വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് കോഹ്ലി, മിയാൻദാദിന്റെ റിക്കാർഡ് പഴങ്കഥയാക്കിയത്. വ്യക്തിഗത സ്കോർ 19ൽ നിൽക്കേയായിരുന്നു അത്. മിയാൻദാദിനേക്കാൾ പകുതിയിൽതാഴെ ഇന്നിംഗ്സ് മാത്രമാണ് കോഹ്ലി കളിച്ചത്. 64 ഇന്നിംഗ്സിൽനിന്ന് 1930 റണ്‍സ് ആണ് മിയാൻദാദ് വിൻഡീസിനെതിരേ നേടിയത്. 34-ാം ഇന്നിംഗ്സിൽ കോഹ്ലി ആ റിക്കാർഡ് മറികടന്നു. വിൻഡീസിനെതിരേ ഏകദിനത്തിൽ 2000 റൺസ് കടക്കുന്ന ആദ്യ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. വ്യക്തിഗത സ്കോർ 88ൽ നിൽക്കുന്പോഴായിരുന്നു അത്. വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെ സിക്സർ പറത്തിയായിരുന്നു കോഹ്ലി 88ൽ എത്തിയത്. നേരിട്ട 112-ാം പന്തിൽ കോഹ്ലി സെഞ്ചുറി തികച്ചു. ഏകദിനത്തിൽ 42-ാം സെഞ്ചുറിയാണ് ഇന്ത്യൻ ക്യാപ്റ്റൻ കുറിച്ചത്.
ഓപ്പണർമാരായ ശിഖർ ധവാന്റെ (രണ്ട് റണ്‍സ്) വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. രോഹിത് ശർമ (34 പന്തിൽ 18 റണ്‍സ്), നാലാം നന്പറായി ക്രീസിലെത്തിയ ഋഷഭ് പന്ത് (35 പന്തിൽ 20 റണ്‍സ്) എന്നിവർക്ക് അധികസമയം ക്രീസിൽ തുടരാൻ സാധിച്ചില്ല. രോഹിത് - കോഹ്ലി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 91 പന്തിൽ 74 റണ്‍സ് പിറന്നു. 23-ാം ഓവറിന്റെ രണ്ടാം പന്തിൽ പന്ത് പുറത്താകുന്പോൾ ഇന്ത്യൻ സ്കോർ മൂന്നിന് 101 എന്ന നിലയിലായിരുന്നു. ശ്രേയസ് അയ്യർ അഞ്ചാം നന്പറായി ക്രീസിലെത്തി.
മഴയെത്തുടർന്ന് 13 ഓവർ മാത്രം മത്സരം നടന്ന ആദ്യ ഏകദിനത്തിലെ ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നലെയും ഇറങ്ങിയത്. 38 ഓവർ പൂർത്തിയായപ്പോൾ മൂന്നിന് 195 എന്ന നിലയിലായിരുന്നു ഇന്ത്യ.