ഷോർട്ട് ലെഗ്, ലെഗ് ഗള്ളി, ഫൈൻ ലെഗ് സ്ഥാനങ്ങളിൽ ഫീൽഡർമാരെ നിയോഗിച്ച് ഷോർട്ട് ബോൾ ആക്രമണത്തിലൂടെ വിക്കറ്റ് കാത്തിരിക്കുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് രീതി പതിറ്റാണ്ടുകളായി ടെസ്റ്റ് പോരാട്ടത്തിന്റെ കാണാമറയത്താണ്. എന്നാൽ, ഈ ഫീൽഡിംഗ് ആണ് രണ്ടാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ട് നിയോഗിച്ചത്, പ്രത്യേകിച്ച് ജോഫ്ര ആർച്ചർ എന്ന പേസ് വിസ്മയം പന്ത് എറിയാൻ എത്തുന്പോൾ. 149 കിലോമീറ്റർ ശരാശരി വേഗത്തിലാണ് ആർച്ചറിന്റെ വെള്ളിടിവെട്ടുന്ന പന്തുകൾ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ വരവേറ്റത്. ആ വെള്ളിടിയിൽ ഓസ്ട്രേലിയയുടെ വിശ്വസ്തനായ സ്റ്റീവ് സ്മിത്തിനുപോലും നിലതെറ്റി.
ഒരു ഇംഗ്ലീഷ് ബൗളർ എറിയുന്ന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തും രണ്ടാം ആഷസിൽ ആർച്ചറിലൂടെ ക്രിക്കറ്റ് ലോകം കണ്ടു, 154.65 കിലോമീറ്റർ! ആധുനിക പേസ് ആക്രമണത്തിന്റെ മാറുന്ന മുഖമാണ് ആർച്ചർ എന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗമേറിയ ബൗളർമാരിൽ ഒരാളായ മൈക്കിൾ ഹോൾഡിംഗിന്റേത്. വിസ്പറിംഗ് ഡെത്ത് എന്നാണ് ഹോൾഡിംഗ് അറിയപ്പെട്ടിരുന്നതെന്നതും ശ്രദ്ധേയം.
ബൗളിംഗിനായി റണ്ണപ്പെടുത്ത് ക്രീസിലേക്ക് അടുക്കുന്പോൾ ക്രീസിലുള്ള എതിർ ബാറ്റ്സ്മാന്റെ കണ്ണുകളിലെ ഭയം ആസ്വദിക്കുന്നതായി ഇരുപത്തിനാലുകാരനായ ആർച്ചർ പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ആർച്ചറിന്റെ ഹരം എന്താണെന്ന് വെളിപ്പെടുത്തുന്നു. 90 മൈൽ വേഗത്തിൽ തുടർച്ചയായി പന്തെറിയുന്നതും ആ വേഗത്തിൽ ഷോർട്ട് പിച്ച് പന്തുകൾ എറിയാൻ സാധിക്കുന്നു എന്നതുമാണ് ആർച്ചർ എന്ന വെസ്റ്റ് ഇൻഡീസ് വേരുള്ള താരത്തിനെ വ്യത്യസ്തനാക്കുന്നത്. ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിക്കുന്നതിൽ ആർച്ചറിന്റെ ഷോർട്ട് ബോളുകൾ നിർണായക പങ്കുവഹിച്ചിരുന്നു. രണ്ടാം ആഷസിലൂടെ ടെസ്റ്റിലും ആർച്ചർ അരങ്ങേറ്റം നടത്തിയപ്പോൾ തീതുപ്പുന്ന പന്തുകൾ ലോക ക്രിക്കറ്റിനെ വിറപ്പിക്കാൻ തുടങ്ങുന്നതിന്റെ സൂചനകൾ നല്‍കിക്കഴിഞ്ഞു. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റുകൾ ആർച്ചർ സ്വന്തമാക്കി.
കരുതിയിരുന്നോളൂ...
