തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ചതുർദിന ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. നാലാം ദിനം ഒന്പതിനു 179 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് ഒന്‍പതു റണ്‍സ് കൂടിയേ കൂട്ടിച്ചേർക്കാനായുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആദ്യ ഇന്നിംഗ്സിൽ പുറത്താകാതെ 61 റണ്‍സും രണ്ടാം ഇന്നിംഗിസിൽ 22 റണ്‍സിനു രണ്ടു വിക്കറ്റും വീഴ്ത്തിയ കേരളത്തിന്റെ രഞ്ജി താരം ജലജ് സക്സേനയാണ് കളിയിലെ താരം.
മൂന്നാം ദിനം മഴ കളിച്ചതു മൂലമാണ് ഇന്ത്യയുടെ വിജയം നാലാം ദിനത്തിലേക്കു നീണ്ടത്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക കളി നിർത്തുന്പോൾ ഒന്‍പതു വിക്കറ്റിന് 179 റണ്‍സ് എന്ന നിലയിലായിരുന്നു. മൂന്നാം ദിനമായ തിരുവോണനാളിൽ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 20 ഓവർ മാത്രമാണു കളി നടന്നത്. അടുത്ത മത്സരം 17 നു മൈസൂരിൽ തുടങ്ങും.
ഇന്ത്യ എയ്ക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ വിജയം
11:11 PM Sep 12, 2019 | Deepika.com