പാതിവഴിയിൽ രണ്ടാമതും വീണ് കുമാരസ്വാമി. നാലാം വരവിനായി മോഹിച്ച് യെദിയൂരപ്പ. കൊണ്ടും കൊടുത്തും പോരാടുകയാണ് പഴയവൈരികൾ. കലങ്ങിമറിഞ്ഞ കർണാടക രാഷ്ട്രീയത്തിൽ കുടിപ്പകയും പ്രതികാരവും അരങ്ങുതകർക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യവും പ്രസക്തമാകുന്നു.
2004ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്ന തൂക്കുസഭയാണ് കുമാരസ്വാമിയെ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിച്ചത്. 79 സീറ്റ് കിട്ടിയ ബിജെപി വലിയ ഒറ്റ ക്കക്ഷിയായി. കോൺഗ്രസിന് 65ഉം ജെഡിഎസിന് 58ഉം സീറ്റുണ്ടായിരുന്നു. ജെഡിഎസ് പിന്തുണയോടെ കോൺഗ്രസ് നേതാവ് ധരംസിംഗ് മുഖ്യമന്ത്രിയായി. എന്നാൽ ജെഡിഎസ് പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2006 ഫെബ്രുവരി രണ്ടിന് ധരംസിംഗ് രാജിവച്ചു. പിറ്റേന്ന് എച്ച്.ഡി. കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി. ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപിയുടെ പിന്തുണയോടെയായിരുന്നു ഭരണം. എന്നാൽ, ഒരു വർഷവും 253 ദിവസവുമായപ്പോൾ സഖ്യം തകർന്നു കുമാരസ്വാമി രാജിവച്ചു. കരാർപ്രകാരം മുഖ്യമന്ത്രിസ്ഥാനം ബിജെപിക്കു കൈമാറാൻ കുമാരസ്വാമി വിസമ്മതിച്ചാണു രാജിയിൽ കലാശിച്ചത്. തുടർന്ന് 35 ദിവസം സംസ്ഥാനത്ത് രാഷ്ട്രപതിഭരണമായിരുന്നു.
2007 നവംബർ 12ന് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം ഉറപ്പില്ലാതെയായിരുന്നു സ്ഥാനമേൽക്കൽ. ഏഴു ദിവസമായപ്പോഴേക്കും രാജിവയ്ക്കേണ്ടിവന്നു. പിന്നീട് 191 ദിവസത്തെ രാഷ്ട്രപതി ഭരണത്തിനൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ മധുരപ്രതികാരം ചെയ്ത് യെദിയൂരപ്പ അധികാരത്തിൽ തിരിച്ചെത്തി.
രണ്ടാം വരവിൽ പാർട്ടിയിലെ പടലപിണക്കമാണ് യെദിയൂരപ്പയെ വീഴ്ത്തിയത്. മൂന്നു വർഷവും 66 ദിവസവുമായപ്പോൾ പാർട്ടി അദ്ദേഹത്തെ മാറ്റി സദാനന്ദ ഗൗഡയെ മുഖ്യമന്ത്രിയാക്കി. തുടർന്നാണ് അദ്ദേഹം ബിജെപി വിട്ട് കെജെപി രൂപീകരിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കെജെപിക്കായി. പിന്നീട് യെദിയൂരപ്പ ബിജെപിയിൽ തിരിച്ചെത്തുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ വർഷം ആറ് ദിവസം മാത്രം മുഖ്യമന്ത്രിയായി നാണംകെട്ട് രാജിവച്ച യെദിയൂരപ്പ തന്റെ നാലാം വരവിനായി വലിയ തന്ത്രങ്ങളാണു മെനഞ്ഞത്. അതിന്റെ വിജയം കുമാരസ്വാമിയോടുള്ള മധുരപ്രതികാരമായും മാറുന്നു.
