അനീഷ് രാജനെ കൂട്ടുകാർ വിളിക്കുന്ന ഓമനപ്പേര് കട്ട എന്നാണ്. ക്രിക്കറ്റ് കളിക്കാൻ പോയിട്ട് അറ്റന്റൻസ് ചോദിച്ചെത്തിയ അനീഷിന് സഹപാഠികൾക്കു മുന്നിൽ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. ജന്മനാ വലതു കൈപ്പത്തി ഇല്ലാത്ത ഇരുപത്തേഴുകാരനായ അനീഷ് ഇപ്പോൾ കേരളത്തിന്റെ അഭിമാനമായിരിക്കുന്നു. ലണ്ടനിൽ നടന്ന ഫിസിക്കൽ ഡിസെബിലിറ്റി ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ കന്നിക്കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഇടുക്കി പാറേമാവ് പടിയത്തറയിൽ രാജന്റെയും ശ്യാമളയുടെയും മകനും മെക്കാനിക്കൽ എൻജിനിയറുമായ അനീഷ് ആണ്.
ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 36 റണ്‍സിനു കീഴടക്കിയായിരുന്നു ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് എടുക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ.
ലീഗ് റൗണ്ട് ക്രമത്തിൽ നടന്ന പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയപ്പോൾ അനീഷ് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയുടെ വിജയത്തിനു ചുക്കാൻ പിടിച്ചത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മലയാളി താരമായിരുന്നു. മികവിനെ സാധൂകരിച്ച് രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ലഭിച്ചു. ലീഗ് റൗണ്ടിൽ ഇന്ത്യയായിരുന്നു പോയിന്റ് പട്ടികയിൽ തലപ്പത്ത്.
ആദ്യമായിട്ടാണ് ഇത്തരം ടൂർണമെന്റിന് ഇന്ത്യ ടീമിനെ അയയ്ക്കുന്നത്. ആതിഥേയരായ ഇംന്തണ്ടിനും ഇന്ത്യക്കും പുറമേ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വിക്രാന്ത് കേനിയാണ് ഇന്ത്യൻ ടീമിന്റെ നായകൻ. മുൻ ഇന്ത്യൻ ടീം നായകനും ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ഫിസിക്കലി ചലഞ്ചഡിന് (എഐസിഎപിസി) രൂപംനൽകിയ അജിത് വഡേക്കറോടുള്ള ആദരമായി വഡേക്കർ വാരിയേഴ്സ് എന്നാണ് ഇന്ത്യൻ ടീമിന് പേര് നൽകിയിരിക്കുന്നത്.
ക്രിക്കറ്റിൽ മാത്രമല്ല പഠിക്കാനും ജലാശയങ്ങളുടെ ആഴങ്ങളിൽ ഉൗളിയിടാനും തെങ്ങിൽ കയറി തേങ്ങ ഇടാനും നല്ല രുചിയോടുകൂടിയ ആഹാരം പാകം ചെയ്യാനും മിടുക്കനാണ് അനീഷ് എന്ന് അമ്മ ശാരദ പറയുന്നു. എവിടെയും കട്ടക്ക് നില്ക്കും എന്നതിനാലാണ് സുഹൃത്തുക്കൾ കട്ട എന്ന് വിളിക്കുന്നത്. ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്നു അനീഷ്. 2006 ൽ തൊടുപുഴ മുതലക്കോടം സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ക്ലിനിക്കിലൂടെയാണ് അനീഷിന്റെ ഇടംകൈയുടെ വേഗത അന്നത്തെ ക്യാന്പിന് നേതൃത്വം വഹിച്ച പരിശീലകൻ പി. ബാലചന്ദ്രൻ മനസിലാക്കിയത്. സ്കൂൾ ടീമുകളിലും ഇടുക്കി അണ്ടർ 19 ടീമിലും മികവുറ്റ പ്രകടനം കാഴ്ച്ചവച്ചു. ഇന്ത്യൻ ജഴ്സി അണിയുക എന്ന സ്വപ്നം മനസിൽ താലോലിച്ച അനീഷിന്റെ വീരഗാഥ എത്തിനിൽക്കുന്നത് ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിലാണ്.
അനീഷ് രാജന്റെ വീരഗാഥ
11:57 PM Aug 14, 2019 | Deepika.com