പോർട്ട് എലിസബത്ത്: എം.എസ്. ധോണിയുടെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന യുവതാരം ഋഷഭ് പന്ത് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പരയിൽ പൂർണ പരാജയമായി. അതേസമയം, ലഭിച്ച അവസരം മുതലാക്കി ശ്രേയസ് അയ്യർ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്നതും വിൻഡീസിൽ കണ്ടു.
മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 35 ഓവറിൽ ഏഴിന് 240 റണ്‍സ് ആണ് എടുത്തത്. മഴയെത്തുടർന്ന് ഓവർ വെട്ടിക്കുറച്ച മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യം 35 ഓവറിൽ 255 ആയി പുനർനിശ്ചയിക്കപ്പെട്ടു. നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ജയം നേടി. ഇന്ത്യക്കായി 99 പന്തിൽ 14 ഫോറോടെ 114 റണ്‍സുമായി പുറത്താകാതെനിന്ന വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച് ആയത്.
നാലാം നന്പറിൽ ഇറങ്ങിയ പന്ത് ഗോൾഡൻ ഡക്ക് ആയി. ഷോട്ട് സെലക്ഷനിൽ കടുത്ത വിമർശനം നേരിടുന്ന പന്ത് ഇത്തവണയും അതേ പാതയിലായിരുന്നു. ഇതോടെ ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും കടുത്ത വിമർശനം ഉന്നയിച്ചു. അതേസമയം, അഞ്ചാം നന്പറിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ശ്രേയസ് അയ്യർ അർധസെഞ്ചുറി നേടി. മൂന്നാം ഏകദിനത്തിൽ 41 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 65 റണ്‍സ് ശ്രേയസ് സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ 68 പന്തിൽ 71 റണ്‍സ് നേടിയിരുന്നു.
പന്ത് പരാജയം; അയ്യർ സ്റ്റാർ
11:42 PM Aug 16, 2019 | Deepika.com