തിരുവനന്തപുരം: കേരളത്തിൽ നടന്ന 35-ാം ദേശീയ ഗെയിംസിൽ ടീമിനങ്ങളിൽ വെള്ളി, വെങ്കലം മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം. വിവിധ വകുപ്പുകളിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് പൊതുഭരണ വകുപ്പ് വഴിയാണ് നിയമനം നൽകുക.
ദേശീയ ഗെയിംസിൽ ടീമിനത്തിൽ വെള്ളിയും വെങ്കലവും നേടുന്നവർക്കു ജോലി നൽകുന്നത് ആദ്യമാണ്. ടീമിനങ്ങളിൽ സ്വർണവും വ്യക്തിഗത ഇനങ്ങളിൽ സ്വർണം, വെള്ളി, വെങ്കലം എന്നിവയും നേടിയ 68 കായികതാരങ്ങൾക്ക് എൽഡി ക്ലർക്ക് തസ്തികയിൽ നേരത്തെ നിയമനം നൽകിയിരുന്നു. 83 പേർക്കുകൂടി നിയമനം നൽകുന്നതോടെ ദേശീയ ഗെയിംസ് മെഡൽ ജേതാക്കളായ 151 പേർക്കും ജോലിയാകും. സന്തോഷ് ട്രോഫി വിജയിച്ച കേരളാ ടീമിലെ ജോലിയില്ലാത്ത കായികതാരങ്ങൾക്കും ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കായികതാരങ്ങൾക്കും ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
എൽഡിഎഫ് സർക്കാർ ഇതുവരെ സ്പോട്സ് ക്വോട്ടയിൽ 169 കായികതാരങ്ങൾക്ക് നിയമനം നൽകിയതായി മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. 248 കായികതാരങ്ങളെ നിയമിക്കാൻ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമന നടപടി അവസാനഘട്ടത്തിലാണ്. നേരത്തെ മുടങ്ങിക്കിടന്ന നിയമനമാണിത്. 2015-18 കാലയളവിലെ നിയമനങ്ങൾക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. പുതിയ നിയമനങ്ങൾകൂടി വരുന്നതോടെ സ്പോട്സ് ക്വോട്ടയിൽ ജോലി ലഭിക്കുന്നവരുടെ എണ്ണം 500 കടക്കും.
നീന്തൽതാരം സജൻ പ്രകാശ്, ഷൂട്ടിംഗ് താരം എലിസബത്ത് സൂസൻ കോശി, അത്ലറ്റുകളായ ആർ. അനു, അനിൽഡ തോമസ് എന്നിവർക്ക് ഗസറ്റഡ് തസ്തികയിൽ നിയമനം നൽകി. ദേശീയ സീനിയർ വോളി ജേതാക്കളായ കേരളാ ടീം അംഗം സി.കെ. രതീഷിന് കിൻഫ്രയിൽ ജോലി നൽകി. ഏജീസ് ഓഫീസിൽ നിന്നു പിരിച്ചുവിട്ട ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകി. കബഡി താരം പി.കെ. രാജിമോൾ, സ്പെഷൽ ഒളിന്പിക്സിൽ പങ്കെടുത്ത പി.കെ. ഷൈബൻ എന്നിവർക്കും ജോലി നൽകി.പാളയം മാർക്കറ്റിൽ വഴിയോര കച്ചവടം നടത്തിയിരുന്ന മുൻ ദേശീയ ഹോക്കി താരം വി.ഡി. ശകുന്തളയ്ക്ക് കായിക ഡയറക്ടറേറ്റിൽ സ്വീപ്പർ തസ്തികയിൽ സ്ഥിരനിയമനം നൽകി- മന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസ് ടീമിനങ്ങളിൽ വെള്ളി, വെങ്കലം നേടിയ 83 പേർക്കു സർക്കാർ ജോലി
10:54 PM Aug 21, 2019 | Deepika.com