കെയ്റോ: അള്‍ജീരിയ ആഫ്രിക്കന്‍ ഫുട്ബോള്‍ രാജാക്കന്മാര്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ അള്‍ജീരിയ 1-0ന് സെനഗലിനെ പരാജയപ്പെടുത്തി. രണ്ടാം തവണയാണ് അള്‍ജീരിയ ആഫ്രിക്കന്‍ ചാമ്പ്യന്മാരാകുന്നത്.
രണ്ടാം തവണ ഫൈനലിലെത്തിയ സെനഗലിന് കപ്പിനുള്ള കാത്തിരിപ്പ് ഇനിയും നീണ്ടു. 1990ലാണ് ആദ്യമായി അള്‍ജീരിയ ജേതാക്കളായത്. പിന്നീട് നീണ്ട 29 വര്‍ഷത്തെ കാത്തിപ്പിനുശേഷമാണ് ഫൈനലിലെത്തുന്നതും കിരീടം നേടുന്നതും. 2002ലെ ഫൈനലില്‍ സെനഗല്‍ കാമറൂണിനോടു പരാജയപ്പെടുകകായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗലും അള്ജീരിയും ഏറ്റുമുട്ടിയപ്പോഴും ഇതേ സ്കോറില്‍ ജയം അള്ജീരിയയ്ക്കായിരുന്നു.
രണ്ടാം മിനിറ്റില്‍ അള്‍ജീരിയയുടെ അപ്രതീക്ഷിതമായ ഒരു നീക്കം ഗോളില്‍ കലാശിക്കുകയായിരുന്നു. ബാഗ്ദാദ് ബനൗജയാണ് ഗോള്‍ നേടിയത്. ബനൗജയുടെ ഷോട്ട് തടയാനുള്ള ശ്രമത്തില്‍ സെനഗല്‍ പ്രതിരോധതാരം സെയ്ഫ് സാനെയുടെ കാലില്‍തട്ടി ഉയര്‍ന്നുപൊങ്ങിയ പന്ത് ഗോള്‍കീപ്പര്‍ ആല്‍ഫ്രഡ് ഗോമസിനെയും മറികടന്ന് വലയുടെ വലതുമൂലയില്‍ കയറി.
79-ാം സെക്കന്ഡിലെ ഈ ഗോള്‍ കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ കഴിഞ്ഞ 39 വര്‍ഷത്തെ ഏറ്റവും വേഗമേറിയതായിരുന്നു.
രണ്ടാം പകുതിയില്‍ സെനഗലിന് അനുകൂലമായി റഫറി പെനല്‍റ്റി വിളിച്ചതാണ്. എന്നാല്‍ വിഎആറിലൂടെ തീരുമാനം മാറിമറിഞ്ഞു. ഇസ്മലിയ സാറിന്റെ ഷോട്ട് ബോക്സിനുള്ളില്‍വച്ച് അദ്ലെനെ ഗ്വെദെയ്റയുടെ കൈയില്‍ തട്ടി. ഇതോടെ റഫറി പെനല്‍റ്റി സ്പോട്ടിലേക്കു വിരല്‍ ചൂണ്ടി. എന്നാല്‍ വിഎആറിലൂടെ റഫറി തീരുമാനം മാറ്റി. ഇതിനുശേഷം രണ്ടു തവണ സെനഗല്‍ ഗോളിനടുത്തെത്തിയാണ്. ചീഖോയു കൊയാറ്റെയുടെ ഷോട്ട് പോസ്റ്റിനെ ഉരുമി പുറത്തുപോയി. യൂസഫ് സബാലിയുടെ ശ്രമം ഗോള്‍കീപ്പര്‍ ക്രോസ്ബാറിനു മുകളിലൂടെ കുത്തിയകറ്റി.
രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ അള്‍ജീരിയ പ്രതിരോധത്തിലേക്കു വലിഞ്ഞു. പിന്നീട് അള്‍ജീരിയന്‍ താരങ്ങള്‍ ആക്രമണത്തിനു മുതിര്ന്നുമില്ല. മത്സരത്തില്‍ അവരുടെ ഏക ഗോള്‍ ഷോട്ടായിരുന്നു വലയില്‍ കയറിയത്. അള്‍ജീരിയയുടെ പ്രതിരോധകോട്ട തകര്‍ക്കാന്‍ സെനഗല്‍ ശക്തമായ ആക്രമണം നടത്തിക്കൊണ്ടിരുന്നു. ഇതോടെ അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ റയ്സ് എംബോല്ഹിക്കു ജോലിയും കൂടി. എന്നാല്‍ ഗോള്‍കീപ്പറെ കടക്കാന്‍ സെനഗലിനായില്ല. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും ശക്തമായ പ്രതിരോധവും അള്ജീരിയയുടേതായിരുന്നു. രണ്ടു തവണ മാത്രമാണ് എതിരാളികള്‍ക്ക് അള്‍ജീരിയയുടെ പ്രതിരോധം തകര്‍ക്കാനായത്.
ഫൈനലില്‍ സെനഗലിനായിരുന്നു ആധിപത്യം. 62 ശതമാനം പന്തടക്കം വച്ചു പുലര്‍ത്തിയ സെനഗല്‍ 12 ഷോട്ടുകള്‍ പായിച്ചു. മൂന്നെണ്ണം വല ലക്ഷ്യമാക്കിയായിരുന്നു. മത്സരത്തിലുടനീളം 50 ഫൗളാണ് പിറന്നത്. ഇതില്‍ 32 എണ്ണം അള്‍ജീരിയയുടെ ഭാഗത്തുനിന്നായിരുന്നു.
അള്‍ജീരിയ ആഫ്രിക്കൻ രാജാക്കന്മാർ
11:53 PM Jul 20, 2019 | Deepika.com