തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ എയ്ക്ക് മേൽക്കൈ. ചതുർദിന ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ചകഴിഞ്ഞപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ ടീമിനെ ഇന്ത്യ എറിഞ്ഞൊതുക്കി. 164 റണ്‍സിന് സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ എ മികച്ച തുടക്കം കുറിക്കുകയും ചെയ്തു. സ്കോർ: ദക്ഷിണാഫ്രിക്ക എ 164. ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 129.
ഈർപ്പം നിൽക്കുന്ന പിച്ചിന്റെ ആനുകൂല്യം മുതലാക്കാനുറച്ച് ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. നായകൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയൽ പന്തെറിഞ്ഞ ഇന്ത്യൻ പേസർമാർ ആദ്യ 10 ഓവറുകൾക്കുള്ളിൽതന്നെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് മുൻനിര താരങ്ങളെ പവലിയനിലെത്തിച്ചു. ഉച്ചഭക്ഷണത്തിനു പിരിയുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക എ. ഒന്‍പതാം നന്പർ ബാറ്റ്സമാനായെത്തിയ മാർക്കോ ജൻസണ്‍ (45 റണ്‍സ്) ആണ് സന്ദർശകരുടെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഇന്ത്യ എയ്ക്കായി ഷാർദുൾ ഠാക്കൂർ, കൃഷ്ണപ്പ ഗൗതം എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യക്കായി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും(30 റണ്‍സ്) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (66 നോട്ടൗട്ട്) ചേർന്ന് 48 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. മൂന്നാം നന്പറായെത്തിയ റിക്കി ഭുവി 26 റണ്‍സ് എടുത്ത് പുറത്തായി. ആറ് റണ്‍സ് എടുത്ത അങ്കിത് ബാവ്നെയാണ് ഗില്ലിനൊപ്പം ക്രീസിൽ.
ഇന്ത്യ എയ്ക്കു മേൽക്കൈ
11:56 PM Sep 09, 2019 | Deepika.com