നോർത്ത് സൗണ്ട് (ആന്റ്വിഗ): ടീം ഇന്ത്യയുടെ കരീബിയൻ പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴിന് ആരംഭിക്കും. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ഒപ്പം ടെസ്റ്റിൽ കളിക്കാർക്ക് നന്പർ ഏർപ്പെടുത്തിയശേഷം ഇന്ത്യയുടെ ആദ്യ മത്സരവുമാണ്.
മൂന്ന് മത്സര ഏകദിന പരന്പര 2-0നു സ്വന്തമാക്കിയ ഇന്ത്യക്ക് ചുവന്ന പന്ത് പരീക്ഷണം അത്ര എളുപ്പമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കാരണം, ഈ വർഷം ആദ്യം കരീബിയൻ പര്യടനം നടത്തിയ ഇംഗ്ലണ്ടിനെതിരായ പരന്പര വെസ്റ്റ് ഇൻഡീസ് 2-1ന് സ്വന്തമാക്കിയിരുന്നു.
ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ ശക്തി. ക്യാപ്റ്റൻ വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവരും യുവതാരം ഋഷഭ് പന്തും ഉൾപ്പെടുന്ന താരനിര അത് അടിവരയിടുന്നു.
വിൻഡീസിന്റെ പേസ് ആക്രമണമാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ആൻ്വിഗയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയം പേസ് ബൗളിംഗിനെ അകമഴിഞ്ഞ് തുണയ്ക്കുന്നതാണ്. ക്യാപ്റ്റൻ ജേസണ് ഹോൾഡർ ഉൾപ്പെടുന്ന വിൻഡീസ് പേസ് ആക്രമണത്തെ ചെറുക്കുന്നതിലാണ് ഇന്ത്യയുടെ ഭാവി. കെമർ റോച്ച് - ഷാനോണ് ഗബ്രിയേൽ ന്യൂബോൾ ആക്രമണമാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി.
പേസും ബൗൾസും ലഭിക്കുമെങ്കിൽ നാല് സ്പെഷലിസ്റ്റ് ബൗളർമാരാകും ഇന്ത്യൻ ടീമിലുണ്ടാകുക. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി എന്നിവർ പേസ് ആക്രമണത്തിന് എത്തും.
കോഹ്ലിയെ കാത്ത് റിക്കാർഡുകൾ
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്ത് രണ്ട് റിക്കാർഡുകളാണുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് പരന്പരയിൽ കോഹ്ലിക്ക് ഈ റിക്കാർഡുകൾ മറികടക്കാൻ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പ്.
വിൻഡീസിനെതിരായ പരന്പര തൂത്തുവാരാൻ ഇന്ത്യക്ക് കഴിഞ്ഞാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി കോഹ്ലി മാറും. 60 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച് 27 മത്സരങ്ങളിൽ ടീമിന് വിജയം സമ്മാനിച്ച ധോണിയാണ് നിലവിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമായുള്ള ഇന്ത്യൻ നായകൻ. കോഹ്ലി ഇതുവരെ 46 മത്സരങ്ങളിൽനയിച്ച് 26 വിജയങ്ങൾ ടീമിന് സമ്മാനിച്ചു. പരന്പരയിലെ ഒരു മത്സരം ജയിച്ചാൽ ധോണിക്കൊപ്പമെത്താൻ കോഹ്ലിക്ക് കഴിയും.
ടെസ്റ്റ് നായകനെന്ന നിലയിൽ ഏറ്റവും അധികം സെഞ്ചുറിയിൽ ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെ (19 സെഞ്ചുറി) റിക്കാർഡിനൊപ്പമെത്താൻ കോഹ്ലിക്ക് ഒരു ശതകനേട്ടം കൂടി മതി. ഇന്ത്യയെ നയിച്ച 46 ടെസ്റ്റിൽനിന്ന് കോഹ്ലി ഇതുവരെ 18 സെഞ്ചുറി നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയതിന്റെ റിക്കാർഡ് ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തിന്റെ പേരിലാണ്, 109 ടെസ്റ്റിൽ 25 സെഞ്ചുറി.
കരീബിയൻ പരീക്ഷ
10:54 PM Aug 21, 2019 | Deepika.com