ന്യൂഡൽഹി: പാർട്ടിയിലും അധികാരത്തിന്റെ ഇടനാഴികളിലും സദാ ഉന്മേഷവാനായി കാണപ്പെട്ടിരുന്ന ചുരുക്കം നേതാക്കളിൽ പ്രമുഖനായിരുന്നു അരുണ്‍ ജയ്റ്റ്ലി. ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ ബിജെപി സർക്കാരിൽ എന്നും പ്രമുഖസ്ഥാനം അദ്ദേഹത്തിന് ഉറപ്പായിരുന്നു. ബിജെപി രണ്ടര ആളുകളുടെ പാർട്ടിയാണെന്നും നരേന്ദ്ര മോദിയും അമിത്ഷായും കഴിഞ്ഞാൽ പിന്നെ വരുന്ന ആ അര ആൾ അരുണ്‍ ജയ്റ്റ്ലി ആണെന്നും ഒരിക്കൽ അരുണ്‍ ഷൂരി പറയുകയും ചെയ്തു.
സാധാരണ ബിജെപിക്കാരനെപ്പോലെ ആയിരുന്നില്ല അരുണ്‍ ജയ്റ്റ്ലി. വാക്കിലും നോക്കിലും അസാധാരണ നിയന്ത്രണമുണ്ടായിരുന്ന നേതാവ്. വീണുപോയ ഒരുവാക്കുപോലും വിവാദമായി ഒരിക്കലും അദ്ദേഹത്തെ തിരിഞ്ഞുകൊത്തിയിട്ടില്ല. എന്നാൽ, പാർട്ടി പ്രതിരോധത്തിലാകുന്ന വേളയിലൊക്കെ അസാമാന്യ മെയ്വഴക്കത്തോടെ ചാടിയിറങ്ങിയിട്ടുമുണ്ട് ജയ്റ്റ്ലി. കർമംകൊണ്ട് അഭിഭാഷകനായിരുന്ന അദ്ദേഹം ആ റോളിൽ തന്നെയാണു രാഷ്ട്രീയ പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോയത്.
ജീവിതത്തിൽ ഏറ്റവും മികച്ചതെല്ലാം തനിക്കു വേണമെന്നൊരു വാശി കൂടിയുണ്ടായിരുന്നു ജയ്റ്റ്ലിയുടെ വ്യക്തിജീവിതത്തിന്. ഒഴിവാക്കാനാകാത്ത ല്യൂട്ടൻസ് മാൻ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ജയ്റ്റ്ലിയുടെ സ്റ്റൈൽ ഒന്നു വേറെയായിരുന്നു. മാന്യന്മാരുടെ കുപ്പായം എന്നു പേരുകേട്ട ലണ്ടനിൽ നിന്നുള്ള ജെർമിൻ സ്ട്രീറ്റ് ഷർട്ടുകളുടെ ആരാധകനായിരുന്നു ജയ്റ്റ്ലി. അതിവിശിഷ്ടമായ സവിയൽ റോ സ്യൂട്ടുകളുടെയും ജാമവാർ ഷോളുകളുടെയും വന്പൻ ശേഖരം തന്നെ ജയ്റ്റ്ലിക്കുണ്ടായിരുന്നു. ഇതിനൊക്കെ പുറമേ വാച്ചുകളുടെയും ഡയമണ്ടുകളുടെയും വൻ ശേഖരവും. ബിഎംഡബ്ല്യുവും സ്പോർട്സ് കാറുകളും ഉൾപ്പെടെ ഒരു വാഹന വ്യൂഹം സ്വന്തമായി ഉണ്ടായിരുന്നിട്ടും ജയ്റ്റ്ലിക്ക് ഡ്രൈവിംഗ് വശമില്ലായിരുന്നു.
