കൊച്ചി: വയസ് 36 കഴിഞ്ഞിരിക്കുന്നു. വിലക്ക് അടുത്തവർഷം അവസാനിക്കുന്പോൾ ഒരു വയസുകൂടി കൂടും. ഒരു ക്രിക്കറ്ററുടെ കളത്തിലെ നല്ലകാലം കഴിഞ്ഞിരിക്കുന്നുവെന്നർഥം. എന്നാൽ, കളത്തിനപ്പുറം അവസരങ്ങളുടെ വലിയ ലോകമാണ് ഒരൊറ്റ വിധിയിലൂടെ ശ്രീശാന്തിന് ലഭിച്ചിരിക്കുന്നത്. ഇനി വിദേശലീഗുകളിൾ കളിക്കുകയോ പരിശീലക റോളിലേക്ക് തിരിയുകയോ ആവാം.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനി ഒരു തിരിച്ചുവരവ് ശ്രീയുടെ സ്വപ്നത്തിൽ പോലുമുണ്ടാകില്ല. ഇന്ത്യൻ ടീമിൽ കഴിവുള്ള നിരവധി പേസർമാരുണ്ട്. അതിലേറെ യുവതാരങ്ങൾ അവസരം കാത്തുനില്ക്കുന്നു. കേരള രഞ്ജി ടീമിലെ കാര്യമെടുത്താൽ ശ്രീക്ക് മുന്നിൽ ഇപ്പോഴും വാതിൽ തുറന്നു കിടക്കുകയാണ്. ബേസിൽ തന്പിയും സന്ദീപ് വാര്യരും ഉൾപ്പെടെ യുവതാരങ്ങൾ മികവു പുലർത്തുന്നത് ശരിതന്നെ. എന്നാൽ ശ്രീയെ പോലൊരു പരിചയസന്പന്നൻ വന്നാൽ ഏതു കോച്ചും ടീമിലെടുക്കാൻ മടിക്കില്ല.
വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരവും വിലക്ക് പിൻവലിക്കുന്പോൾ ശ്രീക്കു ലഭിക്കും. അസോസിയേറ്റ് രാജ്യങ്ങളിൽ നിരവധി ലീഗുകളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവർഷം സ്കോട്ടിഷ് ലീഗിൽ കളിക്കാൻ കരാറിലെത്തിയെങ്കിലും ബിസിസിഐ അനുമതി നല്കിയിരുന്നില്ല. അടുത്തവർഷം മുതൽ അദേഹത്തിന് വിദേശ ലീഗുകളിൽ കളിക്കാനാകും.
നേരത്തെ ഇന്ത്യൻ താരങ്ങൾക്ക് വിദേശലീഗിൽ കളിക്കാൻ അനുമതി നല്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്ത്യൻ ബോർഡ് നയംമാറ്റത്തിന്റെ പാതയിലാണ്. യുവരാജ് സിംഗിന് കാനഡ ഗ്ലോബൽ ലീഗിൽ കളിക്കാൻ അനുമതി ലഭിച്ചതുതന്നെ ഉദാഹരണം. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ച, ഇപ്പോഴും വലിയ ആരാധകപിന്തുണയുള്ള താരമായതിനാൽ വിദേശത്തെ രണ്ടാംനിര ലീഗുകളിൽ നിന്ന് ശ്രീക്ക് വലിയ ഓഫർ ലഭിക്കാമെന്നു സാരം.
കോച്ചിംഗ്, അഡ്മിനിസ്ട്രേറ്റീവ് രംഗത്തേക്ക് തിരിയാനുള്ള സാധ്യതകൾ പുതിയ വിധിയോടെ തുറന്നുകിട്ടിയിട്ടുണ്ട്. ഇപ്പോൾ കൊച്ചിയിലുള്ള എസ് 36 എന്ന സ്വന്തം അക്കാഡമിയിൽ അദേഹം കുട്ടികളെ പരിശീലിപ്പിക്കാൻ എത്തുന്നുണ്ട്.
പരിശീലകന്റെ റോൾ തനിക്കേറെ ഇഷ്ടമാണെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. വിലക്കില്ലാതാകുന്നതോടെ കോച്ചിംഗ് ലൈസൻസ് ലഭിച്ചാൽ ഏതു ടീമിനെ പരിശീലിപ്പിക്കാനും കഴിയും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ശ്രീ തെലുങ്ക് ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നു.
ബിസിസിഐ, കെസിഎ ഭരണതലങ്ങളിലേക്ക് മത്സരിക്കാനും ഇനി സാധിക്കും. വിരമിച്ച നിരവധി താരങ്ങൾ ബിസിസിഐയിലും വിവിധ സംസ്ഥാന അസോസിയേഷനുകളിലും തിളങ്ങുന്നുണ്ട്. കേരള ക്രിക്കറ്റിലെ പ്രധാനപ്പെട്ട റോളുകളിലേക്ക് ഭാവിയിൽ ശ്രീക്ക് എത്താനാകും.
മറ്റൊരു പ്രധാനപ്പെട്ട നേട്ടം സാന്പത്തികമാണ്. ഇന്ത്യക്കായി പത്തു മത്സരങ്ങളെങ്കിലും കളിച്ച മുൻകാല താരങ്ങൾക്ക് ബിസിസിഐ പെൻഷൻ നല്കുന്നുണ്ട്. വിലക്കു നീങ്ങുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം ശ്രീശാന്തിന് തിരികെ ലഭിക്കും.
എം.ജി. ലിജോ
ശ്രീക്കു മുന്നിൽ വഴികളേറെ
10:53 PM Aug 20, 2019 | Deepika.com