ന്യൂഡൽഹി: പദ്മ പുരസ്കാരത്തിനായി കായിക രംഗത്തുനിന്ന് ഒൻപതു വനിതകളുടെ പേര് നിർദേശിച്ച് കേന്ദ്ര കായിക മന്ത്രാലയം. ഇന്ത്യൻ കായിക ചരിത്രത്തിൽ ആദ്യമായി പദ്മ വിഭൂഷണ്‍ ബഹുമതിക്കായി ബോക്സിംഗ് താരം മേരി കോമിന്റെ പേരു മന്ത്രാലയം ശിപാർശ ചെയ്തു.
ബാഡ്മിന്റണ്‍ ലോക ചാന്പ്യൻ പി.വി. സിന്ധുവിനു പദ്മ ഭൂഷണ് ബഹുമതിക്കാണു ശിപാർശ.
റെസ്ലിംഗ് താരം വിനേഷ് ഫൊഗാട്ട്, ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ, ഹോക്കി ക്യാപ്റ്റൻ റാണി റാംപാൽ, ഷൂട്ടിംഗ് താരം സുമ ശിരൂർ, മൗണ്ടനീയറിംഗ് താരങ്ങളായ ഇരട്ട സഹോദരിമാർ താഷി, നുംഗ്ഷി മാലിക് എന്നിവർ പദ്മശ്രീ പട്ടികയിലും ഇടംനേടി. ശിപാർശ പത്രിക അംഗീകരിക്കപ്പെട്ടാൽ ഇന്ത്യയുടെ കായിക ചരിത്രത്തിൽ പദ്മവിഭൂഷണ് ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ വനിതയാകും മേരി കോം. മേരിക്ക് 2013ൽ പദ്മഭൂഷണും 2006ൽ പദ്മശ്രീയും നൽകി ആദരിച്ചിരുന്നു. 2015ൽ പദ്മശ്രീ ലഭിച്ച പി.വി. സിന്ധുവിനെ 2017ൽ പദ്മ ഭൂഷണിനായി കായിക മന്ത്രാലയം ശിപാർശ ചെയ്തിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇടംനേടാനായില്ല.
ഇതിനു മുന്‍പ് മൂന്നു പുരുഷ കായിക താരങ്ങൾക്കാണ് പദ്മവിഭൂഷണ് ബഹുമതി ലഭിച്ചിട്ടുള്ളത്. വിശ്വനാഥൻ ആനന്ദ് (2007), സച്ചിൻ തെണ്ടുൽക്കർ (2008), സർ എഡ്മണ്ട് ഹിലാരി (2008- മരണാനന്തരം) എന്നിവരായിരുന്നു അത്.
ഒൻപതു വനിതകൾക്കു പദ്മ ശിപാർശ
11:06 PM Sep 12, 2019 | Deepika.com