ബംഗളൂരു: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമി നേതൃത്വം നല്കിയ കോൺഗ്രസ്-ജെഡിഎസ് സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. 105 പേർ വിശ്വാസപ്രമേയത്തെ എതിർത്തപ്പോൾ 99 പേരാണു പിന്തുണച്ചത്.
204 എംഎൽഎമാരാണു വോട്ടെടുപ്പിൽ പങ്കെടുത്തത്. ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 103 പേരുടെ പിന്തുണയായിരുന്നു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17ഉം ഒരു ബിഎസ്പി അംഗവും രണ്ട് സ്വതന്ത്രരും ഉൾപ്പെടെ 21 എംഎൽഎമാർ സഭയിലെത്തിയിരുന്നില്ല. കുമാരസ്വാമി ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലയ്ക്ക് രാജി സമർപ്പിച്ചു. കർണാടകത്തിൽ സർക്കാർ രൂപവത്കരിക്കുമെന്നു ബിജെപി പ്രഖ്യാപിച്ചു. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയാകും.
ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതിനെത്തുടർന്ന് ബംഗളൂരുവിൽ രണ്ടു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു വിശ്വാസ പ്രമേയത്തിനുമേലുള്ള ചർച്ച പൂർത്തിയാക്കിക്കൊണ്ടുള്ള മറുപടിപ്രസംഗം കുമാരസ്വാമി നടത്തിയത്. സന്തോഷത്തോടെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ തയാറാണെന്നും സ്പീക്കറോടും സംസ്ഥാനത്തെ ജനങ്ങളോടും മാപ്പു ചോദിക്കുകയാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് വിശ്വാസവോട്ടെടുപ്പു നടന്നു. പ്രമേയത്തെ അനുകൂലിക്കുന്നവരുടെ എണ്ണമാണ് ആദ്യം എടുത്തത്. തുടർന്ന് എതിർക്കുന്നവരുടെ എണ്ണവും എടുത്തു. അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുടെ കണക്ക് വായിച്ച സ്പീക്കർ, വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു.
ഭരണപക്ഷത്തെ 16 (കോൺഗ്രസ് 13, ജെഡിഎസ്-3) എംഎൽഎമാർ രാജിവച്ചതോടെയായിരുന്നു സർക്കാർ പ്രതിസന്ധിയിലായത്. രണ്ടു സ്വതന്ത്രരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. വിമത എംഎൽഎമാർ മുംബൈയിലെ ആഡംബര ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. എംഎൽഎമാർ ബിജെപിയുടെ തടങ്കലിലാണെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, രാജി പ്രഖ്യാപിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി സർക്കാരിനു പിന്തുണ നല്കുമെന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച വിശ്വാസപ്രമേയ ചർച്ച നാലു ദിവസം നീണ്ടു. ഇതിനിടെ പല നാടകീയരംഗങ്ങൾക്കും സഭ സാക്ഷ്യം വഹിച്ചു. വിശ്വാസ പ്രമേയ ചർച്ചയുടെ ആദ്യ ദിവസംതന്നെ വോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നു ഗവർണർ രണ്ടു തവണ അന്ത്യശാസനം നല്കിയെങ്കിലും സർക്കാരും സ്പീക്കറും വഴങ്ങിയില്ല. നീണ്ട ചർച്ചകളിലൂടെ സമ്മേളനം നീട്ടിക്കൊണ്ടുപോകാനാണു ഭരണപക്ഷം ശ്രമിച്ചത്. ഒടുവിൽ സ്പീക്കർതന്നെ ഭരണപക്ഷത്തിനെതിരേ രംഗത്തെത്തിയ സ്ഥിതിയുണ്ടായി. തിങ്കളാഴ്ച രാത്രി 11.40 വരെ സഭ തുടർന്നെങ്കിലും വോട്ടെടുപ്പ് നടത്താനായില്ല. ഒടുവിൽ ഇന്നലെത്തന്നെ വോട്ടെടുപ്പു നടത്തുമെന്നു സ്പീക്കർ പ്രഖ്യാപിച്ചിരുന്നു.
