മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് നിൽക്കുന്പോഴാണ് മഴ വില്ലനായെത്തിയത്.
67 റണ്‍സുമായി റോസ് ടെയ് ലറും മൂന്ന് റണ്‍സുമായി ടോം ലാഥവുമായിരുന്നു ക്രീസിൽ. തുടർന്ന് മത്സരം നിർത്തിവയ്ക്കേണ്ടിവന്നു. മണിക്കൂറുകൾക്കുശേഷം അന്പയർമാർ ആദ്യവട്ടം പരിശോധനയ്ക്കെത്തിയെങ്കിലും മത്സരം പുനരാരംഭിക്കാൻ സാധിച്ചില്ല. ഇന്ത്യൻ സമയം ഇന്നലെ രാത്രി പതിനൊന്നോടെ മത്സരം റിസർവ് ദിനമായ ഇന്നത്തേക്കു മാറ്റിയതായി അറിയിപ്പെത്തി.
ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മത്സരം പുനരാരംഭിക്കും. ന്യൂസിലൻഡിന്റെ ഇന്നിംഗ്സിൽ ശേഷിക്കുന്ന 23 പന്തുകൾ ഇന്ന് ഇന്ത്യ എറിയും. 47-ാം ഓവറിന്റെ രണ്ടാം പന്ത് മുതൽ ഭുവനേശ്വർ ബൗളിംഗ് തുടരും. ന്യൂസിലൻഡ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യത്തിനായി ഇന്ത്യ പിന്നാലെ ക്രീസിലെത്തും. ഇന്നും മഴ വില്ലനായാൽ ലീഗ് റൗണ്ടിലെ പോയിന്റിന്റെ ആനുകൂല്യത്തിൽ ന്യൂസിലൻഡിനെ (11 പോയിന്റ്) പിന്തള്ളി ഇന്ത്യ (15 പോയിന്റ്) ഫൈനലിലേക്ക് മുന്നേറും. ഇന്ന് ഇന്ത്യയുടെ ചുരുങ്ങിയത് 20 ഓവർ എങ്കിലും ബാറ്റ് ചെയ്താലേ മത്സരഫലം നിർണിക്കാൻ സാധിക്കൂ.
തീപ്പൊരി ബൗളിംഗ്
ടോസ് ജയിച്ച് ക്രീസിലെത്തിയ ന്യൂസിലൻഡിനെ എതിരേറ്റത് ഭുവനേശ്വർ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും തീപ്പൊരി ചിതറിക്കുന്ന പന്തുകളായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ പന്തിൽതന്നെ മാർട്ടിൻ ഗപ്റ്റിലിനെതിരേ എൽബിഡബ്ല്യു അപ്പീലും റിവ്യൂവും ഇന്ത്യ നടത്തി. റിവ്യൂ ഇന്ത്യക്ക് അനുകൂലമായില്ലെങ്കിലും കിവികളെ ഒന്നടങ്കം ഞെട്ടിക്കാൻ സാധിച്ചു. തുടർന്ന് ഇൻസ്വിംഗും ഒൗട്ട് സ്വിംഗും സമന്വയിപ്പിച്ച് ആദ്യ ഓവർ ഭുവി മെയ്ഡൻ ആക്കി. രണ്ടാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറയുടെ പന്തുകളിൽ റണ്ണെടുക്കാൻ ഹെൻറി നിക്കോൾസിനും സാധിച്ചില്ല. അതോടെ ആദ്യ രണ്ട് ഓവറും മെയ്ഡൻ. മൂന്നാം ഓവറിന്റെ ആദ്യ പന്തിലാണ് ന്യൂസിലൻഡ് സ്കോർബോർഡ് തുറന്നത്. എന്നാൽ, നാലാം ഓവർ എറിയാനെത്തിയ ബുംറ ഗപ്റ്റിലിനെ സ്വാഗതം ചെയ്തത് 140 കിലോമീറ്റർ വേഗത്തിലുള്ള പന്തിലൂടെ. മൂന്നാം പന്തിൽ ഗപ്റ്റിൽ (ഒരു റണ്‍) സെക്കൻഡ് സ്ലിപ്പിൽ വിരാട് കോഹ്ലിയുടെ കൈകളിൽ അവസാനിച്ചു. തുടർന്നെത്തിയ കെയ്ൻ വില്യംസണ് കരുതലോടെയാണ് ബാറ്റ് ചലിപ്പിച്ചത്.
ഏഴ് ഓവർ പൂർത്തിയായപ്പോൾ ന്യൂസിലൻഡിന്റെ സ്കോർബോർഡിൽ ഒരു വിക്കറ്റിന് 10 റണ്‍സ് മാത്രമായിരുന്നു. എട്ടാം ഓവറിന്റെ അവസാന പന്തിൽ നിക്കോൾസ് കിവികളുടെ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറി നേടി. 10 ഓവർ പൂർത്തിയായപ്പോൽ 27/1 എന്നതായിരുന്നു സ്കോർ. 14-ാം ഓവറിലാണ് സ്കോർ 50 കടന്നത്. 1983 മോഡൽ സ്കോറിംഗ് ആണ് ഇതെന്നായിരുന്നു ക്രിക്കറ്റ് നിരീക്ഷകരുടെ കമന്റ്.
