മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിത തോൽവിയിലൂടെ പുറത്തായ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചോദ്യശരങ്ങളുടെ വാരിക്കുഴി. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) ഇന്ത്യയുടെ ലോകകപ്പ് പ്രകടനം വിലയിരുത്തൽ നടത്തും.
സിഒഎയുടെ റിവ്യൂ മീറ്റിംഗിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, മുഖ്യപരിശീലകൻ രവി ശാസ്ത്രി എന്നിവർ വിവിധ ചോദ്യങ്ങൾക്ക് മറുപടി നല്‍കേണ്ടിവരും. ലോകകപ്പിലെ ടീം തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് കോഹ്ലിയെയും ശാസ്ത്രിയെയും കാത്തിരിക്കുന്നതെന്നാണ് സൂചന. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് മുൻനിർത്തി ടീം സെലക്ടർമാരുമായും സിഒഎ കൂടിക്കാഴ്ച നടത്തും.
വിനോദ് റായ് ചെയർമാനായ സിഒഎ സമിതിയിൽ ഡയാന എഡുൽജി, റട്ട. ലെഫ്റ്റനന്റ് ജനറൽ രവി തോഡെ എന്നിവരാണുള്ളത്. ഇന്ത്യൻ ടീം നാട്ടിൽ തിരിച്ചെത്തിയ ഉടനെ യോഗം ചേരുമെന്ന് വിനോദ് റായ് പറഞ്ഞു.
ചോദ്യം ഒന്ന്:
അന്പാട്ടി റായുഡുവിനെ തഴഞ്ഞത് എന്തുകൊണ്ട് എന്നതാകും റിവ്യൂമീറ്റിംഗിൽ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യമെന്നാണ് സൂചന. ലോകകപ്പിനു തൊട്ടുമുന്‍പാണ് റായുഡുവിനെ പൂർണമായി തഴഞ്ഞത്. ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു റായുഡു. ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽവരെ റായുഡു ആയിരുന്നു നാലാം നന്പർ ബാറ്റ്സ്മാൻ. ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തില്ലെങ്കിൽ എന്തുകൊണ്ട് അതുവരെ റായുഡുവിനെ നാലാം നന്പറിൽ കളിപ്പിച്ചു എന്നതും ചോദ്യമായേക്കും. ലോകകപ്പിനുള്ള റിസർവ് ടീമിൽ ഉൾപ്പെടുത്തിയിട്ടും രണ്ട് കളിക്കാർ (ശിഖർ ധവാൻ, വിജയ് ശങ്കർ) പരിക്കേറ്റ് പുറത്തായിട്ടും റായുഡുവിനെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ലെന്നതും കോഹ്ലിയെയും ശാസ്ത്രിയെയും സെലക്ടർമാരെയും പ്രതിക്കൂട്ടിൽ നിർത്തും. വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായപ്പോൾ മായങ്ക് അഗർവാളിനെ ടീമിലെടുത്തതിനുപിന്നാലെ അന്പാട്ടി റായുഡു ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതും ചോദ്യങ്ങളുടെയും സംശയങ്ങളുടെയും മൂർച്ച കൂട്ടും.
ചോദ്യം രണ്ട്:
ഇന്ത്യൻ ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരുടെ ആവശ്യം എന്താണ് എന്നതാണ് മറ്റൊരു ചോദ്യം, പ്രത്യേകിച്ച് ദിനേശ് കാർത്തിക്ക്. ഏകദിനത്തിൽ നാളുകളായി കാർത്തിക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല, ലോകകപ്പിനു തൊട്ടുമുന്‍പ് നടന്ന ഐപിഎലിലും സ്ഥിതിയിൽ മാറ്റമില്ലായിരുന്നു. മുതിർന്ന വിക്കറ്റ് കീപ്പർ എം.എസ്. ധോണി, ധവാന്റെ പരിക്കിനെത്തുടർന്ന് ടീമിലെത്തിയ ഋഷഭ് പന്ത്, കാർത്തിക് എന്നിവർ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടിരുന്നു.
ചോദ്യം മൂന്ന്:
ന്യൂസിലൻഡിനെതിരേ സെമിയിൽ പരാജയപ്പെട്ട മത്സരത്തിൽ 5/3 എന്ന ദയനീയാവസ്ഥയിൽ ഇന്ത്യ നിൽക്കുന്പോൾ എം.എസ്. ധോണിയെ എന്തുകൊണ്ട് ഏഴാം നന്പറിൽ ഇറക്കി എന്നതും ചോദ്യമാകുന്നു. ഇന്ത്യ പരാജയപ്പെട്ട മണിക്കൂർ മുതൽ ഈ ചോദ്യം ആരാധകരും സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്ക്കർ തുടങ്ങിയവരുൾപ്പെടെയുള്ള പ്രമുഖരും ചോദിച്ചതാണ്. ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാർ ആണ് ധോണിയുടെ ബാറ്റിംഗ് ഓർഡർ തീരുമാനിച്ചതെന്നും രവി ശാസ്ത്രി അതിന് സമ്മതം മൂളുകയായിരുന്നു എന്നുമാണ് സൂചന.
