തിരുവനന്തപുരം: പത്തു വർഷം മുന്പ് വിഴിഞ്ഞം കടപ്പുറത്ത് ഒരു യുവാവും ഒരുപറ്റം കുട്ടികളും പന്തു തട്ടി നടക്കുന്നു. അവർക്ക് കാൽപന്തുകളിയോടുള്ള സ്നേഹം മൂലമായിരുന്നു എല്ലാ ദിവസവും വൈകുന്നേരം കടപ്പുറത്തെത്തി പരിശീലനം നടത്തിയിരുന്നത്. അവർക്ക് ഒരു മോഹമുണ്ടായിരുന്നു. തങ്ങളുടെ പരിശീലനത്തിനായി ഒരു പുൽമൈതാനം. പത്തുവർഷത്തിനുള്ളിൽ അവർ ആ സ്വപ്നം സാക്ഷാത്കരിച്ചു.
തീരദേശത്തെ കാൽപന്തുകളിയുടെ രാജാക്കന്മാരായി അവർ ഇന്നു മാറി. അതാണ് കോവളം എഫ്സി എന്ന ഫുട്ബോൾ ക്ലബ്. 2009ൽ എബിൻ റോസ് എന്ന മുൻ സന്തോഷ് ട്രോഫി താരം കൈപിടിച്ചുയർത്തിയ ഒരുപറ്റം കാൽപന്തുകളിക്കാർക്ക് തങ്ങളുടെ സ്വന്തം സ്റ്റേഡിയവും ഹോസ്റ്റലും ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. ഒന്നരക്കോടിയോളം രൂപയിൽ നിർമാണം പൂർത്തിയായ സ്റ്റേഡിയത്തിന്റെയും ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഉടൻ നടക്കും.
ആറുമാനൂർ എംവിഎച്ച്എസ്എസിന്റെ ഭൂമി 25 വർഷക്കാലത്തേക്ക് പാട്ടത്തിനെടുത്താണ് സ്റ്റേഡിയം ഒരുക്കിയിട്ടുള്ളത്. അമേരിക്കൻ പൗരത്വമുള്ള പ്രവാസി മലയാളി ടി.ജെ. മാത്യുവിന്റെ കൈത്താങ്ങാണ് കോവളം എഫ്സിക്ക് സ്വന്തമായ ഒരു സ്റ്റേഡിയം എന്ന സ്വപ്നം പൂവണിയാൻ കാരണമായത്. ടി.ജെ. മാത്യുവും പത്നി സാലി മാത്യുവും ഈ ക്ലബ്ബിന്റെ വിജയത്തിനായി എപ്പോഴും കൂടെയുണ്ട്. ക്ലബ്ബിന്റെ ചീഫ് പേട്രണ് തിരുവനന്തപുരം എംപി ശശി തരൂരാണ്.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിലെ ഈ ക്ലബ്ബിന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. തുടക്കത്തിൽ ക്ലബ്ബന്റെ പ്രവർത്തനങ്ങൾക്ക് സാന്പത്തിക സഹായങ്ങൾക്കായി നിരവധിപ്പേർക്കു മുന്നിലെത്തിയെങ്കിലും വേണ്ടത്ര പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ, തുടക്കം മുതലേ ക്ലബ്ബിലെ താരങ്ങൾ മികവാർന്ന പ്രകടനം കാഴ്ചവച്ചു. 2009ൽ തിരുവനന്തപുരം ജില്ലാ എ ഡിവിഷനിൽ മികവാർന്ന പ്രകടനം. തുടർന്ന് 2010ൽ സൂപ്പർ ഡിവിഷനിൽ മികച്ച ടീമുകളെ പിന്തള്ളി മൂന്നാം സ്ഥാനം. ഓരോ വർഷം പിന്നിടുന്പോഴും മികച്ച പ്രകടനം.
ജൂണിയർ ഇന്ത്യ ക്യാന്പിൽ എത്തിയ മിഥുൻ മത്യാസ് മുതൽ സന്തോഷ് ട്രോഫി കേരളാ ടീം അംഗമായ സജിത് പൗലോസ് വരെ കോവളം എഫ്സിയിൽ നിന്നു കടന്നുവന്നവർ. അന്താരാഷ്ട്ര തലത്തിൽ മിന്നും പ്രകടനം നടത്തുന്ന ആഴ്സണൽ കോച്ചുമാരുടേയും പരിശീലനത്തിന് കോവളം എഫ്സിയിൽ അവസരമൊരുങ്ങുന്നു. വർഷത്തിൽ ആറുമാസം ആഴ്സണലിന്റെ പരിശീലനത്തിനുള്ള അവസരവും ലഭ്യമാക്കുന്നതിനുള്ള നടപടി പൂർത്തിയായതായും കോവളം എഫ്സി കോച്ച് എബിൻ റോസ് പറഞ്ഞു. കെ.സി. ചന്ദ്രഹാസൻ ആണ് കോവളം എഫ്സിയുടെ ചെയർമാൻ. ഇത്തരത്തിൽ ക്ലബ്ബുകൾ വളർന്നുവരുന്നത് തീരദേശത്തിന് മുതൽക്കൂട്ടാവുമെന്നുറപ്പ്.
തോമസ് വർഗീസ്
കോവളം എഫ്സി കടലോരത്തുനിന്ന് ആറുമാനൂരിലെ പുൽമൈതാനത്തേക്ക്
11:49 PM Aug 13, 2019 | Deepika.com