റഷ്യയിലെ ഹാന്തിസിയാസ്കിൽ നടക്കുന്ന ചെസ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന് രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം. അസർബൈജാന്റെ എൽതാ സഫാലിക്കെതിരേ ഏറ്റുമുട്ടിയപ്പോൾ 37-ാം നീക്കത്തിൽ നിഹാൽ വിജയംനേടി.
സഫാലിയുടെ റൂയിലോപ്പസ് നീക്കങ്ങൾക്കെതിരെ ശ്രദ്ധാപൂവം കരുക്കൾ നീക്കി മുപ്പത്തിനാലും മുപ്പത്തിയഞ്ചും നീക്കങ്ങളിൽ രണ്ടു പീസുകൾ ബലികൊടുത്തുകൊണ്ടാണ് നിഹാൽ സരിൻ ഈ ശ്രദ്ധേയ വിജയം കരസ്ഥമാക്കിയത്. ഈ ഗെയിം അപഗ്രഥിച്ച ലോക ചാന്പ്യൻ മാഗ്നസ് കാൾസണ് ഒരു ചെസ് വെബ്സൈറ്റിൽ പെർഫെക്ട് ഗെയിം എന്നു വിശേഷിപ്പിച്ച് നിഹാലിനെ പ്രശംസിച്ചു.
എന്നാൽ, രണ്ടാം മത്സരത്തിന്റെ ആരംഭത്തിൽ മേൽക്കൈ നേടിയ നിഹാൽ 29-ാം നീക്കത്തിൽ നടത്തിയ അബദ്ധം മൂലം ആ ഗെയിം സഫാലിക്ക് അടിയറവുവച്ചു. മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ ഒരു സമനില മാത്രം മതിയായിരുന്ന നിഹാലിന് ഈ തോൽവി മത്സരം ടൈബ്രേക്കറിലേക്കെത്താനിടയാക്കി. ഇന്നു നടക്കുന്ന ടൈബ്രേക്ക് മത്സരങ്ങളിൽ വിജയിക്കുന്നയാൾ മൂന്നാം റൗണ്ടിൽ പ്രവേശിക്കും.
ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ പി. ഹരികൃഷ്ണ, ഫെഡോസീവിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. തമിഴ്നാട്ടിൽനിന്നുള്ള അരവിന്ദ് ചിദംബരം രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി. ബി. അധിപനും വിദിത് ഗുജറാത്തിയും തങ്ങളുടെ എതിരാളികളുമായി സമനില പാലിച്ച് മത്സരം ടൈബ്രേക്കറിലേക്കെത്തിച്ചു.
മലയാളി താരമായ എസ്.എസ്. നാരായണൻ ഒന്നാം റൗണ്ടിലെ ടൈബ്രേക്കിൽ തോറ്റു പുറത്തായിരുന്നു.
ജോസ് തറപ്പേൽ പ്രവിത്താനം
ചെസ് ലോകകപ്പ് : ടൈ ബ്രേക്കിനായി നിഹാൽ
11:15 PM Sep 14, 2019 | Deepika.com