പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 59 റണ്‍സ് ജയം നേടി. ഡക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യൻ ജയം. ഇതോടെ മൂന്ന് മത്സര പരന്പരയിൽ ഇന്ത്യ 1-0ന്റെ ലീഡ് നേടി.
ടോസ് ജയിച്ച് ക്രീസിലെത്തിയ ഇന്ത്യ, ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 42-ാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യറുടെ അർധസെഞ്ചുറിയും ചേർന്നപ്പോൾ 50 ഓവറിൽ ഏഴിന് 279 റണ്‍സിൽ എത്തി. 125 പന്തിൽ 14 ഫോറും ഒരു സിക്സും അടക്കം 120 റണ്‍സ് ആണ് കോഹ്ലി നേടിയത്. 68 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ ശ്രേയസ് അയ്യർ 71 റണ്‍സ് സ്വന്തമാക്കി. നാലാം വിക്കറ്റിൽ ഇരുവരും 125 റണ്‍സ് നേടിയതാണ് ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായത്.
മറുപടിക്കായിറങ്ങിയ വിൻഡീസിന്റെ ലക്ഷ്യം മഴയെത്തുടർന്ന് 46 ഓവറിൽ 270 ആയി പുനർനിശ്ചയിച്ചു. എവിൻ ലെവിസ് (80 പന്തിൽ 65 റണ്‍സ്), നിക്കോളാസ് പുരാൻ (52 പന്തിൽ 42 റണ്‍സ്) എന്നിവർ മാത്രമാണ് വിൻഡീസ് ഇന്നിംഗ്സിൽ പിടിച്ചുനിന്നത്. 42 ഓവറിൽ ആതിഥേയർ 210 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ എട്ട് ഓവറിൽ 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷാമിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം നേടി. ഭുവനേശ്വർ കുമാർ, റോസ്ടണ്‍ ചേസിനെ പുറത്താക്കാൻ എടുത്ത അത്യുജ്വല ഡൈവിംഗ് റിട്ടേണ്‍ ക്യാച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം നാളെയാണ്.
ഇന്ത്യക്കു ജയം, ലീഡ്
11:28 PM Aug 12, 2019 | Deepika.com