ബിര്‍മിങാം:ഏകദിന ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയിൽ വൻ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ അലക്സ് കാരെയുടെ മുഖത്ത് പന്ത് കൊണ്ട് പരിക്കേറ്റു.
ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ എറിഞ്ഞ 139 കിലോമീറ്റർ വേഗത്തിലുള്ള ഷോർട്ട് പിച്ച് പന്താണ് കാരെയുടെ ഹെൽമറ്റ് തെറിപ്പിച്ച് മുഖത്ത് കൊണ്ടത്. പന്ത് കൊണ്ട് താടിയിൽ മുറിവുണ്ടായി രക്തം വാർന്നതോടെ മെഡിക്കൽ സംഘമെത്തി ബാൻഡേജ് ഇട്ടു. എട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു അപകടം. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.
കവിൾത്തടംകൂട്ടി തലയ്ക്കു റൗണ്ട് ചെയ്ത് ബാൻഡേജ് ഒട്ടിച്ചെങ്കിലും തുടർന്നും കാരെ ധീരോചിതമായി ക്രീസിൽ തുടർന്നു. നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തുമായി ചേർന്ന് 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് അദ്ദേഹം പുറത്തായത്. 70 പന്തിൽ നാല് ഫോറിന്റെ സഹായത്തോടെ 46 റണ്‍സ് എടുത്ത കാരെയെ ആദിൽ റഷീദിന്റെ പന്തിൽ ജയിംസ് വിൻസി ബൗണ്ടറിലൈനിൽ പിടികൂടുകയായിരുന്നു.
രക്തംചിന്തി കാരെയുടെ പോരാട്ടം
11:24 PM Jul 11, 2019 | Deepika.com