നോർത്ത് സൗണ്ട് (ആൻ്വിഗ): വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗിന്റെ തലതകർന്നു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ സ്കോർബോർഡിൽ 25 റണ്‍സ് എത്തിയപ്പോഴേക്കും നിലംപൊത്തി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യക്ക് അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണറായ മായങ്ക് അഗർവാൾ അഞ്ച് റണ്‍സുമായി കെമർ റോച്ചിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ ഷായ് ഹോപ്പിന്റെ കൈകളിൽ അവസാനിച്ചു. ഓവറിന്റെ അവസാന പന്തിൽ ചേതേശ്വർ പുജാരയെയും (രണ്ട് റണ്‍സ്) റോച്ച്, ഹോപ്പിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. ഏഴ് റണ്‍സ് മാത്രമായിരുന്നു ഇന്ത്യൻ അക്കൗണ്ടിൽ അപ്പോൾ ഉണ്ടായിരുന്നത്.
സ്കോർ 25ൽ എത്തിയപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലിയും (ഒന്‍പത് റണ്‍സ്) രണ്ടക്കം കാണാതെ മടങ്ങി. ഷാനണ്‍ ഗബ്രിയേലിന്റെ പന്തിൽ ബ്രൂക്സിന്റെ ക്യാച്ചിലൂടെയാണ് കോഹ്ലി പുറത്തായത്. തുടർന്ന് ക്രീസിൽ എത്തിയ അജിങ്ക്യ രഹാനെ ഓപ്പണറായ കെ.എൽ. രാഹുലിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. 24 ഓവർ പൂർത്തിയായപ്പോൾ മൂന്നിന് 68 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ സന്പാദ്യം. 34 ഓവർ പൂർത്തിയായപ്പോൾ ഇവർ ടീം സ്കോർ 93 റണ്‍സിൽ എത്തിച്ചു. 108 പന്തിൽനിന്ന് ഇവർ 50 റണ്‍സ് കൂട്ടുകെട്ട് കടന്നു.
രോഹിത് ഔട്ട്, ജഡേജ ഇൻ
ഇന്ത്യൻ ടീമിൽ രോഹിത് ശർമയ്ക്ക് അവസാന പതിനൊന്നിൽ ഇടം ലഭിച്ചില്ല. പകരം ഹനുമ വിഹാരി ഉൾപ്പെട്ടു. സ്പെഷലിസ്റ്റ് സ്പിന്നർ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് സ്പിൻ കൈകാര്യം ചെയ്യുക. ആർ. അശ്വിൻ, കുൽദീപ് യാദവ് എന്നിവർ അതോടെ പുറത്തിരുന്നു. വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ് എന്നിവർ അവസാന പതിനൊന്നിൽ ഇല്ല. വെസ്റ്റ് ഇൻഡീസിനായി മുപ്പതുകാരൻ ശർമാഹ് ബ്രൂക്ക്സ് അരങ്ങേറ്റം കുറിച്ചു.
രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് നയിക്കുക. മഴ മൂലം 15 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങുന്നത്.
പരന്പരയിൽ എട്ട് വിക്കറ്റുകൾ നേടാൻ കഴിഞ്ഞാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ തികയ്ക്കുന്ന ഇടംകൈയ്യൻ സ്പിന്നറെന്ന നേട്ടം ജഡേജയുടെ പേരിലാകും. നിലവിൽ ലങ്കൻ ഇതിഹാസ സ്പിന്നർ രംഗന ഹെറാത്തിന്റെ പേരിലാണ് ഈ റിക്കാർഡ്, 47 ടെസ്റ്റിൽ 200 വിക്കറ്റ്. 41 ടെസ്റ്റിൽ നിന്ന് 192 വിക്കറ്റാണ് ജഡേജയുടെ സന്പാദ്യം.
തല തകർന്നു
11:39 PM Aug 22, 2019 | Deepika.com