മാഞ്ചസ്റ്റർ: ശരിക്കും മോഹിപ്പിച്ചു, പക്ഷേ മോഹഭംഗത്തിനായിരുന്നു വിധി... രവീന്ദ്ര ജഡേജയും എം.എസ്. ധോണിയും നടത്തിയ പോരാട്ടം ഇന്ത്യൻ ആരാധകരെ ലോകകപ്പ് ഫൈനൽ സ്വപ്നം കാണാൻ ഒരുവേള പ്രേരിപ്പിച്ചെങ്കിലും അവസാന ചിരി കിവികളുടേതായി... അതോടെ നീലപ്പടയുടെ ആരാധകർ കണ്ണീരണിഞ്ഞു... പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയിൽ ഇന്ത്യയെ 18 റണ്‍സിനു കീഴടക്കി ന്യൂസിലൻഡ് ഫൈനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സെമി തോൽവിയും. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ എട്ടിന് 239. ഇന്ത്യ 49.3 ഓവറിൽ 221.
സ്വപ്നം തകർന്നു
കോഹ്ലിയും സംഘവും ലോകകപ്പിൽ മുത്തമിടുന്നതായിരുന്നു നീലപ്പടയുടെ ആരാധകർ ഏതാനും നാളുകളായി കാണുന്ന സ്വപ്നം. ന്യൂസിലൻഡ് മുന്നോട്ടുവച്ച 240 റണ്‍സ് എന്ന വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സിന് 19 പന്തിന്റെ മാത്രം ദൈർഘ്യം ആയപ്പോൾ ആ സ്വപ്നം നിലംപരിശായി. കാരണം, ഈ ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്രയിൽ നിർണായ പങ്കുവഹിച്ച രോഹിത് ശർമ (ഒരു റണ്‍), വിരാട് കോഹ്ലി (ഒരു റണ്‍), കെ.എൽ. രാഹുൽ (ഒരു റണ്‍) എന്നിവർ അപ്പോഴേക്കും പവലിയനിലെത്തി. അഞ്ച് റണ്‍സ് മാത്രമായിരുന്നു ഇന്ത്യൻ സ്കോർബോർഡിൽ അപ്പോൾ ഉണ്ടായിരുന്നത്. 10-ാം ഓവർ പൂർത്തിയായപ്പോൾ ദിനേശ് കാർത്തികും (ആറ് റണ്‍സ്) മടങ്ങിയതോടെ ഇന്ത്യൻ സ്കോർ 24/4. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ദയനീയ തുടക്കം. ന്യൂസിലൻഡ് 10 ഓവറിൽ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റണ്‍സ് ആയിരുന്നു എന്നതും മറ്റൊരു വസ്തുത.
പന്തും പാണ്ഡ്യയും
അഞ്ചാം വിക്കറ്റിൽ ഋഷഭ് പന്തും (32 റണ്‍സ്) ഹാർദിക് പാണ്ഡ്യയും (32 റണ്‍സ്) 47 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാൽ, കൂറ്റനടിക്കുശ്രമിച്ച ഇരുവരും മിച്ചൽ സാന്റ്നർക്ക് വിക്കറ്റ് സമ്മാനിച്ചു. സെറ്റിൽ ചെയ്ത് കളിക്കേണ്ട സമയത്ത് അനാവശ്യ ഷോട്ടിലൂടെ പന്ത് മടങ്ങിയപ്പോൾ ഡ്രസിംഗ് റൂമിൽ ക്യാപ്റ്റൻ കോഹ്ലി അസന്തുഷ്ടി പ്രകടിപ്പിച്ചു. ഡീപ് മിഡ്വിക്കറ്റിൽ കോളിൻ ഗ്രാൻഡ്ഹോമിനു ക്യാച്ച് നല്‍കിയായിരുന്നു പന്ത് മടങ്ങിയത്. ഇന്ത്യക്ക് അപ്പോൾ 169 പന്തിൽ 163 റണ്‍സ് ജയിക്കാൻ ആവശ്യമായിരുന്നു. 148 പന്തിൽ 117 റണ്‍സ് വേണ്ടിയപ്പോഴാണ് സൂപ്പർ ഹിറ്ററായ ഹാർദിക് കൂറ്റനടിക്കുശ്രമിച്ച് കെയ്ൻ വില്യംസണിന്റെ കൈകളിൽ അവസാനിച്ചത്.
