നൂർ-സുൽത്താൻ (കസാക്കിസ്ഥാൻ): 2020 ടോക്കിയോ ഒളിന്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമായി വിനേഷ് ഫോഗട്ട്. ലോക ഗുസ്തി ചാന്പ്യൻഷിപ്പിലെ റെപ്പഷെ റൗണ്ടിലെ മികച്ച പ്രകടനമാണ് വിനേഷിന് ഒളിന്പിക് ടിക്കറ്റ് നേടിക്കൊടുത്തത്.
വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ രണ്ടാം റെപ്പഷെ റൗണ്ടിൽ നിലവിലെ വെള്ളി മെഡൽ ജേതാവും ലോക ഒന്നാം നന്പറുമായ സാറ ആൻ ഹിൽഡർബാൻഡിനെ തോൽപിച്ചാണ് വിനേഷ് ഒളിന്പിക് യോഗ്യത നേടിയത്. 8-2 നായിരുന്നു ഇന്ത്യൻ താരം വെന്നിക്കൊടി പാറിച്ചത്.
ഒളിന്പിക് യോഗ്യത നേടിയശേഷം തുടർന്ന് നടന്ന വെങ്കല മെഡൽ പോരാട്ടത്തിലും ഇരുപത്തഞ്ചുകാരിയായ വിനേഷ് വിജയം ആവർത്തിച്ചു. രണ്ട് തവണ ലോക ചാന്പ്യൻഷിപ്പ് മെഡൽ നേടിയ ഗ്രീസിന്റെ മരിയ പ്രെവാലാരകിയെയാണ് വെങ്കല മെഡൽ പോരാട്ടത്തിൽ വിനേഷ് മലർത്തിയടിച്ചത്. സ്കോർ: 4-1. കോമണ്വെൽത്ത്, ഏഷ്യൻ മെഡൽ ജേതാവായ ഇന്ത്യൻ താരത്തിന്റെ ആദ്യ ലോക ചാന്പ്യൻഷിപ്പ് മെഡലാണിത്. മുന്പ് മൂന്ന് ലോക ചാന്പ്യൻഷിപ്പിൽ ഇറങ്ങിയിട്ടും മെഡൽ ലഭിച്ചിരുന്നില്ല.
ഒളിന്പിക് വെങ്കല മെഡൽ ജേതാവായ സ്വീഡന്റെ സോഫിയ മാറ്റ്സണിനെ 7-0നു നിഷ്പ്രഭമാക്കിയാണ് വിനേഷ് പ്രീക്വാർട്ടിൽ പ്രവേശിച്ചത്. എന്നാൽ, നിലവിലെ ചാന്പ്യനായ ജാപ്പനീസ് താരം മായു മുകൈഡയോട് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടു. മായു ഫൈനലിലിൽ പ്രവേശിച്ചതോടെ വിനേഷിനു റെപ്പഷെ റൗണ്ടിനു യോഗ്യത ലഭിക്കുകയായിരുന്നു.
ലോക ഗുസ്തിയിൽ മെഡൽ നേടുന്ന അഞ്ചാമത് ഇന്ത്യൻ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. അൽക തോമർ (2006), ഗീത ഫോഗട്ട് (2012), ബബിത ഫോഗട്ട് (2012), പൂജ ദണ്ഡ (2018) എന്നിവരാണ് മുന്പ് ലോക ചാന്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യൻ വനിതകൾ.
പൂജ ദണ്ഡ സെമിയിൽ തോറ്റു
വനിതകളുടെ 59 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പൂജ ദണ്ഡ സെമിയിൽ പരാജയപ്പെട്ടു. കഴിഞ്ഞ തവണത്തെ മെഡൽ ജേതാവായ പൂജ ഇന്ന് നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കും. ഈ വിഭാഗത്തിൽ ഒളിന്പിക് മത്സരമില്ല. അതേസമയം, ലോക ചാന്പ്യൻഷിപ്പിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാകാനുള്ള തയാറെടുപ്പിലാണ് പൂജ.
വിനേഷ് ഫോഗട്ടിനു ടോക്കിയോ ടിക്കറ്റ്
12:12 AM Sep 19, 2019 | Deepika.com