തോൽവി സിഒഎയുടെ മുന്നിലെത്തിയെങ്കിലും നിലവിലെ അഞ്ച് അംഗ സെലക്ഷൻ കമ്മിറ്റി ബിസിസിഐയുടെ അടുത്ത എജിഎം വരെ തുടരും. സെലക്ഷൻ മീറ്റിംഗുകളിൽ പാനലിൽ അംഗമായ സരണ്‍ദീപ് സിംഗ്, ദേവാങ് ഗാന്ധി എന്നിവർ കാര്യമായ സ്വാധീനം ചെലുത്താറില്ല. ജതിൻ പരഞ്ജപെ, ഗഗൻ ഹൂഡ എന്നിവർ പാനലിൽ എത്തിയതോടെയാണ് എം.എസ്.കെ. പ്രസാദിന് അല്പം വിശ്രമം ലഭിച്ചതെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന. അതിനിടെ സരണ്‍ദീപ് സിംഗ് ഇന്ത്യൻ കിറ്റിൽ ടീമിന്റെ നെറ്റ് സെഷനിൽ എത്തിയത് പല സംശയങ്ങൾക്കും വഴിവയ്ക്കുന്നു.
ടീം ഗെയിം ഉണ്ടായില്ല: രോഹിത്
ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു ടീം ഗെയിം പുറത്തെടുക്കാൻ സാധിച്ചില്ലെന്ന കുറ്റപ്പെടുത്തലുമായി ഉപനായകൻ രോഹിത് ശർമ. ആവശ്യസമയത്ത് ടീം ഗെയിം പുറത്തെടുക്കാൻ സാധിച്ചില്ല. 30 മിനിറ്റത്തെ ദയനീയ കളി കിരീടം നേടാനുള്ള സാധ്യതയാണ് ഇല്ലാതാക്കിയത്- രോഹിത് ട്വിറ്ററിൽ കുറിച്ചു.
സെമിയിൽ രവീന്ദ്ര ജഡേജയുടെ മാസ്മരിക ഇന്നിംഗിനിടെ പൂർണ പിന്തുണയുമായി രോഹിത് പവലിയനിൽ നിലയുറപ്പിച്ചിരുന്നു. ഒരുവേള ജഡേജ റണ്ണൗട്ടിനുള്ള സാധ്യത വന്നപ്പോൾ കൈ മസിൽസ് തൊട്ട് കാണിച്ച് ‘ബി സ്ട്രോംഗ് ’ എന്ന അംഗ്യം രോഹിത് കാണിച്ചിരുന്നു.
തോൽവിക്കു കാരണം നാലാം നന്പർ: ശാസ്ത്രി
ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ഇന്ത്യൻ പരാജയത്തിനു കാരണം ബാറ്റിംഗിൽ നാലാം നന്പറിൽ ഉണ്ടായ പ്രശ്നമാണെന്ന് ഒടുവിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി സമ്മതിച്ചു. മധ്യനിരയിൽ കരുത്തുറ്റ ഒരു ബാറ്റ്സ്മാൻ ഉണ്ടായിരുന്നില്ല. കെ.എൽ. രാഹുൽ നാലാം നന്പറിൽ എത്തിയപ്പോൾ പ്രശ്നം ആദ്യഘട്ടത്തിൽ പരിഹരിക്കപ്പെട്ടു. എന്നാൽ, ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതോടെ രാഹുൽ ഓപ്പണിംഗിലേക്ക് മാറി. വിജയ് ശങ്കർ നാലാം നന്പറിൽ എത്തിയെങ്കിലും അദ്ദേഹവും പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യൻ ടീമിന് കരകയറാൻ സാധിച്ചില്ല- ശാസ്ത്രി പറഞ്ഞു.
നാലാം നന്പറിൽ പ്രശ്നം ഉണ്ടായിരുന്നെന്ന് കുറ്റസമ്മതം നടത്തുന്ന ശാസ്ത്രി, വിജയ് ശങ്കർ പുറത്തായപ്പോൾ പകരം ഓപ്പണിംഗ് ബാറ്റ്സ്മാനായ മായങ്ക് അഗർവാളിനെയാണ് 15 അംഗ ടീമിലെടുത്തതെന്നത് സൗകര്യപൂർവം മറന്നു. റിസർവ് പട്ടികയിൽ ഉണ്ടായിരുന്ന, നാലാം നന്പറിൽ കളിച്ച് കഴിവ് തെളിയിച്ച അന്പാട്ടി റായുഡുവിനെ ടീമിലേക്ക് പരിഗണിച്ചില്ലെന്നതാണ് വാസ്തവം.
ഇന്ത്യക്ക് ആവശ്യത്തിന് ഓപ്പണിംഗ് ബാറ്റ്സ്മാന്മാരില്ലെന്നതും ടീമിന്റെ പരാജയ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. ധവാന്റെ പുറത്താകൽ അതാണ് തെളിയിച്ചതെന്നാണ് അഭിപ്രായം.
ഫൈനൽവരെ ഇന്ത്യ ഇംഗ്ലണ്ടിൽ
ലണ്ടൻ: ലോകകപ്പ് സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനൽവരെ ഇംഗ്ലണ്ടിൽ തുടരും. ഞായറാഴ്ചത്തെ ഫൈനലിനുശേഷമാണ് ഇന്ത്യൻ ടീം ബാച്ചുകളായി നാട്ടിലേക്കു മടങ്ങുക. സെമിയിലെ പരാജയത്തിനുശേഷമാണ് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തത്. അതുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാൻ വൈകുന്നതെന്നാണ് ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന.
ഇന്ത്യൻ താരങ്ങളുടെ കുടുംബങ്ങൾ, സപ്പോർട്ടിംഗ് സ്റ്റാഫുകൾ, താരങ്ങൾ എല്ലാവരും 14നുശേഷമേ നാട്ടിലേക്ക് മടങ്ങൂ.
ലോകകപ്പ് റിവ്യൂ മീറ്റിംഗിന് സിഒഎ; കോഹ്ലിയും ശാസ്ത്രിയും ചോദ്യങ്ങൾ നേരിടേണ്ടിവരും
12:57 AM Jul 13, 2019 | Deepika.com