വെല്ലിംഗ്ടണ്‍: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലൻഡിന്റെ ദുര്യോഗം കാണാൻ ജിമ്മി നീഷമിന്റെ ബാല്യകാല പരിശീലകൻ നിന്നില്ല. സൂപ്പർ ഓവറിനിടെ നീഷമിന്റെ ബാല്യകാല പരിശീലകനായ ഡേവിഡ് ജയിംസ് ഗോർഡൻ അന്തരിച്ചു. സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് മുന്നോട്ടുവച്ച 15 റണ്‍സ് പിന്തുടരവെ ന്യൂസിലൻഡിനായി നീഷം സിക്സർ അടിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഗോർഡൻ യാത്രയായത്. ഗോർഡന്റെ മകൾ ലിയോണിയാണ് പിതാവിന്റെ വേർപാട് അറിയിച്ചത്. ബാല്യകാല പരിശീലകന്റെ നിര്യാണത്തിൽ നീഷം അഗാത ദുഃഖം രേഖപ്പെടുത്തി.
ഗോർഡന്റെ കീഴിൽ കളിക്കാൻ സാധിച്ചതാണ് തന്നെ ഇവിടെവരെ എത്താൻ സാഹായിച്ചതെന്ന് നീഷം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ന്യൂസിലൻഡിനുണ്ടായ ലോകകപ്പ് കിരീട നഷ്ടം കാണാൻ നിൽക്കാതെയാണ് ഗോർഡൻ യാത്രയായതെന്നതും ശ്രദ്ധേയം.
ഓക്ലൻഡ് ഗ്രാമർ സ്കൂളിലെ അധ്യാപകനും പരിശീലകനുമായിരുന്നു ഡേവിഡ് ജയിംസ് ഗോർഡൻ. നീഷമിനോട് ഗോർഡന്‍ പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. നീഷമിന്റെ പിതാവുമായും ഗോർഡൻ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനായി കളിച്ച പേസർ ലോക്കീ ഫെർഗൂസണ് അടക്കം നിരവധി കുട്ടികൾ ഗോർഡന്റെ ശിക്ഷണത്തിലാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. ഫെർഗൂസണും നീഷവും ഐസിസിയുടെ ലോകകപ്പ് ടീമിൽ ഇടംപിടിച്ചിരുന്നു.
25 വർഷം ഓക്ലൻഡ് ഗ്രാമർ സ്കൂളിലെ അധ്യാപകനും ക്രിക്കറ്റ്, ഹോക്കി പരിശീലകനുമായിരുന്നു. ലോകകപ്പ് ഫൈനലിൽ 50 ഓവറിലും സൂപ്പർ ഓവറിലും ഇംഗ്ലണ്ടും ന്യൂസിലൻഡും ടൈ പാലിച്ചിരുന്നു. ഇതോടെ നേടിയ ബൗണ്ടറിയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചു. ഫൈനലിലെ ദൗർഭാഗ്യത്തിൽ നിരാശനായ നീഷം, ഒരിക്കലും കായിക ജീവിതം തെരഞ്ഞെടുക്കരുതെന്ന് കുട്ടികളോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
ലോകകപ്പ് സൂപ്പർ ഓവറിനിടെ നീഷമിന്റെ ബാല്യകാല പരിശീലകൻ അന്തരിച്ചു
12:23 AM Jul 19, 2019 | Deepika.com