കൊളംബോ: ഈ മാസം 27 മുതൽ ആരംഭിക്കുന്ന പാക്കിസ്ഥാൻ പരന്പരയ്ക്ക് പങ്കെടുക്കാൻ താത്പര്യമില്ലെന്ന നിലപാടുമായി പത്ത് ശ്രീലങ്കൻ താരങ്ങൾ രംഗത്തെത്തിയതിനു പിന്നാലെ ലങ്കൻ ബോർഡ് പ്രതികാര നടപടിയുമായി രംഗത്ത്. പാക്കിസ്ഥാനിലേക്കില്ലെന്ന നിലപാട് സ്വീകരിച്ച നിറോഷൻ ഡിക്ക്വെല്ല, തീസര പെരേര എന്നിവരെ വിദേശ ട്വന്റി-20 പരന്പരകളിൽ കളിക്കുന്നതിൽനിന്ന് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്എൽസി) വിലക്കി. താരങ്ങൾ വിദേശ ട്വന്റി-20യിൽ കളിക്കുന്നതിനായി ബോർഡ് നൽകേണ്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എസ്എൽസി ഇരുവർക്കും അനുവദിച്ചില്ല.
ലസിത് മലിംഗ ഉൾപ്പെടെയുള്ള പത്ത് ലങ്കൻ താരങ്ങളാണ് പാക്കിസ്ഥാനിൽ കളിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. പാക്കിസ്ഥാനിലേക്ക് അന്താരാഷ്ട്ര മത്സരങ്ങൾ മടക്കികൊണ്ടുവരുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പരന്പരയാണ് ശ്രീലങ്കയ്ക്കെതിരേ നടക്കാനിരിക്കുന്നത്.
ലസിത് മലിംഗ, മാത്യൂസ്, കരുണരത്നെ, ദിനേഷ് ചണ്ടിമാൽ, സുരംഗ ലക്മൽ, തിസാര പെരേര, അഖിലധനഞ്ജയ, ധനഞ്ജയ ഡിസിൽവ, കുശാൽ പെരേര, നിറോഷൻ ഡിക്ക്വെല്ല എന്നിവരാണ് പാക്കിസ്ഥാനിൽ കളിക്കാനില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചത്.
ഇതോടെ പരന്പര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം, പാക്കിസ്ഥാനിൽ കളിക്കുന്പോൾ പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് ലങ്കൻ ബോർഡ് വ്യക്തമാക്കിയെങ്കിലും താരങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളാണ് പരന്പരയിൽ ഉള്ളത്. ഏകദിന, ട്വന്റി-20 മത്സരങ്ങൾക്ക് പുതിയ നായകൻമാരെ ലങ്കൻ ബോർഡ് പ്രഖ്യാപിച്ചിരുന്നു. ഏകദിന ടീമിനെ ലഹിരു തിരിമനെയും ട്വന്റി-20 ടീമിനെ ധസുൻ ഷനകയുമാണ് നയിക്കുക.
‘പാക്കിസ്ഥാനിലേക്കില്ല’ താരങ്ങളെ തടഞ്ഞ് ലങ്കൻ ബോർഡ്
11:34 PM Sep 10, 2019 | Deepika.com