പടനയിച്ച് ജഡേജ, ധോണി
30.3 ഓവറിൽ ആറിന് 92 എന്ന നിലയിലാണ് ധോണിയും ജഡേജയും ക്രീസിൽ ഒന്നിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎലിൽ പലകുറി വിജയിപ്പിച്ചിട്ടുള്ള ഈ കൂട്ടുകെട്ട് ഇന്ത്യയെ ജയത്തിലെത്തിക്കുമെന്ന പ്രതീതിയുണ്ടായി. ഏഴാം വിക്കറ്റിൽ ഇവർ 104 പന്തിൽ 116 റണ്‍സ് അടിച്ചുകൂട്ടി. ക്രീസ് വിട്ടിറങ്ങിയുള്ള ജഡേജയുടെ സ്ക്സറുകൾ ഇന്ത്യൻ പ്രതീക്ഷ വാനോളമെത്തിച്ചു. എന്നാൽ, അനാവശ്യ തിടുക്കം കാണിച്ച ജഡേജയ്ക്ക് ടെന്റ് ബോൾട്ട് എറിഞ്ഞ 48-ാം ഓവറിന്റെ അഞ്ചാം പന്തിൽ പിഴച്ചു. ടോപ് എഡ്ജ് ആയ പന്ത്, മിഡ് ഓഫിൽ വില്യംസണിന്റെ കൈകളിൽ ഭദ്രം. 59 പന്തിൽ നാല് സിക്സും നാല് ഫോറും അടക്കം 77 റണ്‍സ് ആയിരുന്നു ജഡേജയുടെ സന്പാദ്യം.
49-ാം ഓവറിന്റെ മൂന്നാം പന്തിൽ ധോണിയും (72 പന്തിൽ ഒരു സിക്സും ഒരു ഫോറും അടക്കം 50 റണ്‍സ്) പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഫെർഗൂസന്റെ ഓവറിലെ ആദ്യ പന്ത് സിക്സർ പറത്തിയ ധോണി മൂന്നാം പന്തിൽ രണ്ടാം റണ്ണിനായുള്ള ശ്രമത്തിൽ റണ്ണൗട്ടാകുകയായിരുന്നു. മാർട്ടിൻ ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോ വിക്കറ്റ് ഇളക്കുന്പോൾ സൈഡ് അന്പയർപോലും അദ്ഭുതപ്പെട്ടുപോയെന്നതും വാസ്തവം.
ടെയ്ലർ 77
ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് 46.1 ഓവറിൽ അഞ്ചിന് 211 എന്ന നിലയിൽ നിൽക്കുന്പോൾ മഴയെത്തുടർന്ന് ചൊവ്വാഴ്ചത്തെ മത്സരം നിർത്തിവച്ചിരുന്നു. ശേഷിച്ച 23 പന്തിൽ ന്യൂസിലൻഡ് 28 റണ്‍സ് നേടി. 67 റണ്‍സുമായി ക്രീസിൽനിന്നിരുന്ന റോസ് ടെയ്ലർ 77 റണ്‍സ് നേടി റണ്ണൗട്ടായി. ഇന്ത്യ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
സ്കോർബോർഡ്/ ടോസ്: ന്യൂസിലൻഡ്
ന്യൂസിലൻഡ് ബാറ്റിംഗ്: ഗപ്റ്റിൽ സി കോഹ്ലി ബി ബുംറ 1, നിക്കോൾസ് ബി ജഡേജ 28, വില്യംസണ് സി ജഡേജ ബി ചാഹൽ 67, റോസ് ടെയ്ലർ റണ്ണൗട്ട് 74, നീഷം സി കാർത്തിക് ബി ഹാർദിക് 12, ഗ്രാൻഡ്ഹോം സി ധോണി ബി ഭുവനേശ്വർ 16, ടോം ലാഥം സി ജഡേജ ബി ഭുവനേശ്വർ 16, മിച്ചൽ സാന്റ്നർ നോട്ടൗട്ട് 9, മാറ്റ് ഹെൻറി സി കോഹ്ലി ബി ഭുവനേശ്വർ 1, ബോൾട്ട് നോട്ടൗട്ട് 3, എക്സ്ട്രാസ് 18, ആകെ 50 ഓവറിൽ എട്ടിന് 239.
വിക്കറ്റ് വീഴ്ച: 1/1, 69/2, 134/3, 162/4, 200/5, 225/6, 225/7, 232/8.
