ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പോയിന്റ് പട്ടികയിൽ മുന്പന്മാരായവർ പുറത്തായപ്പോൾ പിന്പന്മാർ ഫൈനലിൽ. ലീഗ് റൗണ്ടിൽ ഏഴ് ജയം വീതം നേടി പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇന്ത്യയും ഓസ്ട്രേലിയയും സെമിയിൽ പുറത്തായി. മൂന്നും നാലും സ്ഥാനങ്ങളിലായിരുന്ന ഇംഗ്ലണ്ടും ന്യൂസിലൻഡും ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവയ്ക്കുപിന്നാലെ ലോക കിരീടം നേടുന്ന മറ്റൊരു ടീമിനെ ഞായറാഴ്ച അറിയാം. മൂന്ന് തവണ (1979, 1987, 1992) ഫൈനലിൽ പ്രവേശിച്ചിട്ടും കിരീടം നേടാൻ സാധിക്കാതിരുന്നതിന്റെ കേട് തീർക്കാനാണ് ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരായ ഇംഗ്ലീഷുകാർ തയാറെടുക്കുന്നത്. തുടർച്ചയായ രണ്ടാം ഫൈനലിനാണ് ന്യൂസിലൻഡ് ഒരുങ്ങുന്നത്. നാളെ ലോഡ്സിലാണ് ഫൈനൽ.
റൂട്ടും വില്യംസണും തമ്മിൽ
കന്നി കിരീടം സ്വപ്നം കാണുന്ന ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും ബാറ്റിംഗ് കരുത്ത് പകരുന്നത് ജോ റൂട്ടും കെയ്ൻ വില്യംസണും. ഇരുവരും മൂന്നാം നന്പർ ബാറ്റ്സ്മാന്മാരാണെന്നതും ശ്രദ്ധേയം. ഈ ലോകകപ്പിൽ റൂട്ട് 10 ഇന്നിംഗ്സിൽനിന്ന് 549 റണ്‍സ് ഇതുവരെ നേടി. എട്ട് ഇന്നിംഗ്സിൽനിന്ന് ന്യൂസിലൻഡ് ക്യാപ്റ്റന്റെ സന്പാദ്യം 548 റണ്‍സ്, റൂട്ടിനേക്കാൾ ഒരു റണ്‍ മാത്രം പിന്നിൽ. എന്നാൽ, സെഞ്ചുറിയിലും ഫോറിന്റെ എണ്ണത്തിലും ഇരുവരും തുല്യമാണ്. രണ്ട് സെഞ്ചുറി വീതം ഇവർ നേടി, 48 ഫോർ വീതം അടിച്ചു. അർധസെഞ്ചുറിയിൽ റൂട്ട് (മൂന്ന്) വില്യംസണിനേക്കാൾ (രണ്ട്) മുന്നിലാണ്. സിക്സറിന്റെ കാര്യത്തിൽ കിവീസ് ക്യാപ്റ്റനാണ് (മൂന്ന്) റൂട്ടിനേക്കാൾ (രണ്ട്) മുൻതൂക്കം.
രണ്ടു പേർക്കും ഇരുപത്തെട്ടുവയസ് ആണെന്നതും മറ്റൊരു പ്രത്യേകത.
പിന്പന്മാർ മുന്പന്മാർ !
12:57 AM Jul 13, 2019 | Deepika.com