പതിന്നാലു മാസത്തിനൊടുവിലാണു കുമാരസ്വാമി സർക്കാർ വീണത്. കർണാടകത്തിൽ 2018 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരു ന്നില്ല. തുടർന്ന് 104 അംഗങ്ങളുള്ള ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് നാലു ദിവസത്തിനുശേഷം യെദിയൂരപ്പ രാജിവച്ചു. തുടർന്നായിരുന്നു കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരമേറ്റത്. ബിജെപിയിൽനിന്നു നിരന്തരം ഭീഷണിയുണ്ടായിരുന്നെങ്കിലും പലപ്പോഴും മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിന്റെ ഇടപെടലാണു സർക്കാരിനെ രക്ഷിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജെഡിഎസ് കക്ഷികൾക്കുണ്ടായ ദയനീയ പരാജയം സർക്കാരിന്റെ പതനം ആസന്നമാക്കി. രാജിവച്ച എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ്, ജെഡിഎസ് നേതൃത്വങ്ങൾ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ബിജെപി പാളയത്തിൽനിന്ന് അവരെ തിരികെയെത്തിക്കുക എളുപ്പമായിരുന്നില്ല. സ്പീക്കർ തങ്ങളുടെ രാജി സ്വീകരിക്കാത്തതിനെതിരേ വിമതർ നല്കിയ ഹർജിയിലുള്ള സുപ്രീംകോടതി വിധിയും സർക്കാരിന് എതിരായി വ്യാഖ്യാനിക്കപ്പെട്ടു.
കക്ഷിനില
ബിജെപി 105
കോൺഗ്രസ് 79*
ജെഡി-എസ് 37*
സ്വതന്ത്രർ 2
ബിഎസ്പി 1
നോമിനേറ്റഡ് 1
ആകെ 225
* വിമതർ ഉൾപ്പെടെ
ബിഎസ്പി എംഎൽഎയെ പുറത്താക്കി
ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിൽനിന്നു വിട്ടു നിന്ന ബിഎസ്പി എംഎൽഎ എൻ. മഹേഷിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. കുമാരസ്വാമി സർക്കാരിനെ പിന്തുണയ്ക്കണമെന്ന് മഹേഷിനോട് മായാവതി നിർദേശിച്ചിരുന്നു.
204 എംഎൽഎമാരാണു വോട്ടെടുപ്പിൽ പങ്കെടുത്തത്. ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 103 പേരുടെ പിന്തുണയായിരുന്നു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17ഉം ഒരു ബിഎസ്പി അംഗവും രണ്ട് സ്വതന്ത്രരും ഉൾപ്പെടെ 21 എംഎൽഎമാർ സഭയിലെത്തിയിരുന്നില്ല. കുമാരസ്വാമി ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലയ്ക്ക് രാജി സമർപ്പിച്ചു. കർണാടകത്തിൽ സർക്കാർ രൂപവത്കരിക്കുമെന്നു ബിജെപി പ്രഖ്യാപിച്ചു. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയാകും.
ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതിനെത്തുടർന്ന് ബംഗളൂരുവിൽ രണ്ടു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു വിശ്വാസ പ്രമേയത്തിനുമേലുള്ള ചർച്ച പൂർത്തിയാക്കിക്കൊണ്ടുള്ള മറുപടിപ്രസംഗം കുമാരസ്വാമി നടത്തിയത്. സന്തോഷത്തോടെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ തയാറാണെന്നും സ്പീക്കറോടും സംസ്ഥാനത്തെ ജനങ്ങളോടും മാപ്പു ചോദിക്കുകയാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് വിശ്വാസവോട്ടെടുപ്പു നടന്നു. പ്രമേയത്തെ അനുകൂലിക്കുന്നവരുടെ എണ്ണമാണ് ആദ്യം എടുത്തത്. തുടർന്ന് എതിർക്കുന്നവരുടെ എണ്ണവും എടുത്തു. അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുടെ കണക്ക് വായിച്ച സ്പീക്കർ, വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു.
