കോൽക്കത്ത: കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സി ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ. 22 വർഷത്തിനുശേഷമാണ് ഒരു കേരള ക്ലബ് ഡ്യൂറൻഡ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. കരുത്തരായ ഈസ്റ്റ് ബംഗാളിനെ സെമിയിൽ ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് ഗോകുലം ഫൈനലിൽ പ്രവേശിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയിലായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഗോകുലത്തിന്റെ ജയം.
ഉബൈദ് ഹീറോയാണ് ഹീറോ
ആർത്തിരന്പുന്ന സ്വന്തം കാണികൾക്കു മുന്നിൽ ഈസ്റ്റ് ബംഗാളിനെതിരേ ഞെട്ടിക്കുന്ന രക്ഷപ്പെടുത്തലുകളുമായി ഗോകുലത്തിന്റെ ഹീറോ ആയത് ഗോളി ഉബൈദ് ആയിരുന്നു. ഈസ്റ്റ് ബംഗാളിന്റെ മൂന്നു ഷോട്ടുകൾ ഉബൈദ് രക്ഷപ്പെടുത്തി. ലാൽറിന്ദിക, കൊളോഡോ, തൊണ്ടൊന്പൊ നോറം എന്നിവരുടെ ഷോട്ടുകൾ ഉബൈദിന് മുന്നിൽ നിഷ്പ്രഭമായി. ബ്രൂണോ, ജസ്റ്റിൻ ജോർജ്, ലാൽറൊമാവിയ എന്നിവർ ഗോകുലത്തിനായി പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചു.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ ഗോകുലത്തിന്റെ പ്രതിരോധപ്പിഴവിൽനിന്ന് ഈസ്റ്റ് ബംഗാൾ ലീഡ് നേടി. ഗോൾകീപ്പർ ഉബൈദ് ഒരു ക്രോസ് തടയുന്നതിൽ വരുത്തിയ പിഴവിൽനിന്നായിരുന്നു ഗോൾ പിറന്നത്. വീണുകിട്ടയ അവസരം ഈസ്റ്റ് ബംഗാളിന്റെ സമദ് അലി മാലിക്ക് മതലെടുത്തു. മറുപടി ഗോളിനായി ഗോകുലത്തിന് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. 90+2-ാം മിനിറ്റിൽ ഗോകുലത്തിന് പെനൽറ്റി കിട്ടി. ഈസ്റ്റ് ബംഗാളിന്റെ മെഹ്താബ് ചുവപ്പ് കാർഡ് പുറത്തുപോകുകയും ചെയ്തു. കിക്കെടുത്ത ക്യാപ്റ്റൻ മാർക്കസ് ജോസഫ് ഗോകുലത്തിനെ സമനിലയിലെത്തിച്ചു. മാർക്കസിന്റെ ഒന്പതാം ഗോളായിരുന്നു അത്. എക്സ്ട്രാ ടൈമിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.
ഗോകുല വിസ്മയം
10:55 PM Aug 21, 2019 | Deepika.com