ബൗളിംഗ്: ഭുവനേശ്വർ 10-1-13-3, ബുംറ 10-1-39-1, ഹാർദിക് 10-0-55-1, ജഡേജ 10-0-34-1, യുസ്വേന്ദ്ര ചാഹൽ 10-0-63-1.
ഇന്ത്യ ബാറ്റിംഗ്: രാഹുൽ സി ലാഥം ബി ഹെൻറി 1, രോഹിത് സി ലാഥം ബി ഹെൻറി 1, കോഹ്ലി എൽബിഡബ്ല്യു ബി ബോൾട്ട് 1, പന്ത് സി ഗ്രാൻഡ്ഹോം ബി സാന്റ്നർ 32, കാർത്തിക് സി നീഷം ബി ഹെൻറി 6, ഹാർദിക് സി വില്യംസണ് ബി സാന്റ്നർ 32, ധോണി റണ്ണൗട്ട് 50, ജഡേജ സി വില്യംസണ് ബി ബോൾട്ട് 77, ഭുവനേശ്വർ ബി ഫെർഗൂസണ് 0, ചാഹൽ സി ലാഥം ബി നീഷം 5, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 16, ആകെ 49.3 ഓവറിൽ 221.
വിക്കറ്റ് വീഴ്ച: 4/1, 5/2, 5/3, 24/4, 71/5, 92/6, 208/7, 216/8, 217/9, 221/10.
ബൗളിംഗ്: ബോൾട്ട് 10-2-42-2, ഹെൻറി 10-1-37-3, ഫെർഗൂസണ് 10-0-43-1, ഗ്രാൻഡ്ഹോം 2-0-13-0, നീഷം 7.3-0-49-1, സാന്റ്നർ 10-2-34-2.
തല തകർന്നു
മാറ്റ് ഹെൻറിയുടെ ഓപ്പണിംഗ് സ്പെല്ലുകളാണ് കളിഗതി നിർണയിച്ചത്. അഞ്ച് ഓവറിൽ 13 റണ്‍സിന് മൂന്ന് വിക്കറ്റുകൾ ഹെൻറി സ്വന്തമാക്കി. രോഹിത്, രാഹുൽ, കാർത്തിക് എന്നിവരാണ് കിവീസ് താരത്തിനു മുന്നിൽ കീഴടങ്ങിയത്. അതോടെ ഇന്ത്യയുടെ തല തകർന്നു. കോഹ്ലിയെ മടക്കിയ ബോൾട്ടിന്റെ ആദ്യ അഞ്ച് ഓവറിൽ ഇന്ത്യക്കു നേടാനായത് ഒന്‍പത് റണ്‍സ് മാത്രവും. ഹെൻറിയാണ് മാൻ ഓഫ് ദ മാച്ച്.
മഴയും വിമർശനങ്ങളും
ധോണിയെ അഞ്ചാം നന്പറിൽ ഇറക്കാത്തതിനെതിരേ ശക്തമായ വിമർശനമാണ് ഉണ്ടായത്. സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർ ധോണിയെ ഏഴാം നന്പറിൽ ഇറക്കിയതിനെതിരേ രംഗത്തെത്തി. എന്നാൽ, ടീം തീരുമാനം ഏഴാം നന്പറിൽ ധോണിയെ ഇറക്കാനായിരുന്നെന്ന് കോഹ്ലി മത്സരശേഷം പറഞ്ഞു.
ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മഴയെത്തുടർന്ന് ഇന്നലത്തക്ക് മാറ്റിവച്ചിരിന്നില്ലെങ്കിൽ ഒരു പക്ഷേ, ഇന്ത്യ ജയിക്കുമെന്നൊരു അഭിപ്രായം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തുണ്ട്. കാരണം, മാനസികമായി ഇന്ത്യ മുൻതൂക്കം നേടിയിരുന്നു. മഴയ്ക്കുശേഷമുള്ള സാഹചര്യത്തിൽ ഇന്നലെ ഇന്ത്യൻ ടോപ് ഓർഡറിനു ഫോം കണ്ടെത്താൻ സാധിച്ചില്ല. സെമിയിലെ പരാജയം മാനസികമായി അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു മത്സരശേഷം കോഹ്ലിയുടെ പ്രതികരണം.
മോഹിപ്പിച്ച് കരയിച്ചു
12:23 AM Jul 11, 2019 | Deepika.com