കൊച്ചി: പാരീസ്-ബ്രെസ്റ്റ്-പാരീസ് സൈക്കിളിംഗ് റൈഡില്‍ 1219 കിലോമീറ്റര്‍ ദൂരം 83 മണിക്കൂറിനുള്ളില്‍ പിന്നിട്ട് മികച്ച വിജയം നേടിയ നോര്‍ത്ത് പറവൂര്‍ സ്വദേശി കെ.ഡി. ലെജുവിന് ആദരം. നെടുമ്പാശേരിയിലെ മാരിയറ്റ് പോര്‍ട്ട് മുസിരിസ് ഹോട്ടല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുസിരിസ് സൈക്ലിസ്റ്റ്സ് ക്ലബ് അംഗങ്ങൾ, ലെജുവിന്റെ കുടുംബാം, പോര്‍ട്ട് മുസിരിസ് മള്‍ട്ടി പ്രോപ്പര്‍ട്ടി ജനറല്‍ മാനേജര്‍ ഹരീഷ് ഗോപാലകൃഷ്ണന്, പോര്‍ട്ട് മുസിരിസ് ഡയറക്ടര്‍ ഓഫ് സെയില്‍സ് അനൂപ് ജോസഫ് തുടങ്ങിയർ പങ്കെടുത്തു.
1219 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇവന്റായിരുന്നു പിബിപി 2019. ഇത് 90 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവരാണ് വിജയികളാകുന്നത്. 83 മണിക്കൂര്‍ 12 മിനിറ്റിനുള്ളില്‍ റൈഡ് പൂര്‍ത്തിയാക്കിയ ലെജു ഏറ്റവും വേഗത്തില്‍ ലക്ഷ്യത്തിലെത്തിയ മലയാളി താരമായി.
മികച്ച നേട്ടം കൈവരിച്ച 10 ഇന്ത്യക്കാരിലെ ഏക മലയാളിയും അഞ്ചാം സ്ഥാനക്കാരനുമാണ്. കാക്കനാട് ഫിനാന്‍ഷല്‍ കണ്‍സള്‍ട്ടന്റായ ഫെലിക്സ് അഗസ്റ്റിനും (88 മണിക്കൂര്‍ 16 മിനിറ്റ്) നോര്‍ത്ത് പറവൂരിലെ ബിസിനസുകാരനായ ഗാലിന് ഏബ്രഹാമും (86 മണിക്കൂര്‍ 32 മിനിറ്റ്) പി ബിപി റൈഡ് ഫിനിഷ് ചെയ്തിരുന്നു.
നോര്‍ത്ത് പറവൂര്‍ പെരുമ്പടന്നയിലെ ഐശ്വര്യ എന്ന ചെറുഹോട്ടലിന്റെ നടത്തിപ്പുകാരനാണ് ലെജു. ഭാര്യ: ഷീബ. മകള്‍: റിന്നി.
സൈക്ലിംഗില്‍ രാജ്യാന്തര നേട്ടം കൈവരിച്ച ലെജുവിന് ആദരം
10:56 PM Sep 16, 2019 | Deepika.com