ന്യൂഡൽഹി: കർണാടക സർക്കാർ ഇന്ന് വിശ്വാസം തേടാനിരിക്കേ, രാജിവച്ച എംഎൽഎമാരെ നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലും നിയമസഭാ നടപടികളിലും എംഎൽഎമാർക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാം. തങ്ങളുടെ രാജി അംഗീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിലെ 15 വിമത എംഎൽഎമാരുടെ ഹർജി അംഗീകരിച്ചാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്. എംഎൽഎമാരുടെ രാജിയിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകാനാവില്ലെന്നും സ്പീക്കർക്ക് ഇക്കാര്യത്തിൽ ആവശ്യത്തിനു സമയമെടുത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
കർണാടകയിലെ ജനതാദൾ എസ്- കോണ്ഗ്രസ് സഖ്യ സർക്കാരിന്റെ ഭാവി തുലാസിലാക്കി 15 എംഎൽഎമാർ രാജിവച്ചതും അതേത്തുടർന്നുണ്ടായ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായാണ് സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിലെത്തിച്ചത്. രാജിക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് കുമാരസ്വാമി സർക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ രാജിക്കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നുമായിരുന്നു എംഎൽഎമാരുടെ ആവശ്യം. പത്ത് എംഎൽഎമാർ ആദ്യം നൽകിയ ഹർജി പരിഗണിച്ച് ഒരു ദിവസത്തിനകം രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നേരത്തെ സ്പീക്കർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെതിരേ സ്പീക്കർ കെ.ആർ. രമേശ് കുമാർ നൽകിയ ഹർജി കൂടെ പരിഗണിച്ചാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എംഎൽഎമാരുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചെങ്കിലും രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ ഭരണഘടനാ പരിരക്ഷയിൽ ഇടപെടാൻ കോടതി തയാറായിട്ടില്ല. ഭരണഘടനാ സംതുലനം പാലിക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണിത്.
അതേസമയം, എംഎൽഎമാരുടെ അയോഗ്യത വിഷയവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളിൽ കോടതി തീരുമാനമെടുക്കുന്നത് നീട്ടിവച്ചു. രാജി സമർപ്പിച്ചതിനു പിന്നാലെ എംഎൽഎമാർക്കെതിരേ അയോഗ്യത സംബന്ധിച്ച വിഷയം ഉയരുന്പോൾ ഏതിനു പ്രാധാന്യം നൽകണമെന്നും രാജിക്കാര്യത്തേക്കാൾ ആദ്യം കൂറുമാറ്റ വിഷയത്തിൽ നടപടി നിർദേശിക്കണമോയെന്ന കാര്യത്തിലും കൂടുതൽ പരിശോധന ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
രാജിക്കാര്യത്തിൽ എപ്പോൾ തീരുമാനമെടുക്കണമെന്നു കോടതിക്കു നിർദേശിക്കാനാവില്ലെന്ന സ്പീക്കറിന്റെ വാദം മൂന്നംഗ ബെഞ്ച് ഏറെക്കുറെ അംഗീകരിച്ചു. വിശ്വാസ വോട്ടെടുപ്പിലേക്കു കടക്കുന്ന നിലവിലുള്ള സാഹചര്യത്തിൽ ഭരണഘടനാ സംതുലനം ഉറപ്പാക്കുന്നതിനും പരസ്പരം മത്സരിക്കുന്ന അവകാശ വാദങ്ങളിൽ ഉചിതമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി, 15 എംഎൽഎമാരുടെയും രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ സമയത്തിനുള്ളിൽ തീരുമാനമെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.
രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ നടപടികളിൽ എന്തെങ്കിലും നിർദേശമോ നിരീക്ഷണമോ കോടതിയിൽനിന്നുണ്ടാകില്ല. എന്നാൽ, തീരുമാനം എടുത്തതിനുശേഷം അക്കാര്യം കോടതിയെ അറിയിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ജിജി ലൂക്കോസ്
കർണാടകയിലെ ജനതാദൾ എസ്- കോണ്ഗ്രസ് സഖ്യ സർക്കാരിന്റെ ഭാവി തുലാസിലാക്കി 15 എംഎൽഎമാർ രാജിവച്ചതും അതേത്തുടർന്നുണ്ടായ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായാണ് സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിലെത്തിച്ചത്. രാജിക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് കുമാരസ്വാമി സർക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ രാജിക്കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നുമായിരുന്നു എംഎൽഎമാരുടെ ആവശ്യം. പത്ത് എംഎൽഎമാർ ആദ്യം നൽകിയ ഹർജി പരിഗണിച്ച് ഒരു ദിവസത്തിനകം രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നേരത്തെ സ്പീക്കർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെതിരേ സ്പീക്കർ കെ.ആർ. രമേശ് കുമാർ നൽകിയ ഹർജി കൂടെ പരിഗണിച്ചാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എംഎൽഎമാരുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചെങ്കിലും രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ ഭരണഘടനാ പരിരക്ഷയിൽ ഇടപെടാൻ കോടതി തയാറായിട്ടില്ല. ഭരണഘടനാ സംതുലനം പാലിക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണിത്.
അതേസമയം, എംഎൽഎമാരുടെ അയോഗ്യത വിഷയവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളിൽ കോടതി തീരുമാനമെടുക്കുന്നത് നീട്ടിവച്ചു. രാജി സമർപ്പിച്ചതിനു പിന്നാലെ എംഎൽഎമാർക്കെതിരേ അയോഗ്യത സംബന്ധിച്ച വിഷയം ഉയരുന്പോൾ ഏതിനു പ്രാധാന്യം നൽകണമെന്നും രാജിക്കാര്യത്തേക്കാൾ ആദ്യം കൂറുമാറ്റ വിഷയത്തിൽ നടപടി നിർദേശിക്കണമോയെന്ന കാര്യത്തിലും കൂടുതൽ പരിശോധന ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
രാജിക്കാര്യത്തിൽ എപ്പോൾ തീരുമാനമെടുക്കണമെന്നു കോടതിക്കു നിർദേശിക്കാനാവില്ലെന്ന സ്പീക്കറിന്റെ വാദം മൂന്നംഗ ബെഞ്ച് ഏറെക്കുറെ അംഗീകരിച്ചു. വിശ്വാസ വോട്ടെടുപ്പിലേക്കു കടക്കുന്ന നിലവിലുള്ള സാഹചര്യത്തിൽ ഭരണഘടനാ സംതുലനം ഉറപ്പാക്കുന്നതിനും പരസ്പരം മത്സരിക്കുന്ന അവകാശ വാദങ്ങളിൽ ഉചിതമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി, 15 എംഎൽഎമാരുടെയും രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ സമയത്തിനുള്ളിൽ തീരുമാനമെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.
രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ നടപടികളിൽ എന്തെങ്കിലും നിർദേശമോ നിരീക്ഷണമോ കോടതിയിൽനിന്നുണ്ടാകില്ല. എന്നാൽ, തീരുമാനം എടുത്തതിനുശേഷം അക്കാര്യം കോടതിയെ അറിയിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ജിജി ലൂക്കോസ്