മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യയുടെ തുടക്കം അതിദയനീയമായിരുന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും മോശം തുടക്കമായിരുന്നു ഇന്നലത്തേത്. അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മന്മാരും പവലിയനിലെത്തി.
ഓപ്പണർമാരായ കെ.എൽ. രാഹുൽ, രോഹിത് ശർമ, മൂന്നാം നന്പറായ വിരാട് കോഹ് ലി എന്നിവർ ഒരു റണ്‍ വീതമെടുത്താണ് പവലിയനിലേക്ക് തിരിച്ചുനടന്നത്. ഇതോടെ നാണക്കേടിന്റെ റിക്കാർഡും ടീം ഇന്ത്യക്കായി. ഏകദിനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്നു താരങ്ങളും ഒരു റണ്‍ വീതമെടുത്ത് പുറത്താകുന്നത്.
രാഹുലിന്റെയും രോഹിത്തിന്റെയും വിക്കറ്റ് മാറ്റ് ഹെൻറിയാണ് വീഴ്ത്തിയത്. കോഹ്ലിയെ ട്രെന്റ് ബോൾട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. 2015 ലോകകപ്പ് സെമിയിലും കോഹ്ലിക്ക് ഒരു റൺ എടുക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ.
നാണക്കേടിന്റെ ചരിത്രം
12:23 AM Jul 11, 2019 | Deepika.com