ലണ്ടൻ: അയർലൻഡിനെതിരേ ഇന്ന് ആരംഭിക്കുന്ന ഏക ടെസ്റ്റിനുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിൽനിന്ന് പേസ് ബൗളർ ജയിംസ് ആൻഡേഴ്സണ് പുറത്ത്. കാൽ മസിലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. ആഷസ് പരന്പരയ്ക്ക് ഒരാഴ്ചമാത്രം ശേഷിക്കേയാണ് സൂപ്പർ പേസർക്ക് പരിക്കേറ്റതെന്നത് ഇംഗ്ലണ്ടിനെ കുഴപ്പത്തിലാക്കുന്നു. ലോകകപ്പിനിടെ പരിക്കേറ്റ ജോഫ്ര ആർച്ചറും മാർക്ക് വുഡും ആഷസ് പരന്പരയ്ക്കിടെ തിരിച്ചെത്തുമെന്നാണ് ഇംഗ്ലീഷ് പ്രതീക്ഷ.
2018ൽ ഇംഗ്ലണ്ടിൽ കളിച്ച ഏഴ് ടെസ്റ്റിൽനിന്നായി ആൻഡേഴ്സണ് 33 വിക്കറ്റ് വീഴ്ത്തിയിരുന്നു. ടെസ്റ്റിൽ 600 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പേസ് ബൗളർ എന്ന റിക്കാർഡിലേക്ക് 25 വിക്കറ്റിന്റെ ദൂരംകൂടിയേ താരത്തിനുള്ളൂ.
അരങ്ങേറ്റത്തിന് റോയ്, സ്റ്റോണ്‍
ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഓപ്പണിംഗ് ബാറ്റ്സ്മാനായ ജേസണ്‍ റോയിയും പേസ് ബൗളർ ഓലി സ്റ്റോണും. ഇന്ന് അയർലൻഡിനെതിരേ നടക്കുന്ന ടെസ്റ്റിൽ ഇവർ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം ടെസ്റ്റ് കളിക്കാൻ തുടങ്ങിയ അയർലൻഡ് ഇംഗ്ലണ്ടിനെ നേരിടുന്നത് ഇതാദ്യമാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ മികച്ച പ്രകടനത്തിനുശേഷമാണ് റോയ് ടെസ്റ്റിൽ കരുത്തറിയിക്കാൻ ഒരുങ്ങുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉണ്ടായിരുന്നെങ്കിലും പരിക്കിനെത്തുടർന്ന് സ്റ്റോണിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.
പരിക്ക്; ആൻഡേഴ്സണ് പുറത്ത്
11:16 PM Jul 23, 2019 | Deepika.com