75 വയസിനോടടുക്കുന്ന യെദിയൂരപ്പയ്ക്കു കിട്ടാവുന്ന അവസാന അവസരമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അത്ര പ്രിയമില്ലാത്ത നേതാവാണ് യെദിയൂരപ്പ. എങ്കിലും നിലവിൽ അദ്ദേഹത്തെത്തന്നെ മുഖ്യമന്ത്രിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം അവസരത്തിൽ ഒരു വർഷവും 61 ദിവസവുമാണ് കുമാരസ്വാമി മുഖ്യമന്ത്രിപദത്തിലിരുന്നത്. എന്നാൽ, അധികാരമേറ്റ അന്നുമുതൽ അട്ടിമറിഭീഷണിയിലായിരുന്നു സഖ്യസർക്കാർ. കർണാടകയിൽ കാലാവധി തികയ്ക്കാതെ സഖ്യസർക്കാരുകൾ വീഴുന്നതും മുഖ്യമന്ത്രിമാർ മാറുന്നതും പതിവുകാഴ്ചയാണ്. 1972-77 കാലഘട്ടത്തിലെ മുഖ്യമന്ത്രി ഡി. ദേവരാജ് അരശിനുശേഷം 2013-2018ൽ സിദ്ധരാമയ്യ മാത്രമാണ് അഞ്ച് വർഷം തികച്ചത്. 1983ലെ ഏഴാം നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യ കോൺഗ്രസ് ഇതര സർക്കാർ ജനതാ പാർട്ടി നേതാവ് രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നത്. തുടർന്ന് ഇപ്പോഴത്തെ പതിനഞ്ചാം സഭ വരെ 16 തവണയാണ് ഭരണമാറ്റമുണ്ടായിരിക്കുന്നത്.
ഇനി രൂപപ്പെടാൻ പോകുന്ന മന്ത്രിസഭയുടെ ആയുസും എത്രയുണ്ടാകുമെന്ന് കണ്ടറിയണം. ഇപ്പോൾ അട്ടിമറിക്ക് അവസരം നൽകിയ 21 എംഎൽഎമാരുടെ രാജിയോ അയോഗ്യതയോ മൂലമുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും അടുത്ത സർക്കാരിന്റെ ഭാവി. ആറുമാസത്തിനകം നടക്കേണ്ട ഉപതെഞ്ഞെടുപ്പ് അങ്ങനെ നിർണായകമാവുകയാണ്.
സി.കെ. കുര്യാച്ചൻ
2004ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്ന തൂക്കുസഭയാണ് കുമാരസ്വാമിയെ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിച്ചത്. 79 സീറ്റ് കിട്ടിയ ബിജെപി വലിയ ഒറ്റ ക്കക്ഷിയായി. കോൺഗ്രസിന് 65ഉം ജെഡിഎസിന് 58ഉം സീറ്റുണ്ടായിരുന്നു. ജെഡിഎസ് പിന്തുണയോടെ കോൺഗ്രസ് നേതാവ് ധരംസിംഗ് മുഖ്യമന്ത്രിയായി. എന്നാൽ ജെഡിഎസ് പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2006 ഫെബ്രുവരി രണ്ടിന് ധരംസിംഗ് രാജിവച്ചു. പിറ്റേന്ന് എച്ച്.ഡി. കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി. ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപിയുടെ പിന്തുണയോടെയായിരുന്നു ഭരണം. എന്നാൽ, ഒരു വർഷവും 253 ദിവസവുമായപ്പോൾ സഖ്യം തകർന്നു കുമാരസ്വാമി രാജിവച്ചു. കരാർപ്രകാരം മുഖ്യമന്ത്രിസ്ഥാനം ബിജെപിക്കു കൈമാറാൻ കുമാരസ്വാമി വിസമ്മതിച്ചാണു രാജിയിൽ കലാശിച്ചത്. തുടർന്ന് 35 ദിവസം സംസ്ഥാനത്ത് രാഷ്ട്രപതിഭരണമായിരുന്നു.
