ന്യൂഡൽഹി: ഇന്ത്യൻ മുൻ പേസ് ബൗളർ ജവഗൽ ശ്രീനാഥിന്റെ ഓട്ടോഗ്രാഫിനായി ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റ ഗാലറിയുടെ ഗ്രില്ലിൽ തൂങ്ങിനിന്ന ചരിത്രമുണ്ട് വിരാട് കോഹ്ലിക്ക്. 2001ൽ ആയിരുന്നു അത്. കാലങ്ങൾ പിന്നിട്ടപ്പോൾ കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ഒരു പവലിയന് കോഹ്ലിയുടെ നാമധേയം ആലേഖനം ചെയ്യപ്പെടുകയും ചെയ്തു.
ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമായി പുനർനാമകരണം ചെയ്യുന്ന ചടങ്ങിലായിരുന്നു കോഹ്ലി തന്റെ ഓർമയിലേക്ക് റിവേഴ്സ് സ്വീപ്പ് നടത്തിയത്. സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്ന ചടങ്ങിൽ വച്ചായിരുന്നു ഒരു പവലിയന് കോഹ്ലിയുടെ പേരും നൽകിയത്. ഇതിനോട് അനുബന്ധിച്ച് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ കോഹ്ലിയുടെ കരിയറിന്റെ ഒരു ചെറുവീഡിയോ പ്രദർശിപ്പിച്ചു. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു കോഹ്ലി ചടങ്ങിനെത്തിയത്.
2001ലാണ് ഞാൻ ഇവിടെ (ഫിറോസ് ഷാ കോട്ലയിൽ) ആദ്യമായി ഒരു മത്സരം കാണുന്നത്. ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ളതായിരുന്നു അത്. കുട്ടിക്കാലത്തെ കോച്ചായിരുന്ന രാജ്കുമാർ ശർമ ഞങ്ങൾക്ക് രണ്ട് ടിക്കറ്റ് തന്നു. അന്ന് ഗാലറിയുടെ ഗ്രില്ലിൽ പിടിച്ചുനിന്ന് ജവഗൽ ശ്രീനാഥിനോട് ഓട്ടോഗ്രാഫ് ചോദിച്ചത് ഓർമയുണ്ട്. എത്രയേറെ ദൂരം സഞ്ചരിച്ചാണ് ഞങ്ങൾ വന്നതെന്ന് അന്ന് സഹോദരനോട് പറയുകയും ചെയ്തു. ഇന്ന് ഈ സ്റ്റേഡിയത്തിലെ പവലിയന് എന്റെ പേര് ലഭിക്കുന്നത് ഒരു വലിയ ആദരവാണ്-കോഹ്ലി പറഞ്ഞു.
ചടങ്ങിനിടെ കോഹ്ലിയുടെ പിതാവിനെക്കുറിച്ചും അരുണ്‍ ജയ്റ്റ്ലിയെക്കുറിച്ചും ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രജത് ശർമ സ്മരിച്ചപ്പോൾ അനുഷ്ക കണ്ണീരോടെ കോഹ്ലിയുടെ കൈകളിൽ ചുംബിച്ചു. വിരാട് കോഹ്ലിയുടെ പിതാവിന്റെ മരണവാർത്ത അറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ അരുണ്‍ ജയ്റ്റ്ലിക്ക് വിരാടിനെ കാണാൻ സാധിച്ചില്ല. പിതാവിന്റെ ആഗ്രഹ സഫലീകരണത്തിനായി അർപ്പണബോധത്തോടെ ക്രിക്കറ്റ് കളത്തിലായിരുന്നു വിരാട് അപ്പോൾ. വിരാട് ഒരിക്കൽ ഇന്ത്യയിലെ വൻ താരമാകുമെന്ന് ജയ്റ്റ്ലി അന്ന് പറഞ്ഞിരുന്നതായും രജത് ശർമ സ്മരിച്ചു.
ശ്രീനാഥിന്റെ ഓട്ടോഗ്രാഫിനായി ഗ്രില്ലിൽ തൂങ്ങിനിന്ന കോഹ്ലി
11:47 PM Sep 13, 2019 | Deepika.com