ലണ്ടൻ: അഞ്ചാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ത്രില്ലിംഗ് ജയം. ഒരു ദിവസം ബാക്കിനിൽക്കേ 135 റൺസിന് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ കീഴടക്കി. ഇതോടെ അഞ്ച് മത്സര പരന്പര 2-2 സമനിലയിൽ കലാശിച്ചു. സ്കോർ: ഇംഗ്ലണ്ട് 294, 329. ഓസ്ട്രേലിയ 225, 263.
399 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയ 263 റൺസിനു പുറത്തായി. സ്കോർ 18ൽ നിൽക്കേ മാർക്കസ് ഹാരിസിന്റെ (ഒന്‍പത് റണ്‍സ്) വിക്കറ്റ് നഷ്ടപ്പെട്ടു. ഹാരിസിനു പിന്നാലെ ഡേവിഡ് വാർണറെയും സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കി. ഈ പരന്പരയിൽ ഓസ്ട്രേലിയയുടെ രക്ഷകനായ സ്റ്റീവ് സ്മിത്തിനെയും (23 റണ്‍സ്) ബ്രോഡ് പുറത്താക്കിയതോടെ ഓസ്ട്രേലിയ നാലിന് 85 എന്ന നിലയിലായി. മാത്യു വേഡ് (117 റൺസ്) സെഞ്ചുറിയോടെ ഒറ്റയ്ക്ക് പോരാടിയെങ്കിലും കംഗാരുക്കളുടെ തോൽവി തടയാനായില്ല. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ്, ലീച്ച് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 313 റണ്‍സ് എന്ന നിലയിൽ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 329നു പുറത്തായി. 94 റണ്‍സ് നേടിയ ജോ ഡെൻലി, 67 റണ്‍സ് സ്വന്തമാക്കിയ ബെൻ സ്റ്റോക്സ്, 47 റണ്‍സ് എടുത്ത ജോസ് ബട്ലർ എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിനു താങ്ങായത്. ഓസ്ട്രേലിയയ്ക്കായി നഥാൻ ലിയോണ്‍ നാലും പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഇംഗ്ലീഷ് ത്രില്ലർ; അഞ്ചാം ആഷസിൽ ഇംഗ്ലണ്ടിന് 135 റൺസ് ജയം
12:22 AM Sep 16, 2019 | Deepika.com