ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ അട്ടിമറി ജയം. വനിതാ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരവും രണ്ടാം സീഡുമായ ചൈനീസ് തായ്പെയുടെ ടായ് സു യിംഗിനെ ക്വാർട്ടറിൽ അട്ടിമറിച്ച് പി.വി. സിന്ധു സെമിയിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസിൽ ലോക നാലാം റാങ്കുകാരനായ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെയാണ് 16-ാം സീഡായ സായ് പ്രണീത് ക്വാർട്ടറിൽ അട്ടിമറിച്ചത്. സെമിയിലെത്തിയതോടെ ഇരുവരും മെഡൽ ഉറപ്പാക്കി. ചാന്പ്യൻഷിപ്പിൽ ശേഷിക്കുന്ന ഇന്ത്യൻ സാന്നിധ്യങ്ങളാണ് ഇവർ.
ഒരു മണിക്കൂർ 11 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും 12-21, 23-21, 21-19ന് സിന്ധു തോൽവിയുടെ വക്കിൽനിന്ന് ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ട2016 റിയോ ഒളിന്പിക്സിൽ ടായ് സു യിംഗിനെ കീഴടക്കിയാണ് സിന്ധു ക്വാർട്ടറിലേക്ക് മുന്നേറിയത്. അന്ന് സിന്ധു വെള്ളി നേടിയിരുന്നു. എട്ടു മാസങ്ങൾക്ക് ശേഷമാണ് സിന്ധുവും ടായ് സു യിങ്ങും കോർട്ടിൽ മുഖാമുഖം വരുന്നത്.
സായ് പ്രണീതിന്റെ കരിയറിലെ ആദ്യ ലോക ചാന്പ്യൻഷിപ്പ് സെമിഫൈനലാണിത്. 51 മിനിറ്റിനുള്ളിൽ സായ് പ്രണീത് വിജയം കണ്ടു. ആദ്യ ഗെയിമിൽ കടുത്ത മത്സരം നേരിടേണ്ടി വന്നെങ്കിലും രണ്ടാം ഗെയിം ഇന്ത്യൻ താരം അനായാസം നേടി. സ്കോർ: 24-22, 21-14. സെമിയിൽ ലോക ഒന്നാം റാങ്കുകാരനായ കെന്റോ മൊമോട്ടയാണ് സായ് പ്രണീതിന്റെ എതിരാളി.
അട്ടിമറിച്ച് സിന്ധു, പ്രണീത്
12:14 AM Aug 24, 2019 | Deepika.com