ചെന്നൈ: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനു ശേഷം ഒരു ഇന്ത്യൻ ബാസ്കറ്റ്ബോൾ താരത്തെ കണ്ടെത്താൻ സൈന്യം നടത്തിയ തെരച്ചിൽ ഇപ്പോൾ പുറത്തുവന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ കാഷ്മീരിൽ ഫോണ്, ഇന്റർനെറ്റ് സൗകര്യങ്ങൾ വിഛേദിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ വീൽചെയർ ബാസ്കറ്റ്ബോൾ വനിതാ താരമായ ഇസ്രത് അക്തറിനെ ക്യാന്പിലെത്തിക്കാൻ സൈന്യം ഇടപെട്ടത്.
ഏഷ്യ-ഓഷ്യാന വീൽചെയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച താരമാണ് ഇരുപത്തിനാലുകാരിയായ ഇസ്രത്. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ഏഷ്യ-ഓഷ്യാന ചാന്പ്യൻഷിപ്പിനുള്ള ക്യാന്പ് ആരംഭിച്ചത്. ഇസ്രത്തിനെ ഫോണിൽ ബന്ധപ്പ െടാൻ വീൽചെയർ ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുബിഎഫ്ഐ) ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇസ്രത്ത് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്നും ചെന്നൈയിലെ ക്യാന്പിലേക്ക് എത്തണമെന്നും അറിയിക്കാൻ സാധിക്കാതെ ഡബ്ല്യുബിഎഫ്ഐ വലഞ്ഞു. ആ സമയത്താണ് ദൈവത്തിന്റെ ഇടപെടൽപോലെ മുൻ നേവി ഓഫീസറും ഇന്ത്യൻ വനിതാ ടീം പരിശീലകനുമായ ലൂയിസ് ജോർജ് തന്റെ പഴയ സുഹൃത്തും റിട്ടയേർഡ് കേണലുമായ ഇസെൻഹോവറിനെ ഫോണിൽ ബന്ധപ്പെട്ടത്. ഐബിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു ഇസെൻഹോവർ. ഇവരുടെ സ്ഥിരം സംസാരത്തിനിടയ്ക്ക് ഇസ്രത്തിന്റെ കാര്യവും ചർച്ചയായി.
എന്നാൽ, ഇസ്രത്തിന്റെ കൃത്യമായ സ്ഥലം എവിടെയാണെന്ന് ലൂയിസ് ജോർജിന് അറിയില്ലായിരുന്നു. താരത്തിന്റെ ചിത്രം ലൂയിസിൽനിന്ന് വാങ്ങിയ ഇസെൻഹോവർ തുടർന്ന് സൈന്യത്തിന്റെ സഹായത്തോടെ ബാരാമുള്ളയിലെ ബൻഗ്ധാര ഗ്രാമത്തിൽനിന്ന് അവരെ തെരഞ്ഞുപിടിച്ചു. അങ്ങനെ ഇസ്രത്ത് ചെന്നൈയിലെ ക്യാന്പിലെത്തി.
സൈന്യം തെരഞ്ഞു; കാഷ്മീരി ബാസ്കറ്റ്ബോൾ താരം ഇന്ത്യൻ ക്യാന്പിലെത്തി
10:51 PM Sep 17, 2019 | Deepika.com