കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരേ ഇംഗ്ലണ്ടിന് അനുകൂലമായി ഓവർ ത്രോ ബൗണ്ടറിയും രണ്ട് റണ്‍സും ഉൾപ്പെടെ ആറ് റണ്‍സ് അനുവദിച്ചത് തന്റെ പിഴവായിരുന്നു എന്ന് ശ്രീലങ്കൻ അന്പയർ കുമാർ ധർമസേന. അവസാന ഓവറിൽ ഉണ്ടായ ആ ആറ് റണ്‍സ് ആണ് ഇംഗ്ലണ്ടിനെ ന്യൂസിലൻഡിന്റെ സ്കോറിനൊപ്പമെത്താനും തുടർന്ന് കിരീടത്തിലേക്ക് എത്താനും സഹായിച്ചത്.
ഇംഗ്ലീഷ് ബാറ്റ്സ്മാനായ ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനായി ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെയാണ് ബൗണ്ടറി ലൈനിൽനിന്നുള്ള മാർട്ടിൻ ഗപ്റ്റിലിന്റെ ത്രോ ബോൾ സ്റ്റോക്സിന്റെ ബാറ്റിൽകൊണ്ട് ബൗണ്ടറി ആയത്. സ്റ്റോക്സ് ക്രീസിൽ എത്തുന്നതിനു മുന്‍പായിരുന്നു അതെന്നും അതിനാൽ അഞ്ച് റണ്‍സ് മാത്രമേ അനുവദിക്കാൻ പാടുണ്ടായിരുന്നുള്ളൂ എന്നും മുൻ അന്പയർ സൈമണ്‍ ടൗഫൽ അടക്കമുള്ളവർ പറഞ്ഞിരുന്നു.
ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ഒരാഴ്ച ആയപ്പോഴാണ് തന്റെ തെറ്റ് അപ്പോഴത്തെ അന്പയർ ആയിരുന്നു ധർമസേന ഏറ്റുപറഞ്ഞത്. ടിവി റീപ്ലേ കണ്ടപ്പോഴാണ് തന്റെ തെറ്റ് മനസിലായതെന്നും മൈതാനത്ത് നിൽക്കുന്പോൾ ടിവി റീപ്ലേയുടെ ആനുകൂല്യം അന്പയർക്ക് മുന്നിൽ ഇല്ലെന്നും ധർമസേന പറഞ്ഞു. മറ്റ് മാച്ച് ഒഫീഷ്യൽസുമായി കൂടിയാലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നും തന്റെ തീരുമാനത്തിൽ പശ്ചാത്താപമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റുപറ്റി; പശ്ചാത്താപമില്ല: കുമാർ ധർമസേന
12:31 AM Jul 22, 2019 | Deepika.com