ഇതിനേക്കാൾ രസകരമായിരുന്നു ഡൽഹിയിലെ തട്ടുകടകളോടുള്ള അദ്ദേഹത്തിന്റെ പ്രിയം. ഒരിക്കൽ തന്റെ അഭിമുഖത്തിനെത്തിയ ഒരു മുതിർന്ന സാന്പത്തികകാര്യ ലേഖകനെ പഹാഡ്ഗഞ്ചിലെ തട്ടുകടയിൽ നിന്നു വരുത്തിച്ച ബട്ടൂരയും ചോലയും കൊടുത്താണ് ജയ്റ്റ്ലി സത്കരിച്ചത്. ആ അഭിമുഖത്തിൽ തന്റെ തട്ടുകട ഭക്ഷണപ്രിയത്തെക്കുറിച്ചും ജയ്റ്റ്ലി പറയുന്നുണ്ടായിരുന്നു.
ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കിടയിൽ "ബ്യൂറോ ചീഫ്' എന്നൊരു വിളിപ്പേര് കൂടിയുണ്ടായിരുന്നു ജയ്റ്റ്ലിക്ക്. മാധ്യമപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജയ്റ്റ്ലി തലസ്ഥാനത്തെ ഒട്ടുമിക്ക മാധ്യമ ഉടമകളുടെ കേസുകൾക്കുവേണ്ടിയും അഭിഭാഷകനായി കോടതി കയറിയിട്ടുണ്ട്. ജയ്റ്റ്ലിയുടെ മാധ്യമബന്ധത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി ഒരിക്കൽ പറഞ്ഞത് അരുണ്ജിക്കു രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയില്ലെന്നാണ്.
സ്വയം പിന്മാറ്റം
2017 നവംബറിൽ ഗോഹട്ടിയിൽ ജിഎസ്ടി കൗണ്‍സിലിന്റെ 23-ാമത് യോഗം നടക്കുന്നു. ബിജെപി, കോണ്‍ഗ്രസ് പ്രതിനിധികൾ തമ്മിൽ കടുത്ത വാക്പയറ്റ് നടക്കുകയാണ്. പല കാര്യങ്ങളിലും സമയവായത്തിലെത്തേണ്ട യോഗം അലസിപ്പിരിയുമെന്നതിന്റെ വക്കിലെത്തി. അപ്പോഴാണ് ജിഎസ്ടി കൗണ്‍സിലിന്റെ ചെയർമാൻ കൂടിയായ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇടപെടുന്നത്. രാഷ്ട്രീയം പുറത്തു നല്ലതാണ്, പക്ഷേ ഇതിനകത്തുവേണ്ട എന്നൊരു വാചകംകൊണ്ടു പ്രതിനിധികളെ അടക്കിയിരുത്തി ജയ്റ്റ്ലി.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം നടപ്പിലാക്കിയ എല്ലാ സാന്പത്തിക നടപടികളുടെയും ചുക്കാൻ അരുണ്‍ ജയ്റ്റ്ലി എന്ന ധനമന്ത്രിയുടെ കൈയിലായിരുന്നു. നോട്ട് നിരോധനം മുതൽ ജിഎസ്ടി നടപ്പാക്കിയതുൾപ്പടെ മോദി സർക്കാരിന്റെ നിർണായക പരിഷ്കാരങ്ങളുടെയെല്ലാം തലച്ചോറ് ജയ്റ്റ്ലിയായിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലേറുന്നതിന്റെ തലേ ദിവസം ഇനി കാബിനറ്റിലേക്കില്ല എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റ്റ്ലിയുടെ പിന്മാറ്റം.
