പുരുഷ വിഭാഗം ലോംഗ്ജംപിൽ ആദ്യ ശ്രമത്തിൽത്തന്നെ എട്ട് മീറ്റർ താണ്ടിയാണ് ശ്രീശങ്കർ സ്വർണത്തിലേക്ക് ലാൻഡ് ചെയ്തത്. കാറ്റിന്റെ ആനുകൂല്യം -01.90 ഉണ്ടായിരുന്നു. രണ്ടും മൂന്നും ശ്രമത്തിൽ 7.95 മീറ്റർ വീതം ശ്രീശങ്കർ താണ്ടി. കർണാടകയുടെ സിദ്ധാർഥ് നായിക്ക് (7.56 മീറ്റർ) വെങ്കലത്തിലെത്തി. മൂന്നാം തവണയാണ് എട്ട് മീറ്റർ മാർക്ക് ശ്രീശങ്കർ കുറിക്കുന്നത്. ആറ് മാസത്തെ ഇടവേളയ്ക്കുശേഷമാണ് താരം ഇന്ത്യൻ മണ്ണിൽ മത്സരിക്കാനിറങ്ങിയത്. ഭുവനേശ്വറിൽ നടന്ന നാഷണൽ ഓപ്പണ്‍ അത്ലറ്റിക്സിൽ 8.11, 8.20 മീറ്ററുകൾ കണ്ടെത്തിയ ശ്രീശങ്കറിന്റെ പേരിലാണ് ദേശീയ റിക്കാർഡ്. ലോക അണ്ടർ 20യിൽ ഒന്നാം റാങ്കുകാരനായ മലയാളി താരം എഐഎഫ്എഫിന്റെ 23-ാം റാങ്കുകാരനാണ്.
വനിതാ വിഭാഗം ലോംഗ്ജംപിൽ 6.11 മീറ്ററോടെയാണ് നയന ജയിംസ് സ്വർണത്തിലേക്ക് പറന്നിറങ്ങിയത്. ആദ്യ ശ്രമത്തിലായിരുന്നു നയന ഈ ദൂരം കണ്ടെത്തിയത്. രണ്ടാം ശ്രമത്തിൽ 5.81ഉം മൂന്നാം ശ്രമത്തിൽ 6.05ഉം ആയിരുന്നു. കേരളത്തിന്റെ മറീന ജോർജിനാണ് വെള്ളി. 5.95 മീറ്ററുമായാണ് മറീന വെള്ളി സ്വന്തമാക്കിയത്. മറ്റൊരു മലയാളി താരമായ ലിക്സി ജോസഫ് (5.51 മീറ്റർ) നാലാം സ്ഥാനത്തായി.