍പ്പിച്ചശേഷം ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര് ആദ്യ മത്സരത്തില്‍ പരാജയപ്പെടുന്നത്.
അവസരം നഷ്ടമാക്കി ഡോര്‍ട്മുണ്ട്
ബാഴ്സലോണയെ തോല്‍പ്പിക്കാനുള്ള സുവര്‍ണവസരം ബൊറൂസിയ ഡോര്‍ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ നഷ്ടമാക്കി. ഗ്രൂപ്പ് എഫിലെ ബൊറൂസിയ ഡോര്‍ട്മുണ്ട്-ബാഴ്സലോണ മത്സരം ഗോള്‍രഹിത സമനിലയായി. പതിനാറുകാരന് അന്‍സു ഫാറ്റി തുടക്കത്തിലേ ഇറങ്ങിയതോടെ യുവേഫ മത്സരങ്ങളില്‍ കളിക്കുന്ന ബാഴ്സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റം കൗമാരതാരത്തിന് മികച്ചതാക്കാനായില്ല. പകരക്കാരനായാണ് ലയണല്‍ മെസി ഇറങ്ങിയത്.
രണ്ടാം പകുതിയില്‍ ഡോര്‍ട്മുണ്ട് കൂടുതല്‍ ആക്രമണം നടത്തി. 57-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍കോ റൂസിന്റെ പെനല്‍റ്റി ആന്ദ്രെ ടെര് സ്റ്റെഗന് തടഞ്ഞു. 77-ാം മിനിറ്റില്‍ ജൂലിയന്‍ ബ്രാന്ഡറ്റിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിതെറിച്ചു.
ഗ്രൂപ്പിലെ ഇന്റര്‍ മിലാന്-സ്ലാവിയ പ്രാഗ് മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. കളിയുടെ അവസാനം നിക്കോളോ ബരേല നേടിയ ഗോളിലാണ് ഇന്റര്‍ സമനില പിടിച്ചത്. സ്ലാവിയ പ്രാഗ് 63-ാം മിനിറ്റില്‍ പീറ്റര്‍ ഒലയിങ്കയുടെ ഗോളിലാണ് മുന്നിലെത്തിയത്.
സ്വന്തം ഗ്രൗണ്ടില്‍ ചെല്സിഞെട്ടി
ചെല്‍സിയുടെ പരിശീലകനായി ഫ്രാങ്ക് ലാംപര്ഡിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ തോല്‍വിയായിരുന്നു. സ്പാനിഷ് ക്ലബ് വലന്‍സിയ ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിയെ തകര്‍ത്തു. 74-ാം മിനിറ്റില്‍ റോഡ്രിഗോയുടെ ഗോളിലാണ് വലന്‍സിയയുടെ ജയം. 87-ാം മിനിറ്റില്‍ റോസ് ബര്‍ക്കിലിക്ക് സമനില നേടാന്‍ പെനല്‍റ്റിയിലൂടെ ലഭിച്ച അവസരം പാഴാക്കി. ബാര്‍ക്കിലിയുടെ ഷോട്ട് ബാറിലിടിക്കുകയായിരുന്നു.
ഗ്രൂപ്പിലെതന്നെ മറ്റൊരു മത്സരത്തില്‍ അയാക്സ് 3-0ന് ലിലെയെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ജിയില്‍ ലിയോണ്‍-സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. ടീമോ വെര്‍ണറുടെ ഇരട്ട ഗോളില്‍ ലീപ്സിഗ് 2-1ന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു.
വൻ വീഴ്ചകൾ! ലിവർപൂൾ, ചെൽസി തോറ്റു, ബാഴ്സയ്ക്ക് സമനില
12:12 AM Sep 19, 2019 | Deepika.com