പന്ത്രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടത്തിനും ന്യൂസിലൻഡിനും ഇടയിൽ പ്രതിനായകനായത് ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിൽ ജനിച്ച്, ഇംഗ്ലണ്ടിൽ വളർന്ന സ്റ്റോക്സ് ആണ് ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. ഇംഗ്ലണ്ടിന്റെ മുൻനിര തകർന്നപ്പോഴെല്ലാം ഈ ലോകകപ്പിൽ സ്റ്റോക്സ് അവതരിച്ചിരുന്നു. ലീഗ് റൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരേ 89ഉം ന്യൂസിലൻഡിനെതിരേ 82 നോട്ടൗട്ടുമെല്ലാം സ്റ്റോക്സിന്റെ ബ്രില്യൻസ് വെളിപ്പെടുത്തി.
ലോകകപ്പ് ഫൈനലിലും സ്റ്റോക്സ് താരമായി. തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്ലറിനൊപ്പം (59 റണ്‍സ്) ചേർന്ന് കരകയറ്റിയത് സ്റ്റോക്സ് ആണ്. 98 പന്തിൽ 84 റണ്‍സ് നോട്ടൗട്ടുമായി നിന്ന കിവീസ് പാരന്പര്യക്കാരനാണ് ന്യൂസിലൻഡിന്റെ സ്വപ്നം തകർത്തത്. മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടപ്പോഴും മൂന്ന് പന്തിൽ എട്ട് റണ്‍സുമായി അദ്ദേഹം പുറത്താകാതെനിന്നു.
23.1 ഓവറിൽ നാലിന് 86 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ബട്ലറും സ്റ്റോക്സും ചേർന്ന് അഞ്ചാം വിക്കറ്റിൽ 110 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ട് പോരാട്ടത്തിലേക്ക് തിരിച്ചെത്തി. അവസാന ഓവറിലാണ് കളി മാറിമറിഞ്ഞത്. ആറ് പന്തിൽ 15 റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന ഇംഗ്ലണ്ടിനായി ഓവറിലെ മൂന്നാം പന്തിൽ ട്രെന്റ് ബോൾട്ടിനെ മിഡ് വിക്കറ്റിലൂടെ സ്റ്റോക്സ് സിക്സർ പറത്തി. തൊട്ടടുത്ത പന്തിൽ രണ്ട് റണ്‍സ് ഓടുന്നതിനിടെ ക്രീസിലേക്ക് ഡൈവ് ചെയ്ത സ്റ്റോക്സിന്റെ ബാറ്റിൽ മാർട്ടിൻ ഗപ്റ്റിലിന്റെ ത്രോ കൊണ്ട് ബൗണ്ടറി. അതോടെ അന്പയർ ബൈ ഫോറും രണ്ട് റണ്‍സും ഉൾപ്പെടെ ആറ് റണ്‍സ് അനുവദിച്ചു. ആ ത്രോ ആണ് കിവീസിന്റെ വിധിനിർണയിച്ചതും ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിച്ചതും.
റഗ്ബി താരവും പരിശീലകനുമായ ജെറാർഡ് സ്റ്റോക്സിന്റെ മകനാണ് ബെൻ സ്റ്റോക്സ്. ജെറാർഡ് സ്റ്റോക്സ് ഇംഗ്ലണ്ടിലെ വർക്കിംഗ് ടൗണ്‍ റഗ്ബി ലീഗ് ക്ലബ്ബിന്റെ പരിശീലകനായതോടെ സകുടുംബം യുകെയിൽ എത്തുകയായിരുന്നു. കോക്കർമത്ത് ക്രിക്കറ്റ് ക്ലബ്ബിലൂടെ കളിച്ചുവളർന്ന ബെൻ സ്റ്റോക്സ് ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങി 2011ൽ ഇംഗ്ലണ്ടിനായി അരങ്ങേറി.
ന്യൂസിലൻഡിൽ ജനിച്ച ഇംഗ്ലീഷ് താരം!
11:58 PM Jul 15, 2019 | Deepika.com