നോർത്ത് സൗണ്ട് (ആന്റ്വിഗ): വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ തല തകർന്നെങ്കിലും ഇന്ത്യ നടുനിവർത്തി. മൂന്ന് മുൻനിര വിക്കറ്റുകൾ 25 റണ്‍സിനിടയ്ക്ക് നഷ്ടപ്പെട്ട ഇന്ത്യ മധ്യനിരയുടെ കരുത്തിൽ മുന്നോട്ട് ചുവടുവച്ചു. അജിങ്ക്യ രഹാനെ(81 റൺസ്), രവീന്ദ്ര ജഡേജ (58 റൺസ്) എന്നിവരുടെ അർധസെഞ്ചുറികളിലൂടെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 297 റണ്‍സ് നേടി. വെസ്റ്റ് ഇൻഡീസിനായി കെമർ റോച്ച് നാലും ഷാനോണ്‍ ഗബ്രിയേൽ മൂന്നും വിക്കറ്റ് വീഴ്ത്തി.
നാലാം വിക്കറ്റിൽ അജിങ്ക്യ രഹാനെ - കെ.എൽ. രാഹുൽ കൂട്ടുകെട്ട് 68 റണ്‍സ് നേടിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 44 റണ്‍സ് നേടിയ രാഹുലിനെ റോസ്ടണ്‍ ചേസ് പുറത്താക്കുന്പോൾ ഇന്ത്യൻ സ്കോർ 93. തുടർന്ന് ഹനുമ വിഹാരി - രഹാനെ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 82 റണ്‍സ് നേടി. സ്കോർ 175ൽ നിൽക്കുന്പോൾ വിഹാരിയെ (32 റൺസ്) കെമർ റോച്ച് പുറത്താക്കി. തൊട്ടുപിന്നാലെ രഹാനെയും പുറത്ത്. 81 റണ്‍സ് നേടിയ രഹാനെയെ ഷാനോണ്‍ ഗബ്രിയേൽ ബൗൾഡ് ആക്കുകയായിരുന്നു.
എട്ടാം വിക്കറ്റിലാണ് മറ്റൊരു രക്ഷാപ്രവർത്തനം നടന്നത്. രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമയും എട്ടാം വിക്കറ്റിൽ 60 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 19 റണ്‍സ് എടുത്ത ഇഷാന്തിനെ ഷാനോണ്‍ ഗബ്രിയേൽ ബൗൾഡാക്കി. എന്നാൽ, ജസ്പ്രീത് ബുംറയെ കൂട്ടുപിടിച്ച് ജഡേജ 10-ാം വിക്കറ്റിൽ 29 റണ്‍സ് കൂട്ടിച്ചേർത്തു. ഒടുവിൽ 58 റണ്‍സുമായി ജഡേജ കീഴടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.
നടുനിവർത്തി ഇന്ത്യ
12:13 AM Aug 24, 2019 | Deepika.com