പാരീസ്: ബ്രസീൽ സൂപ്പർ താരമായ നെയ്മറെ സ്വന്തമാക്കാനുള്ള സ്പാനിഷ് x ഫ്രഞ്ച് യുദ്ധം മുറുകുന്നു. സ്പാനിഷ് ക്ലബ്ബുകളായ ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് നെയ്മറിനായി രംഗത്തുള്ളത്. ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്ന്റെ താരമാണ് നെയ്മർ. ചിരവൈരികളായ റയലും ബാഴ്സയും തമ്മിൽ അഭിമാനപോരാട്ടമാണ് നടക്കുന്നത്. ബാഴ്സയിൽനിന്നാണ് 2017ൽ 1770 കോടി രൂപയ്ക്ക് നെയ്മർ പിഎസ്ജിയിൽ എത്തിയത്.
799 കോടി + താരങ്ങൾ
799 കോടിയും (100 മില്യണ്‍ യൂറോ) ഫിലിപ്പെ കുടീഞ്ഞോ, ഇവാൻ റാക്കിറ്റിക്ക് എന്നിവരെ നല്കാമെന്നതുമാണ് ബാഴ്സ ഏറ്റവും അവസാനമായി മുന്നോട്ടുവച്ചിരിക്കുന്ന ഓഫർ. നെയ്മറിനെ സ്വന്തമാക്കാൻ ബാഴ്സ പ്രതിനിധികൾ പാരീസിൽ എത്തിയതായും റിപ്പോർട്ടുണ്ട്. ഒസമെൻ ഡെംബലെ, നെൽസണ്‍ സെമേഡോ എന്നിവരെ നല്‍കാനും ബാഴ്സ തയാറാണ്. കുടീഞ്ഞോ, സെമേഡോ എന്നിവർ എത്തുന്നതിൽ പിഎസ്ജിക്ക് താത്പര്യമുണ്ടെന്നും റാക്കിറ്റിക്കിനോട് താത്പ്യമില്ലെന്നും റിപ്പോർട്ടുണ്ട്.
റയലിനോട് 1593 കോടി രൂപ (200 മില്യണ്‍ യൂറോ) ആണ് പിഎസ്ജി ആവശ്യപ്പെടുന്നത്. പകരം കളിക്കാരെ ആവശ്യപ്പെടുന്നുമില്ല. ഹമേഷ് റോഡ്രിഗസ്, ഗാരെത് ബെയ്ൽ എന്നിവരെ വിൽക്കാനുള്ള റയലിന്റെ ശ്രമം തുടരുന്നതിനിടെയാണിതെന്നതും ശ്രദ്ധേയം.
നെയ്മർ ജഴ്സി ഇല്ല!
ഫ്രഞ്ച് ലീഗ് വണ്‍ 2019-20 സീസണിൽ പിഎസ്ജിയുടെ ആദ്യ മത്സരത്തിൽ കളിക്കാനിറങ്ങാതിരുന്നത് നെയ്മർ ക്ലബ് വിടുമെന്ന് സൂചനകൾ ശക്തമാക്കി. പിഎസ്ജിയുടെ സ്റ്റോറുകളിൽ നിന്ന് നെയ്മറിന്റെ ജഴ്സികൾ നീക്കം ചെയ്തതായി റിപ്പോർട്ട് വന്നു. പിഎസ്ജിയുടെ മത്സരത്തിനിടെ നെയ്മറിനെതിരേ ആരാധകർ അസഭ്യവാക്കുകൾ എഴുതിയ ബാനറുകൾ ഉയർത്തിയിരുന്നു.
‘നെയ്മർ യുദ്ധം’ മുറുകുന്നു
11:49 PM Aug 13, 2019 | Deepika.com