കണ്ണൂർ: ധ്യാൻചന്ദ് പുരസ്കാരത്തിന് ശിപാർശ ചെയ്തെന്ന ആഹ്ലാദവാർത്ത എത്തുന്പോൾ ഒളിന്പ്യൻ മാനുവൽ ഫ്രെഡറിക്ക് ബംഗളൂരുവിലെ ആശുപത്രിയിലാണ്. ‘വളരെ സന്തോഷം. ദൈവത്തിന് നന്ദി...’ അവഗണനയ്ക്കും കാത്തിരിപ്പിനുമൊടുവിൽ ലഭിച്ച പുരസ്കാരത്തെക്കുറിച്ച് കണ്ണൂർ ബർണശേരി സ്വദേശിയായ മാനുവൽ പറഞ്ഞു.
പനിയും കഴുത്തുവേദനയും കാരണം മൂന്നു ദിവസം മുന്പാണ് ആശുപത്രിയിലെത്തിയത്. കണ്ണൂർ പള്ളിയാംമൂലയിലെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു. അവിടെയെത്തിയപ്പോഴേക്കും പനിപിടിച്ചിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലും കായിക യുവജനകാര്യ വകുപ്പും നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ജൂൺ 29നായിരുന്നു. 24-ാം വയസിൽ ഒളിന്പിക്സ് മെഡൽ നേടിയെത്തിയപ്പോൾ നൽകിയ വാഗ്ദാനമാണ് അന്നു നിറവേറിയത്.
അതുപോലെയാണ് ധ്യാൻചന്ദ് പുരസ്കാരവും. മ്യൂണിക് ഒളിന്പിക്സിൽ മെഡൽ നേടിയ ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടുപേർക്ക് പത്മഭൂഷണും ലഭിച്ചപ്പോൾ ഒളിന്പിക്സിൽ മെഡൽ നേടിയ ഒരേയൊരു മലയാളിയായ മാനുവലിന് മാത്രം എല്ലായിടത്തും അവഗണനയായിരുന്നു. വർഷങ്ങളായി കാത്തിരുന്ന വീടിനുപിന്നാലെ ധ്യാൻചന്ദ് പുരസ്കാരവും എത്തുന്പോൾ മാനുവലും കുടുംബവും സന്തോഷത്തിലാണ്.
മ്യൂണിക് ഒളിന്പിക്സിലെ വെങ്കലത്തിനുപിന്നാലെ 1973-ലെ ആംസ്റ്റർഡാം ലോകകപ്പിൽ വെള്ളിയും മാനുവൽ നേടിയിരുന്നു. ഏഴുവർഷം ഇന്ത്യയുടെ ഗോൾവലയം കാത്തു. പതിനൊന്നാം വയസിലാണ് ഹോക്കി കളി തുടങ്ങിയത്. കളിമികവ് തന്നെയാണ് പട്ടാളത്തിൽ എത്തിച്ചത്. തുടർന്ന് ദേശീയ ടീമിലും ഇടം നേടി. 1978-ലെ ബ്യൂണസ്ഐറിസ് ലോകകപ്പിലാണ് അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
വിവിധ ടീമുകൾക്ക് ടൈബ്രേക്കറിലൂടെ 16 ദേശീയ കിരീടം നേടിക്കൊടുത്തു. ബംഗളൂരു എച്ച്എഎൽ ഉൾപ്പെടെ നിരവധി ടീമുകളുടെ പരിശീലകനായി. ഇപ്പോൾ ബംഗളൂരുവിലെ ഡിപ്പാർട്ട്മെന്റ് യൂത്ത് സ്പോർട്സ് സർവീസസ് (ഡിവൈഎസ്എസ്) പരിശീലകനാണ്. കായികരംഗത്തെ സമഗ്രസംഭാവനകൾക്ക് ഒളിന്പ്യൻ സുരേഷ് ബാബുവിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് മാനുവലിനായിരുന്നു.
ആശുപത്രി കിടക്കയിൽ മാനുവലിനെ തേടി ആഹ്ലാദവാർത്ത
10:42 PM Aug 17, 2019 | Deepika.com