ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പണ്‍ ബിഡബ്ല്യുഎഫ് സൂപ്പർ കപ്പിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്ത്യയുടെ സുവർണമോഹത്തിനു തിരിച്ചടിയായി ജാപ്പനീസ് താരം അകേന യാമഗൂച്ചി നേരിട്ടുള്ള ഗെയിമിൽ സിന്ധുവിനെ കീഴടക്കി. സ്കോർ: 21-15, 21-16. സീസണിൽ യമഗൂച്ചിയുടെ മൂന്നാം കിരീടമാണിത്. നേരത്തെ ജർമൻ ഓപ്പണിലും ഏഷ്യൻ ചാന്പ്യൻഷിപ്പിലും യാമഗൂച്ചി കിരീടം നേടിയിരുന്നു.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ജാപ്പനീസ് താരത്തിനു വെല്ലുവിളി സൃഷ്ടിക്കാൻ സിന്ധുവിനു സാധിച്ചില്ല. നാലാം സീഡുകാരിയായ യാമഗൂച്ചി മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി. സിന്ധു വരുത്തിയ പിഴവുകളും ജാപ്പനീസ് താരത്തിനു ഗുണകരമായി. അഞ്ചാം സീഡുകാരിയായ ഇന്ത്യൻ താരം സെമിഫൈനൽ വരെ മികച്ച ഫോമിലായിരുന്നു. 15 മത്സരങ്ങൾക്കിടയിൽ യാമഗൂച്ചിയോട് അഞ്ചാം തവണയാണ് സിന്ധു തോൽക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഓൾ ഇംഗ്ലണ്ട് ചാന്പ്യൻഷിപ്പിന്റെ സെമിയിലായിരുന്നു ഇതിന് മുന്‍പ് ജാപ്പനീസ് താരത്തോട് സിന്ധു പരാജയപ്പെട്ടത്.
വെള്ളിയിൽ സിന്ധു
12:32 AM Jul 22, 2019 | Deepika.com