2007 നവംബർ 12ന് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം ഉറപ്പില്ലാതെയായിരുന്നു സ്ഥാനമേൽക്കൽ. ഏഴു ദിവസമായപ്പോഴേക്കും രാജിവയ്ക്കേണ്ടിവന്നു. പിന്നീട് 191 ദിവസത്തെ രാഷ്ട്രപതി ഭരണത്തിനൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ മധുരപ്രതികാരം ചെയ്ത് യെദിയൂരപ്പ അധികാരത്തിൽ തിരിച്ചെത്തി.
രണ്ടാം വരവിൽ പാർട്ടിയിലെ പടലപിണക്കമാണ് യെദിയൂരപ്പയെ വീഴ്ത്തിയത്. മൂന്നു വർഷവും 66 ദിവസവുമായപ്പോൾ പാർട്ടി അദ്ദേഹത്തെ മാറ്റി സദാനന്ദ ഗൗഡയെ മുഖ്യമന്ത്രിയാക്കി. തുടർന്നാണ് അദ്ദേഹം ബിജെപി വിട്ട് കെജെപി രൂപീകരിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കെജെപിക്കായി. പിന്നീട് യെദിയൂരപ്പ ബിജെപിയിൽ തിരിച്ചെത്തുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ വർഷം ആറ് ദിവസം മാത്രം മുഖ്യമന്ത്രിയായി നാണംകെട്ട് രാജിവച്ച യെദിയൂരപ്പ തന്റെ നാലാം വരവിനായി വലിയ തന്ത്രങ്ങളാണു മെനഞ്ഞത്. അതിന്റെ വിജയം കുമാരസ്വാമിയോടുള്ള മധുരപ്രതികാരമായും മാറുന്നു.
75 വയസിനോടടുക്കുന്ന യെദിയൂരപ്പയ്ക്കു കിട്ടാവുന്ന അവസാന അവസരമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അത്ര പ്രിയമില്ലാത്ത നേതാവാണ് യെദിയൂരപ്പ. എങ്കിലും നിലവിൽ അദ്ദേഹത്തെത്തന്നെ മുഖ്യമന്ത്രിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം അവസരത്തിൽ ഒരു വർഷവും 61 ദിവസവുമാണ് കുമാരസ്വാമി മുഖ്യമന്ത്രിപദത്തിലിരുന്നത്. എന്നാൽ, അധികാരമേറ്റ അന്നുമുതൽ അട്ടിമറിഭീഷണിയിലായിരുന്നു സഖ്യസർക്കാർ. കർണാടകയിൽ കാലാവധി തികയ്ക്കാതെ സഖ്യസർക്കാരുകൾ വീഴുന്നതും മുഖ്യമന്ത്രിമാർ മാറുന്നതും പതിവുകാഴ്ചയാണ്. 1972-77 കാലഘട്ടത്തിലെ മുഖ്യമന്ത്രി ഡി. ദേവരാജ് അരശിനുശേഷം 2013-2018ൽ സിദ്ധരാമയ്യ മാത്രമാണ് അഞ്ച് വർഷം തികച്ചത്. 1983ലെ ഏഴാം നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യ കോൺഗ്രസ് ഇതര സർക്കാർ ജനതാ പാർട്ടി നേതാവ് രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നത്. തുടർന്ന് ഇപ്പോഴത്തെ പതിനഞ്ചാം സഭ വരെ 16 തവണയാണ് ഭരണമാറ്റമുണ്ടായിരിക്കുന്നത്.
ഇനി രൂപപ്പെടാൻ പോകുന്ന മന്ത്രിസഭയുടെ ആയുസും എത്രയുണ്ടാകുമെന്ന് കണ്ടറിയണം. ഇപ്പോൾ അട്ടിമറിക്ക് അവസരം നൽകിയ 21 എംഎൽഎമാരുടെ രാജിയോ അയോഗ്യതയോ മൂലമുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും അടുത്ത സർക്കാരിന്റെ ഭാവി. ആറുമാസത്തിനകം നടക്കേണ്ട ഉപതെഞ്ഞെടുപ്പ് അങ്ങനെ നിർണായകമാവുകയാണ്.
സി.കെ. കുര്യാച്ചൻ