പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യക്കെതിരായ പരന്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച ക്രിസ് ഗെയ്ൽ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ അർധസഞ്ചുറി നേടി. വെസ്റ്റ് ഇൻഡീസിനായി 301-ാം ഏകദിനത്തിനിറങ്ങിയ ഗെയ്ൽ 301 എന്ന നന്പർ ആലേഖനം ചെയ്ത ജഴ്സിയാണ് ധരിച്ചത്. വിൻഡീസിനായി ഏറ്റവും അധികം ഏകദിനം കളിക്കുന്ന താരം, ഏറ്റവും അധികം റണ്‍സ് എന്നീ നേട്ടങ്ങൾ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഗെയ്ൽ സ്വന്തമാക്കി. ബ്രയാൻ ലാറയെയാണ് മത്സരത്തിലും റണ്‍സിലും ഗെയ്ൽ മറികടന്നത്.
മൂന്നാം ഏകദിനത്തിൽ ടോസ് ജയിച്ച വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ ഗെയ്ലും എവിൻ ലെവിസും 10.5 ഓവറിൽ 115 റണ്‍സ് അടിച്ചുകൂട്ടി. 29 പന്തിൽ 43 റണ്‍സ് നേടിയ ലെവിസിനെ യുസ് വേന്ദ്ര ചാഹൽ ധവാന്റെ കൈകളിലെത്തിച്ചു. 41 പന്തിൽ അഞ്ച് സിക്സും എട്ട് ഫോറും ഉൾപ്പെടെ 72 റണ്‍സ് ഗെയ്ൽ അടിച്ചുകൂട്ടി. ഖലീൽ അഹമ്മദിന്റെ പന്തിൽ വിരാട് കോഹ് ലിയുടെ ക്യാച്ചിലാണ് ഗെയ്ൽ മടങ്ങിയത്. 2014ൽ ബംഗ്ലാദേശിനെതിരേയാണ് ഗെയ്ൽ അവസാന ടെസ്റ്റ് കളിച്ചത്. ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ടീമിൽ ഇടംലഭിച്ചില്ല. ഗെയ്ൽ പുറത്തായപ്പോൾ ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തെ ആശംസകൾ അറിയിച്ചാണ് മടക്കിയയച്ചത്. 22 ഓവറിൽ രണ്ടിന് 158 റണ്‍സ് എന്ന നിലയിൽ വിൻഡീസ് നിൽക്കുന്പോൾ മഴ കളി തടസപ്പെടുത്തി.
തകർത്തടിച്ച് ഗെയ്ൽ മടങ്ങി
11:57 PM Aug 14, 2019 | Deepika.com