ഭരണപക്ഷത്തെ 16 (കോൺഗ്രസ് 13, ജെഡിഎസ്-3) എംഎൽഎമാർ രാജിവച്ചതോടെയായിരുന്നു സർക്കാർ പ്രതിസന്ധിയിലായത്. രണ്ടു സ്വതന്ത്രരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. വിമത എംഎൽഎമാർ മുംബൈയിലെ ആഡംബര ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. എംഎൽഎമാർ ബിജെപിയുടെ തടങ്കലിലാണെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, രാജി പ്രഖ്യാപിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി സർക്കാരിനു പിന്തുണ നല്കുമെന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച വിശ്വാസപ്രമേയ ചർച്ച നാലു ദിവസം നീണ്ടു. ഇതിനിടെ പല നാടകീയരംഗങ്ങൾക്കും സഭ സാക്ഷ്യം വഹിച്ചു. വിശ്വാസ പ്രമേയ ചർച്ചയുടെ ആദ്യ ദിവസംതന്നെ വോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നു ഗവർണർ രണ്ടു തവണ അന്ത്യശാസനം നല്കിയെങ്കിലും സർക്കാരും സ്പീക്കറും വഴങ്ങിയില്ല. നീണ്ട ചർച്ചകളിലൂടെ സമ്മേളനം നീട്ടിക്കൊണ്ടുപോകാനാണു ഭരണപക്ഷം ശ്രമിച്ചത്. ഒടുവിൽ സ്പീക്കർതന്നെ ഭരണപക്ഷത്തിനെതിരേ രംഗത്തെത്തിയ സ്ഥിതിയുണ്ടായി. തിങ്കളാഴ്ച രാത്രി 11.40 വരെ സഭ തുടർന്നെങ്കിലും വോട്ടെടുപ്പ് നടത്താനായില്ല. ഒടുവിൽ ഇന്നലെത്തന്നെ വോട്ടെടുപ്പു നടത്തുമെന്നു സ്പീക്കർ പ്രഖ്യാപിച്ചിരുന്നു.
പതിന്നാലു മാസത്തിനൊടുവിലാണു കുമാരസ്വാമി സർക്കാർ വീണത്. കർണാടകത്തിൽ 2018 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരു ന്നില്ല. തുടർന്ന് 104 അംഗങ്ങളുള്ള ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് നാലു ദിവസത്തിനുശേഷം യെദിയൂരപ്പ രാജിവച്ചു. തുടർന്നായിരുന്നു കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരമേറ്റത്. ബിജെപിയിൽനിന്നു നിരന്തരം ഭീഷണിയുണ്ടായിരുന്നെങ്കിലും പലപ്പോഴും മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിന്റെ ഇടപെടലാണു സർക്കാരിനെ രക്ഷിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജെഡിഎസ് കക്ഷികൾക്കുണ്ടായ ദയനീയ പരാജയം സർക്കാരിന്റെ പതനം ആസന്നമാക്കി. രാജിവച്ച എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ്, ജെഡിഎസ് നേതൃത്വങ്ങൾ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ബിജെപി പാളയത്തിൽനിന്ന് അവരെ തിരികെയെത്തിക്കുക എളുപ്പമായിരുന്നില്ല. സ്പീക്കർ തങ്ങളുടെ രാജി സ്വീകരിക്കാത്തതിനെതിരേ വിമതർ നല്കിയ ഹർജിയിലുള്ള സുപ്രീംകോടതി വിധിയും സർക്കാരിന് എതിരായി വ്യാഖ്യാനിക്കപ്പെട്ടു.
കക്ഷിനില
ബിജെപി 105
കോൺഗ്രസ് 79*
ജെഡി-എസ് 37*
സ്വതന്ത്രർ 2
ബിഎസ്പി 1
നോമിനേറ്റഡ് 1
ആകെ 225
* വിമതർ ഉൾപ്പെടെ
ബിഎസ്പി എംഎൽഎയെ പുറത്താക്കി
ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിൽനിന്നു വിട്ടു നിന്ന ബിഎസ്പി എംഎൽഎ എൻ. മഹേഷിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. കുമാരസ്വാമി സർക്കാരിനെ പിന്തുണയ്ക്കണമെന്ന് മഹേഷിനോട് മായാവതി നിർദേശിച്ചിരുന്നു.