മൊഹാലി: ഹോട്ട് സീറ്റിൽ ഋഷഭ് പന്തിനെ സ്ഥാപിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിനിറങ്ങുന്നു. ധർമശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം ടോസ് ചെയ്യാൻപോലും സാധിക്കാതെ മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
അതോടെ മൂന്ന് മത്സര പരന്പര ഫലത്തിൽ രണ്ടായി ചുരുങ്ങി. മൊഹാലിയിൽ വിജയം മോഹിച്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നത്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ദയനീയ പ്രകടനം നടത്തിയതിനു പരിഹാരം കാണുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. അടുത്ത വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്കുള്ള ഒരുക്കങ്ങളിലാണ് ഇരു ടീമുകളും.
ട്വന്റി-20 ലോകകപ്പിലേക്ക് 12 മാസത്തിൽ അധികം മാത്രം അകലമുള്ളപ്പോൾ യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങുന്നതെന്നത് ഭാവി പരിപാടിയുടെ സൂചനയാണ്. ഇരുപത്തൊന്നുകാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ആണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ലഭിച്ച അവസരങ്ങളോട് നീതിപുലർത്താൻ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല. അനാവശ്യ ഷോട്ടിലൂടെ സ്ഥിരം പുറത്താകുന്ന പന്തിനെ മുഖ്യപരിശീലകൻ താക്കീത് ചെയ്തു കഴിഞ്ഞു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ട്രിനിഡാഡിലെ മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായത് ഉൾപ്പെടെ പന്തിന്റെ തലയ്ക്കു മുകളിൽ വാളായി തൂങ്ങുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എം.എസ്. ധോണിയെ ടീമിലെടുക്കാൻ താത്പര്യമുണ്ടെന്നതിനാൽ ഫോം കണ്ടെത്തുകയല്ലാതെ പന്തിന്റെ മുന്നിൽ വേറെ മാർഗമില്ല. ടെസ്റ്റ് ടീമിൽ നിന്ന് കെ.എൽ. രാഹുലിനെ ഒഴിവാക്കിയത് പന്തിനുള്ള സൂചന കൂടിയാണെന്നാണ് പൊതുവായ വിലയിരുത്തൽ.
സ്പിന്നർമാരായ രാഹുൽ ചാഹർ, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർക്കും സമ്മർദമുണ്ട്. തുടർച്ചയായ രണ്ടാമത്തെ പരന്പരയിലാണ് കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർക്ക് പകരമായി ചാഹറും സുന്ദറും ടീമിൽ ഉൾപ്പെടുന്നത്. ബാറ്റിംഗിൽ എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളിലെത്തുന്നവർ റണ്‍ കണ്ടെത്തുന്നതും ഇന്ത്യൻ ടീമിന്റെ പുതിയ ലക്ഷ്യമാണ്.
ദക്ഷിണാഫ്രിക്കയും യുവനിരയുമായാണ് എത്തുന്നത്. ക്വിന്റണ്‍ ഡികോക്ക് ആണ് അവരുടെ പുതിയ നായകൻ. ട്വന്റി-20യിൽ ഡികോക്കിന് 5000 റണ്‍സ് തികയ്ക്കാൻ 64 റണ്‍സ് കൂടി മതി. രാജ്യാന്തര ട്വന്റി-20യിൽ 1000 റണ്‍സ് തികയ്ക്കാൻ 113 റണ്‍സ്കൂടി ഡികോക്കിനു വേണം. വാൻഡർ ഡസന്റെ 100-ാം ട്വന്റി-20 മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്.
മഴ ഇല്ല, റണ്ണൊഴുകും
മൊഹാലിയിലെ ബിന്ദ്ര സ്റ്റേഡിയത്തിലെ പിച്ച് റണ്ണൊഴുകുന്നതാണ്. ഹൈസ്കോറിംഗ് പിച്ചായാണ് മൊഹാലി എന്നും കണക്കാക്കപ്പെടുന്നത്. തെളിഞ്ഞ കാലാവസ്ഥയായിരിക്കും എന്നാണ് പ്രവചനം. അന്തരീക്ഷം ഏറെക്കുറേ മേഘാവൃതമായിരിക്കും. 32 ഡിഗ്രി സെൽഷസായിരിക്കും അന്തരീക്ഷ ഉൗഷ്മാവ്.
ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ഇന്ന് രാത്രി 7.00ന്
10:53 PM Sep 17, 2019 | Deepika.com