ബിര്‍മിങാം: 12-ാം ഏകദിന ലോകകപ്പിൽ ആതിഥേരായ ഇംഗ്ലണ്ട്, 2015ലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇരു ടീമുകളും ഇതുവരെ ലോക കിരീടം നേടിയിട്ടില്ല. ഇതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച പുതുയുഗം പിറക്കുമെന്ന് ഉറപ്പായി. ഇംഗ്ലണ്ട് നാലാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. 1992നുശേഷം ആദ്യത്തേതും. രണ്ടാം തവണയാണ് ന്യൂസിലൻഡ് ഏകദിന ലോകകപ്പ് ഫൈനലിൽ ഇടംപിടിച്ചത്.
സ്മിത്തിന്റെ രക്ഷാപ്രവർത്തനം
ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യൻ ഓപ്പണർമാർ തകർന്നടിഞ്ഞതിനു സമാനമായിരുന്നു ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയുടെയും. 6.1 ഓവറിൽ 14 റണ്‍സിന് ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. ആരോണ്‍ ഫിഞ്ച് ഗോൾഡൻഡക്ക് ആയപ്പോൾ ഡേവിഡ് വാർണർ ഒന്‍പതും പീറ്റർ ഹാൻഡ്സ്കോന്പ് നാലും റണ്ണുമായി പവലിയനിലെത്തി. പരിക്കേറ്റ ഉസ്മാൻ ഖ്വാജയ്ക്കു പകരമാണ് ഹാൻഡ്സ്കോന്പ് ടീമിലെത്തിയത്.
തുടർന്ന് ക്രീസിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തും (85 റണ്‍സ്) അലക്സ് കാരെയും (46 റണ്‍സ്) നാലാം വിക്കറ്റിൽ 103 റണ്‍സ് നേടി. അദിൽ റഷീദിന്റെ പന്തിൽ കാരെ പുറത്തായതോടെ കംഗാരുക്കൾ വീണ്ടും പ്രതിരോധത്തിലായി. ഗ്ലെൻ മാക്സ്വെല്ലിനൊപ്പം (22 റണ്‍സ്) ചേർന്ന് ഏഴാം വിക്കറ്റിൽ 39ഉം മിച്ചൽ സ്റ്റാർക്കിനൊപ്പം (29 റണ്‍സ്) എട്ടാം വിക്കറ്റിൽ 51ഉം റണ്‍സിന്റെ കൂട്ടുകെട്ട് സ്മിത്ത് ഉണ്ടാക്കി.
ഇംഗ്ലീഷ് ഓപ്പണിംഗ്
ലോകകപ്പിൽ നാല് സെഞ്ചുറി കൂട്ടുകെട്ട് എന്ന റിക്കാർഡ് കുറിച്ചശേഷമാണ് ഇംഗ്ലീഷ് ഓപ്പണർമാരായ ജേസണ്‍ റോയ് - ജോണി ബെയർസ്റ്റോ സഖ്യം പിരിഞ്ഞത്. 34 റണ്‍സ് നേടിയ ബെയർസ്റ്റോയെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ ഒരു എഡിഷൻ ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തുന്ന റിക്കാർഡിൽ ഓസീസ് പേസർ എത്തി. 17.2 ഓവറിൽ 124 റണ്‍സ് നേടിയശേഷമാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. സ്കോർ 147ൽ എത്തിയപ്പോൾ ജേസണ്‍ റോയിയെ (85) അന്പയർ ഒൗട്ട് ആക്കി! 65 പന്തിൽ അഞ്ച് സിക്സും ഒന്‍പത് ഫോറും അടങ്ങുന്നതിരുന്നു റോയിയുടെ ഇന്നിംഗ്സ്.
ജോ റൂട്ട് (49 നോട്ടൗട്ട്), ഇയോന്‍ മോര്ഗന് (45 നോട്ടൗട്ട്) എന്നിവരും മികവ് പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന്റെ ജയം അനായാസമായി. ഓസ്ട്രേലിയയ്ക്കായി സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
റോയ് ബി ധർമസേന!
പന്ത്രണ്ടാം ഏകദിന ലോകകപ്പിൽ അന്പയർമാരുടെ പിഴവ് വീണ്ടും ചർച്ചയാകുന്നു. ഇന്ത്യ x ന്യൂസിലൻഡ് സെമിയിൽ എം.എസ്. ധോണി പുറത്താകുന്പോൾ ഫീൽഡിംഗ് നിയമം തെറ്റിച്ചായിരുന്നു കിവികൾ അണിനിരന്നത്. ഇത് കണ്ടെത്താൻ അന്പയർമാർക്കു കഴിഞ്ഞിരുന്നില്ല. ഈ ലോകകപ്പിലെ ഏറ്റവും വലിയ മണ്ടത്തര തീരുമാനത്തിലൂടെ ഇന്നലെ ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ് പുറത്തായി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റോയ്, പാറ്റ് കമ്മിൻസിന്റെ ഓവറിൽ ലെഗ് സൈഡിൽ പുറത്തുകൂടെ പോയ ഷോർട്ട് ബോളിൽ ബാറ്റ് വീശി. ഓസ്ട്രേലിയൻ താരങ്ങൾ അപ്പീൽ വിളിച്ചെങ്കിലും ഒന്നു ശങ്കിച്ചശേഷം ശ്രീലങ്കൻ അന്പയർ കുമാർ ധർമസേന ഒൗട്ട് വിധിച്ചു.
റിപ്ലേയിൽ പന്ത് ബാറ്റിന്റെ ഏറെ അകന്നാണ് കടന്നുപോയതെന്ന് വ്യക്തമായി. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇംഗ്ലീഷ് ഓപ്പണർ ഗ്രൗണ്ട് വിട്ടത്. ബെയർസ്റ്റോ റിവ്യൂ എടുത്തതിനാൽ ഇംഗ്ലണ്ടിന് റിവ്യു മിച്ചമില്ലായിരുന്നതും റോയ്ക്ക് തിരിച്ചടിയായി.
ഇനി പുതുയുഗം
11:24 PM Jul 11, 2019 | Deepika.com