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങിയ ക്രിക്കറ്റ് കളത്തിലെ പ്രമുഖ ടീമുകൾക്കുള്ള മുന്നറിയിപ്പാണ് ഇംഗ്ലണ്ട് രണ്ടാം ആഷസിൽ നല്‍കിയത്. ആർച്ചറിലൂടെ അവർ അപ്രാപ്യമെന്നു തോന്നിക്കുന്ന പലതും വെട്ടിപ്പിടിക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. വിശ്വസ്തനായ ജയിംസ് ആൻഡേഴ്സന്റെ അഭാവവും ആദ്യ ടെസ്റ്റിലെ 251 റണ്‍സ് പരാജയവുമായിരുന്നു ആർച്ചറെ രണ്ടാം ടെസ്റ്റിൽ ഉൾപ്പെടുത്താൻ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചത്. ആർച്ചർ എത്തിയതോടെ ടീമിന്റെ ശൈലിയിൽ മാറ്റംവന്നതായി ജോ റൂട്ട് രണ്ടാം ടെസ്റ്റിലെ സമനിലയ്ക്കുശേഷം സമ്മതിക്കുകയും ചെയ്തു.
ബാറ്റ്സ്മാന്റെ ശരീരത്തിലേക്ക് അതിവേഗമെത്തുന്ന ഷോർട്ട് പിച്ച് ബൗണ്‍സറുകളാണ് ആർച്ചറിനെ അപകടകാരിയാക്കുന്നത്. ഇംഗ്ലണ്ട് x ഓസ്ട്രേലിയ പഴയകാല ബോഡിലൈൻ ബൗളിംഗ് ആക്രമണമല്ല ഇത്. അപ്രതീക്ഷിതമായി എത്തുന്ന ഷോർട്ട് ബൗണ്‍സറിൽ ബാറ്റ് വയ്ക്കുന്ന താരത്തിനെ ഷോർട്ട് ലെഗ്, ലെഗ് ഗള്ളി, ഫൈൻ ലെഗ് പൊസിഷനുകളിൽ പിടികൂടുകയാണ് ഇംഗ്ലണ്ട് പുതിയതായി നടപ്പാക്കുന്ന ‘ആർച്ചർ തന്ത്രം’. ആർച്ചറിന്റെ ബൗണ്‍സർ കഴുത്തിൽകൊണ്ട് പരിക്കേറ്റ സ്റ്റീവ് സ്മിത്ത് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷനു നിർബന്ധിതനായി. അതിനു മുന്‍പ് ആർച്ചറുടെ ഒരു ഷോർട്ട് പിച്ച് ആക്രമണത്തിൽനിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിനിടെ സ്മിത്തിന്റെ ഇടതു കൈയിലായിരുന്നു പന്ത് പതിച്ചത്. സ്മിത്തിനു പകരം രണ്ടാം ഇന്നിംഗ്സിനെത്തിയ മാർനസ് ലബുഷെയ്നും ആർച്ചറുടെ ബൗണ്‍സണ്‍ ഹെൽമറ്റിൽകൊണ്ട് നിലംപൊത്തിയിരുന്നു.
രാജ്യാന്തര അരങ്ങേറ്റം നടത്തിയതിനുശേഷം 20 തവണ ആർച്ചറിന്റെ പന്ത് എതിർ ബാറ്റ്സ്മാന്റെ ദേഹത്ത് കൊണ്ടിട്ടുണ്ട്, ശരാശരി 10 ഓവറിൽ ഒരെണ്ണം എന്ന നിലയിലാണിത്. ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പിൽ ബാറ്റ്സ്മാന്മാർ ഏറ്റവും ഭയക്കുന്നത് ആർച്ചറെയായിരിക്കുമെന്നതിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
ലബുഷെയ്ൻ പ്രതിരോധം
ലണ്ടൻ: സ്റ്റീവ് സ്മിത്തിന്റെ കരുത്തിലാണ് ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരേ വൻജയം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ 92 റണ്‍സ് നേടി സ്മിത്ത് ഓസീസിനെ മുന്നോട്ട് നയിച്ചതാണ്. എന്നാൽ, ആർച്ചറിന്റെ ബൗണ്‍സർ ഏറ്റ് പരിക്കോടെ പുറത്തുപോകേണ്ടിവന്നു. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി മാൻനസ് ലബുഷെയ്നെ ഓസീസ് കൊണ്ടുവന്നു. സ്മിത്തിന്റെ റോൾ ഏറ്റെടുക്കാൻ ലബുഷെയ്നു സാധിച്ചു. 100 പന്തിൽ 59 റണ്‍സുമായി രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ പ്രതിരോധം തീർത്തത് ലബുഷെയ്ൻ ആയിരുന്നു. അതോടെ മത്സരം സമനിലയിലെത്തിക്കാനും ഓസ്ട്രേലിയയ്ക്കു സാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ 115 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് ആണ് മാൻ ഓഫ് ദ മാച്ച് ആയത്.
വെള്ളിടി ആർച്ചർ...
11:00 PM Aug 19, 2019 | Deepika.com