തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ചതുർദിന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ എയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ താരമായ ജലജ് സക്സേന നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 61 റണ്‍സ് നേടിയ സക്സേന ബാറ്റുകൊണ്ട് സക്സസ് ആയപ്പോൾ ഇന്ത്യ എയ്ക്ക് 139 റണ്‍സ് ലീഡ് ലഭിച്ചു. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് 303ൽ എത്തിച്ചത് സക്സേന എട്ടാം വിക്കറ്റിൽ ഷാർദുൾ ഠാക്കൂറിനെ കൂട്ടുപിടിച്ചു നേടിയ 100 റണ്‍സ് കൂട്ടുകെട്ടാണ്. ദക്ഷിണാഫ്രിക്ക എയുടെ ഒന്നാം ഇന്നിംഗ്സ് 164ൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ സന്ദർശകർ രണ്ടാം ദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സ് എന്ന നിലയിലാണ്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 129 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ എ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ക്രീസിലെത്തിയത്. 66 റണ്‍സുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ആറ് റണ്‍സുമായി അങ്കിത് ബാവ്നെയുമായിരുന്നു ക്രീസിൽ. സ്കോർ 133ൽ എത്തിയപ്പോൾ അങ്കിത് പുറത്ത്. തലേദിവസത്തെ വ്യക്തിഗത സ്കോറിനോട് ഒരു റണ്‍ പോലും ചേർക്കാതെയാണ് ബാവ്നെ മടങ്ങിയത്. 177ൽ എത്തിയപ്പോൾ ഗില്ലും മടങ്ങി. 153 പന്തിൽ 90 റണ്‍സ് ആയിരുന്നു ഗില്ലിന്റെ സന്പാദ്യം. ശിവം ദുബെ (എട്ട് റണ്‍സ്), ശ്രീകർ ഭരത് (33 റണ്‍സ്), കൃഷ്ണപ്പ ഗൗതം (പൂജ്യം) എന്നിവർ രണ്ട് ഓവറിനുള്ളിൽ പുറത്തായതോടെ ഇന്ത്യ ഏഴിന് 199 എന്ന നിലയിലേക്ക് പതിച്ചു. എന്നാൽ, എട്ടാം വിക്കറ്റിൽ ജലജ് സക്സേനയും ഷാർദുൾ ഠാക്കൂറും ചേർന്ന് 100 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. 34 റണ്‍സ് നേടിയ ഷാർദുൾ ഠാക്കൂറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി എൻഗിഡിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഷഹ്ബാസ് നദീം (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവർ അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് 303ൽ അവസാനിച്ചു.
രണ്ടാം ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് ശേഷിക്കേ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 14 റണ്‍സ് പിന്നിലാണ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ പി.ജെ. മിലാൻ (നാല് റൺസ്), എ.കെ. മർക്രം (നാല് റൺസ്), സുബൈർ ഹംസ (44 റൺസ്), കെ. സോണ്ടോ (10 റൺസ്), എസ്. മുത്തുസ്വാമി (നാല് റൺസ്) എന്നിവർ പുറത്തായി. ഇന്ത്യക്കായി എസ്. നദീം രണ്ടും മുഹമ്മദ് സിറാജ്, ഷാർദുൽ ഠാക്കൂർ, കെ. ഗൗതം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജലജ് സക്സസ്
11:34 PM Sep 10, 2019 | Deepika.com