ദൈവത്തിന്റെ ബാറ്റ്!
കളിക്കളത്തിൽ ദൈവത്തിന്റെ ഇടപെടൽ പ്രത്യക്ഷത്തിൽ ആദ്യമായി ലോകം കണ്ടത് അർജന്റീനയുടെ ഡിയേഗോ മാറഡോണയിലൂടെ 1986 ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ ആയിരുന്നു. ഇംഗ്ലണ്ടിനെതിരേ ക്വാർട്ടറിൽ മാറഡോണ കൈകൊണ്ട് ഗോളടിച്ചു. കായിക ലോകത്ത് അത് അറിയപ്പെടുന്നത് ദൈവത്തിന്റെ കൈ എന്നാണ്. ക്വാർട്ടറിൽ 2-1നു പരാജയപ്പെട്ട ഇംഗ്ലണ്ട് പുറത്ത്. അർജന്റീന ആ ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലീഷുകാർ വേദനയോടെ ഓർക്കുന്ന ആ ഗോളിനു മറ്റൊരു ലോകകപ്പ് പോരാട്ടത്തിൽ മുറിവൂട്ടിയായി ബെൻ സ്റ്റോക്സിന്റെ ബാറ്റ് എത്തി.
ദൈവത്തിന്റെ ഇടപെടൽ പോലെ ന്യൂസിലൻഡിനെതിരേ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ അവസാന ഓവറിൽ സ്റ്റോക്സിന്റെ ബാറ്റിൽ കൊണ്ട് മാർട്ടിൻ ഗപ്റ്റിലിന്റെ ത്രോ ബൗണ്ടറിലൈൻ തൊട്ടു. അതോടെ അന്പയർ ബൈ ഫോറും രണ്ട് റണ്‍സും ഉൾപ്പെടെ ആറ് റണ്‍സ് നൽകി. മനുഷ്യന്റെ കണക്കുകൂട്ടലിനപ്പുറം നടന്ന ആ മാന്ത്രിക സ്പർശം ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ചു. മാറഡോണയും സ്റ്റോക്സും അങ്ങനെ ലോകകപ്പിൽ ചുംബിച്ചു. ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് കണ്ണീരണിഞ്ഞു... പക്ഷേ, കാലം ന്യൂസിലൻഡിനായി മറ്റൊന്ന് കാത്തുവച്ചിട്ടുണ്ടായിരിക്കും... മാറഡോണയിലൂടെ സങ്കടത്തിലാക്കിയ ഇംഗ്ലണ്ടിന് സ്റ്റോക്സിലൂടെ ചിരിസമ്മാനിച്ച കാവ്യനീതി അതാണ് വെളിപ്പെടുത്തുന്നത്.
ഓവർ ത്രോയിലൂടെ ആറ് റണ്‍സ് നല്‍കിയതിനെതിരേ ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. അഞ്ച് റണ്‍സേ നല്കാൻ പാടുള്ളൂ എന്നാണ് അന്പയർമാരുടെ തലയിൽ പഴിചാരുന്നവർ പറയുന്നത്. എന്നാൽ, സെമിയിൽ ഇന്ത്യയെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയപ്പോൾ എം.എസ്. ധോണിയുടെ പുറത്താകലിലും (നിയമം അനുവദിച്ചതിൽ കൂടുതൽ ഫീൽഡർമാർ സർക്കിളിനു പുറത്ത്) അന്പയറുടെ പിഴവുണ്ടായിരുന്നു എന്നതും വിസ്മരിച്ചുകൂടാ...
അപ്പോൾ ആ സിക്സ്!
അന്ന് എലിയട്ട്, ഇന്ന് സ്റ്റോക്സ്
2015ൽ ന്യൂസിലൻഡ് ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ സെമിയിൽ അവർ പരാജയപ്പെടുത്തിയത് ദക്ഷിണാഫ്രിക്കയെ ആയിരുന്നു. അന്ന് കിവികളെ ജയത്തിലെത്തിച്ചത് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ ജനിച്ച ഗ്രാന്റ് എലിയട്ട്! കളിയിലെ താരവും 84 റണ്‍സുമായി പുറത്താകാതെനിന്ന എലിയട്ട് ആയിരുന്നു.
നാല് വർഷത്തിനുശേഷം ഇംഗ്ലണ്ടിനെ കന്നി ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് ന്യൂസിലൻഡിൽ ജനിച്ച സ്റ്റോക്സ് ആണ്. ഫൈനലിൽ ന്യൂസിലൻഡിനെതിരേ സ്റ്റോക്സ് നേടിയത് 84 നോട്ടൗട്ട് ആണെന്നതും അദ്ഭുതം!!!
അനീഷ് ആലക്കോട്