19-ാം ഓവറിന്റെ രണ്ടാം പന്തിൽ രവീന്ദ്ര ജഡേജ നിക്കോൾസിന്റെ (28 റണ്‍സ്) പ്രതിരോധം ഭേദിച്ച് സ്റ്റംപ് ഇളക്കി. 68 റണ്‍സ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അതോടെ അവസാനിച്ചു. തുടർന്ന് ക്രീസിൽ വില്യംസണിനൊപ്പം റോസ് ടെയ്ലർ എത്തി.
29-ാം ഓവറിന്റെ ആദ്യ പന്തിലാണ് ന്യൂസിലൻഡ് 100 തികച്ചത്. ഈ ലോകകപ്പിൽ വേഗത കുറഞ്ഞ മൂന്നാമത് 100 റണ്‍സ് ആയിരുന്നു ഇത്. പാക്കിസ്ഥാനെതിരേ 31.2 ഓവറിൽ ന്യൂസിലൻഡ് 100ൽ എത്തിയതാണ് ഏറ്റവും വേഗം കുറഞ്ഞ ടീം ശതകം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാൻ 28.5 ഓവറിൽ 100ൽ എത്തിയത് രണ്ടാമത്തെ വേഗം കുറഞ്ഞതും.
ഒരേയൊരു വില്യംസണ്, ടെയ്ലർ
ന്യൂസിലൻഡിന്റെ ബാറ്റിംഗ് ഭാരം മുഴുവനും ക്യാപ്റ്റൻ കെയ്ൻ വില്യംസണും റോസ് ടെയ്ലറുമാണ് തോളിലേറ്റിയത്. കരുതലോടെ ബാറ്റ് ചലിപ്പിച്ച വില്യംസണ് നേരിട്ട 79-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. അതിൽ നാല് ബൗണ്ടറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. 36-ാം ഓവർ എറിയാനെത്തിയ യുസ്വേന്ദ്ര ചാഹൽ വില്യംസണിനെ ഒൗട്ട് സൈഡ് എഡ്ജ് ആക്കി പോയിന്റിൽ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. 95 പന്തിൽ 67 റണ്‍സ് ആയിരുന്നു ന്യൂസിലൻഡ് ക്യാപ്റ്റന്റെ സന്പാദ്യം. ഇതോടെ ഈ ലോകകപ്പിൽ വില്യംസണിന്റെ സന്പാദ്യം 548 റണ്‍സ് ആയി. ഒരു എഡിഷൻ ലോകകപ്പിൽ ന്യൂസിലൻഡിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് കിവീസ് നായകൻ സ്വന്തമാക്കി. 2015ൽ 547 റണ്‍സ് നേടിയ മാർട്ടിൻ ഗപ്റ്റിലിന്റെ റിക്കാർഡാണ് മറികടന്നത്.
ടെയ്ലറിനൊപ്പം 65 റണ്‍സ് കൂട്ടുകെട്ടാണ് വില്യംസണ് സ്ഥാപിച്ചത്. വില്യംസണ് മടങ്ങിയെങ്കിലും ടെയ്ലർ ക്രീസിൽ തുടർന്നു. നേരിട്ട 73-ാം പന്തിൽ താരം അർധസെഞ്ചുറി പിന്നിട്ടു. 45-ാം ഓവറിന്റെ ആദ്യ പന്തിൽ റിവ്യൂവിലൂടെ ടെയ്ലർ ക്രീസിൽ തുടർന്നു.
40 ഓവറിൽ 155/3
40 ഓവർ പൂർത്തിയായപ്പോൾ ന്യൂസിലൻഡിന്റെ സ്കോർ മൂന്നിന് 155 ആയിരുന്നു. 41-ാം ഓവറിന്റെ ആദ്യ പന്തിൽ ജയിംസ് നീഷമിനെ (12) ഹാർദിക് പാണ്ഡ്യ ദിനേശ് കാർത്തികിന്റെ കൈകളിലെത്തിച്ചു. 44-ാം ഓവറിൽ കോളിൻ ഗ്രാൻഡ്ഹോമും ടെയ്ലറും ചേർന്ന് ചാഹലിനെതിരേ 18 റണ്‍സ് അടിച്ചെടുത്തു. തൊട്ടടുത്ത ഓവറിന്റെ നാലാം പന്തിൽ ഗ്രാൻഡ്ഹോമിനെ (16) ഭുവനേശ്വർ ധോണിയുടെ ഗ്ലൗസിനുള്ളിൽ ഭദ്രമാക്കി. 46-ാം ഓവറിൽ ഓവർത്രോയിലൂടെ ഇന്ത്യ ന്യൂസിലൻഡിന് രണ്ട് റണ്‍സ് അധികം നല്കി.
41 മുതൽ 46വരെയുള്ള ആറ് ഓവറിൽ 54 റണ്‍സ് കിവീസ് അടിച്ചെടുത്തു. 11 മുതൽ 40 ഓവർവരെ 128 റണ്‍സ് മാത്രമാണ് അവർ നേടിയത്. 46.1-ാം ഓവറിലും ചാഹലിലൂടെ ഇന്ത്യ ഓവർത്രോ വഴങ്ങി നിൽക്കുന്പോഴാണ് മഴ മത്സരം മുടക്കിയത്.
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
01:20 AM Jul 10, 2019 | Deepika.com