വാഷിംഗ്ടൺ ഡിസി: പുറത്താക്കപ്പെട്ട ജോൺ ബോൾട്ടനു പകരം റോബർട്ട് ഒ ബ്രയണിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നോമിനേറ്റു ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിൽ ബന്ദി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ പ്രത്യേക പ്രതിനിധിയാണ് ഒ ബ്രയൺ.
ട്രംപിന്റെ ഭരണത്തിൽ നിയമിതനാവുന്ന നാലാമത്തെ സുരക്ഷാ ഉപദേഷ്ടാവാണ് അദ്ദേഹം. നയതന്ത്ര പ്രശ്നങ്ങളിൽ ട്രംപുമായി ഭിന്നതയിലായതാണ് ബോൾട്ടന്റെ കസേര തെറിക്കാൻ കാരണം.
ഉത്തര കൊറിയയുമായുള്ള ട്രംപിന്റെ അടുപ്പത്തെ ബോൾട്ടൻ രൂക്ഷമായി വിമർശിച്ചു. അഫ്ഗാൻ, ഇറാൻ പ്രശ്നങ്ങളിലും ട്രംപിന്റെ നയങ്ങളുമായി ഒത്തുപോകാൻ ബോൾട്ടനായില്ല.