സമവായത്തിന്റെ റഫറി
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ മേൽക്കൈ മറികടക്കാൻ മുൻനിരയിൽ നിന്നത് ബിജെപിയുടെ സഭാനേതാവ് കൂടിയായിരുന്ന ജയ്റ്റ്ലി ആയിരുന്നു. സർക്കാർ പ്രതിരോധത്തിലാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ മിടുക്കനായ അഭിഭാഷകന്റെ റോളിൽ ജയ്റ്റ്ലി കൃത്യമായി ഇടപെടും. ഒരുവേള വിഷയംതന്നെ വഴിതിരിച്ചു വിടുകയും ചെയ്യും. ജിഎസ്ടി പാസാക്കിയെടുക്കുന്ന വേളയിലും ജയ്റ്റ്ലിയിൽ കാണാൻ കഴിഞ്ഞത് പതിവ് ബിജെപി മന്ത്രിമാരുടെ വീറിനപ്പുറം ഒരു അനുരഞ്ജന നയചാതുരിയാണ്. ഇക്കാര്യത്തിൽ മുൻ ധനമന്ത്രിമാരായിരുന്ന പ്രണാബ് മുഖർജിക്കും പി. ചിദംബരത്തിനും ഉണ്ടാക്കിയെടുക്കാൻ കഴിയാതിരുന്ന സമയവായം ജയ്റ്റ്ലി അനായാസം ഉണ്ടാക്കിയെടുത്തു എന്നുതന്നെ പറയാം.
ബിജെപിക്ക് അപ്രമാദിത്യമുള്ള ജിഎസ്ടി കൗണ്‍സിലിൽ തീരുമാനങ്ങൾ എല്ലായ്പോഴും സമവായത്തിലൂടെ രൂപീകരിച്ചെടുക്കാൻ ജയ്റ്റ്ലി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിൽ ജയ്റ്റ്ലി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്ന ആളാണെന്നു വിശേഷിപ്പിച്ചത് കേരളത്തിന്റെ ധനമന്ത്രിയായ ഡോ. ടി.എം തോമസ് ഐസക്കാണ്.
എന്നാൽ, മുൻ കേന്ദ്രമന്ത്രിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ജയ്റ്റ്ലിയെ നേരിട്ടു തന്നെ വിമർശിക്കുന്നു. രാജ്യത്തെ ബാങ്കിംഗ് മേഖലയെ നവീകരിക്കുന്നതിൽ ജയ്റ്റ്ലി എന്ന ധനമന്ത്രി വൻ പരാജയമായിരുന്നുവെന്നും തൊഴിലില്ലായ്മയും കർഷക ദുരിതങ്ങളും പരിഹരിക്കാൻ ജയ്റ്റ്ലി ഒന്നും തന്നെ ചെയ്തില്ലെന്നും ചവാൻ കുറ്റപ്പെടുത്തുന്നു.
വിദ്യാർഥിയായി വരവ്
1974ൽ വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണു ജയ്റ്റ്ലിയുടെ രാഷ്ട്രീയ പ്രവേശനം. ബിജെപിയുടെ വിദ്യാർഥിസംഘടനയായ എബിവിപി സ്ഥാനാർഥിയായി ഡൽഹി സർവകലാശാലയിൽ ആയിരുന്നു അരങ്ങേറ്റം. ഒരു വർഷത്തിനുശേഷം അടിയന്തരാവസ്ഥയ്ക്കെതിരേ നടന്ന വിദ്യാർഥി മുന്നേറ്റത്തിന്റെ മുൻനിരയിലെത്തി. അതിന്റെ ഫലമായി 19 മാസം കാരാഗൃഹവാസം. 1980ൽ ബിജെപിയിൽ ചേർന്നു. പിന്നെയും പതിനൊന്നു വർഷം കഴിഞ്ഞാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമാകുന്നത്. 1990 ആയപ്പോഴേക്കും ഒരു ബിജെപി നേതാവ് എന്ന നിലയിൽ ജയ്റ്റ്ലി മാധ്യമങ്ങളിൽ സ്ഥിരസാന്നിധ്യമായി.
ഒരുകാലത്ത് ഒരേസമയം ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുടെയും കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെയും ജെഡിയു നേതാവ് ശരദ് യാദവിന്റെയും അഭിഭാഷകനായിരുന്നു ജയ്റ്റ്ലി. അവിടെനിന്നാണ് ആദ്യം വാജ്പേയിയുടെ ആളായും പിന്നെ അഡ്വാനിയുടെ ആളായും ഒടുവിൽ മോദിയുടെ സ്വന്തം ആളായും ജയ്റ്റ്ലി വളർന്നത്.
സെബി മാത്യു